ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ കരുത്തരായ ഇറ്റലിയെ തറപറ്റിച്ച് സ്പെയിന്‍. മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് സ്പെയിന്‍ ഇറ്റലിയെ തകര്‍ത്തത്. മറ്റു മല്‍സരങ്ങളില്‍ വെയില്‍സ് 1-0 ന് ഒാസ്ട്രിയയെയും യുക്രൈന്‍ 2-0 ന് തുര്‍ക്കിയെയും തോല്‍പ്പിച്ചു. അരങ്ങേറ്റക്കാരന്‍ മാര്‍ക്കോ അസെന്‍സിയോയുടെ ബൂട്ടുകളില്‍ ഗോള്‍ പ്രതീക്ഷയര്‍പ്പിച്ച് ഇറങ്ങിയ സ്പെയിനിന് മുതല്‍ക്കൂട്ടായത് അസെന്‍സിയോയായിരുന്നില്ല.
കളി തുടങ്ങി 13 മിനിറ്റില്‍ ഇസ്കോ ഇറ്റലിയുടെ വലക്കുലുക്കി. അതൊരു തുടക്കമായിരുന്നു. വരാനിരിക്കുന്ന കൊടുകാറ്റിന് മുന്‍പുള്ള സൂചനയെന്നപോലെ ഇറ്റലിക്ക് ഒന്നു ശ്വാസമെടുക്കാനുള്ള സമയത്തിനുള്ളില്‍ വീണ്ടും ഇസ്കോയുടെ വക പ്രഹരം അതും 40-ാംമിനിറ്റില്‍. ലോകകപ്പ് യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് ജി പോരാട്ടത്തില്‍ കരുത്തരായ ഇറ്റലിക്ക് നാണംകെട്ട തോല്‍വിയൊരുക്കി. 77 -ാം മിനിറ്റില്‍ മൊറാത്തയുടെ വക മൂന്നാം ഗോള്‍.
വിജയത്തോടെ സ്പെയിന്‍ 18 പോയിന്റോടെ ഗ്രൂപ്പ് ജി-യില്‍ മുന്നിലെത്തി. സ്വന്തം മണ്ണിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇതുവരെ തോറ്റിട്ടില്ലെന്ന ചരിത്രം അസൂറികൾക്കെതിരായ നിർണായക മത്സരത്തിൽ സ്പെയിന്‍ ആവര്‍ത്തിച്ചു. ഒപ്പം കഴിഞ്ഞ യൂറോ ചാംപ്യൻഷിപ്പിൽ സ്പെയിനിനെ 2-0നു തോൽപിച്ച ഇറ്റലിയോടുള്ള മധുരപ്രതികാരവും.