ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 168 റണ്‍സ് ജയം. ഇന്ത്യ ഉയർത്തിയ 376 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 42.4 ഒാവറിൽ 207 റൺസിന് പുറത്തായി. 70 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസ് മാത്രമേ ലങ്കൻ നിരയിൽ അൽപമെങ്കിലും പൊരുതിയുള്ളൂ. ഇന്ത്യക്കു വേണ്ടി ബുംറയും പാണ്ഡ്യയും കുൽദീപ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ അഞ്ച് മൽസരങ്ങളുടെ പരമ്പരയിൽ ഇന്ത്യ നാല് ജയവുമായി കുതിപ്പ് തുടരുന്നു.
അതേസമയം, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ക്യാപ്റ്റൻ കോഹ്‍ലിയുടെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെയും സെഞ്ചുറികളുടെ മികവിൽ നേടിയത് അഞ്ചിന് 375 റൺസാണ്. ലങ്കൻ ബോളർമാരെ നിലംപരിശാക്കി മുന്നേറിയ കോഹ്‌ലി നേടിയത് 29–ാം ഏകദിന സെഞ്ചുറി. 96 പന്തിൽ 131 റൺസുമായി കോഹ്‌ലി മടങ്ങുമ്പോൾ ഇന്ത്യക്ക് കൂറ്റൻ സ്കോറിനുളള അടിത്തറ ഒരുങ്ങിയിരുന്നു. ക്യാപ്റ്റനു പിന്നാലെ ഓപ്പണർ രോഹിത് ശർമയും സെഞ്ചുറിയിലേക്ക് എത്തിയതോടെ മൽസരത്തിൽ ഇന്ത്യയുടെ പൂർണ മേധാവിത്വവും വ്യക്തമായി. രോഹിത്തിന്റെ 13–ാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്. രണ്ടാംവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 219 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മുന്നൂറാം ഏകദിനത്തില്‍ ധോണി 49 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മനീഷ് പാണ്ഡെ അര്‍ധസെഞ്ചുറി നേടി. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 101 റൺസാണ് കൂട്ടിച്ചേർത്തത്.
സ്കോർ ബോർഡിൽ വെറും ആറു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ശിഖർ ധവാൻ (നാല്) പുറത്തായി. പിന്നീട് രണ്ടാം വിക്കറ്റിൽ കോഹ്‌ലി– രോഹിത് കൂട്ടുകെട്ട് നേടിയ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോറിന് അടിത്തറ പാകിയത്.
ശിഖർ ധവാൻ (നാല്), വിരാട് കോഹ്‌ലി (96 പന്തിൽ 131), ഹാർദ്ദിക് പാണ്ഡ്യ (18 പന്തിൽ 19), രോഹിത് ശർമ (88 പന്തിൽ 104), ലോകേഷ് രാഹുൽ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. സെഞ്ചുറി തികച്ചു മുന്നേറുകയായിരുന്ന കോഹ്‌ലിയെ ലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗയാണ് പുറത്താക്കിയത്. ഏകദിനത്തിൽ മലിംഗയുടെ 300 മത്തെ ഇരയായിരുന്നു കോഹ്‌ലി.
കുൽദീപ് യാദവ്, മനീഷ് പാണ്ഡെ, ഷർദുൽ ഠാക്കൂർ എന്നിവരെ ടീമിലുൾപ്പെടുത്തിയാണ് ഇന്ത്യ നാലാം ഏകദിനത്തിന് ഇറങ്ങിയത്. ഷർദുൽ ഠാക്കൂറിന്റെ ഏകദിന അരങ്ങേറ്റ മൽസരമാണിത്.