ചെസ് മൽസരങ്ങൾക്ക് പ്രാധാന്യം നൽകാതെ നോക്കുകുത്തിയായി കേരള ചെസ് അസോസിയേഷൻ. ദേശീയ ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ മത്സരം നടത്തിയതാകട്ടെ റജിസ്ട്രേഷൻ തീയതി കഴിഞ്ഞതിന്്ശേഷം. തുടർന്ന് ഹൈക്കോടതി ഇടപെട്ടാണ് നാളെമുതൽ ആരംഭിക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കിയത്.
കായിക സംഘടനകളുടെ തലപ്പിത്തിരിക്കുന്നവരുടെ പിടിപ്പുകേട് ട്രാക്കുംവിട്ട് ഇപ്പോൾ ചെസ് കളത്തിലെത്തിയിരിക്കുന്നു. കേരള ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ആറ് കുട്ടികൾക്ക് ദേശീയ മത്സരം നഷ്ടമായേനെ. പിഴയോട് കൂടി ദേശീയ മൽസരത്തിന് റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി കഴിഞ്ഞമാസം ഇരുപത്തിയഞ്ചായായിരുന്നു. എന്നാൽ സംസ്ഥാന ചെസ് അസോസിയേഷൻ സെലക്ഷൻ മത്സരം നടത്തിയതാകട്ടെ കഴിഞ്ഞമാസം 26, 27 തീയതികളിൽ. അതും ഓണപരീക്ഷയുടെ സമയത്ത്.
സംസ്ഥാന ടീമിനുള്ള പരിശീലന ക്യാമ്പും ചെസ് അസോസിയേഷൻ ഇതുവരെ നടത്തിയിട്ടില്ല. അഴിമതി ആരോപണങ്ങൾ ഉയര്‍ന്നതോടെ കേരള സ്പോർട്സ് കൗൺസിൽ ചെസ്സ് അസ്സോസിയേഷനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ബന്ധപ്പെട്ടവർ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുന്നത്.
Advertisement