ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന മൽസരം നടക്കുന്ന ദിവസം രാജ്യത്തെ കായികപ്രേമികൾ ഉറപ്പായും ടെലിവിഷന്റെ മുമ്പിലായിരിക്കും. ഇന്ത്യ തോറ്റാലും ജയിച്ചാലും മൽസരത്തിന്റെ തുടക്കം മുതൽ അവസാനം വരെ മറ്റൊരു പ്രോഗ്രാമും കാണാതെ ക്രിക്കറ്റ് തന്നെ കണ്ടുകൊണ്ടിരിക്കും. പക്ഷേ, ഈ പതിവിന് ഒരു മാറ്റം വന്നു കഴിഞ്ഞ ഞായറാഴ്ച.
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മൂന്നാം ഏകദിന മൽസം കളിക്കുന്നു. ജയിച്ചാൽ പരമ്പര ഇന്ത്യയ്ക്ക്. ലങ്ക കുറഞ്ഞ സ്കോറിനു പുറത്തായി. മുൻനിരയിലെ നാലു പേർ പെട്ടെന്നു പുറത്തായെങ്കിലും രോഹിത് ശർമയും ധോണിയും കൂടി ഇന്ത്യയെ വിജയതീരത്തെത്തിക്കുന്നു. രോഹിത് സെഞ്ചുറിയും നേടി. പക്ഷേ ഇന്ത്യക്കാർ അപ്പോൾ ടെലിവിഷനിൽ കണ്ടതു ക്രിക്കറ്റ് ആയിരുന്നില്ല. ബാഡ്മിന്റൺ. സ്കോട്‍ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്.
രാജ്യത്തിന്റെ അഭിമാനതാരം പി.വി.സിന്ധു സ്വർണത്തിനുവേണ്ടി ജപ്പാന്റെ നസോമി ഒകുഹരയെ നേരിടുന്നു. നെഞ്ചിടിപ്പോടെ, പ്രാർഥനകളോടെ രാജ്യം ടെലിവിഷന്റെ മുമ്പിൽ കണ്ണുംനട്ടിരുന്നു. സിന്ധു ഓരോ പോയിന്റ് നേടുമ്പോഴും കയ്യടിച്ചും ആർപ്പുവിളിച്ചും ചെറുപ്പക്കാർ മാത്രമല്ല, എല്ലാ പ്രായത്തിൽപെട്ടവരും സ്ത്രീപുരുഷ ഭേദമില്ലാതെ കളി കണ്ടിരുന്നു. ഒരുപക്ഷേ ഇതാദ്യമായിരിക്കും ക്രിക്കറ്റ് മാറ്റിവച്ച് രാജ്യം മറ്റൊരു കായികയിനം കണ്ടത്. രാജ്യത്തിന്റെ ഹൃദയത്തിൽ സിന്ധുവിനു സ്ഥാനം കിട്ടിയെന്നതിനു തെളിവ്. സിന്ധുവിന്റെ മെഡലിന് എത്രവലിയ വിലയാണു കൊടുക്കുന്നതെന്നതിന്റെ തെളിവ്.
ആദ്യത്തെ രണ്ടു സെറ്റുകൾ ഇരുതാരങ്ങളും നേടിയപ്പോൾ മൂന്നാം സെറ്റ് നിർണായകമായി. പെട്ടെന്നു തീരുന്ന മൽസരങ്ങൾക്കു പകരം മൂന്നാം സെറ്റ് നീണ്ടു. വിട്ടുകൊടുക്കാതെ ഇരുതാരങ്ങളും പൊരുതി. മൽസരം എങ്ങോട്ടുവേണമെങ്കിലും മാറിമറിയാമെന്ന അവസ്ഥ. നീണ്ടുനിന്ന റാലികൾ. ഇരുതാരങ്ങളും തളർന്നെങ്കിലും അവസാനനിമിഷം സിന്ധു ഒന്നു പതറിയപ്പോൾ ജപ്പാൻതാരം അവസരം മുതലെടുത്തു. ലോകവേദിയിലെ ബാഡ്മിന്റണിൽ ആദ്യ ഇന്ത്യൻ സ്വർണം എന്ന സ്വപ്നം ഒരിക്കൽക്കൂടി പൊലിഞ്ഞു.
വെള്ളിയുമായി സിന്ധു മടങ്ങുന്നു. വേദനാജനകമാണ്. അവിശ്വസനീയമെങ്കിലും അംഗീകരിക്കേണ്ട കഠിനയാഥാർഥ്യം. അവസാനനിമിഷം തലകുനിച്ചെങ്കിലും സിന്ധുവിന്റെ വെള്ളിക്കു രാജ്യം സ്വർണത്തിന്റെ വിലതന്നെ കൊടുക്കുന്നു. ഇന്ത്യയുടെ മനസ്സിൽ സിന്ധുവിനു ഫൈനലിൽ തോറ്റ താരത്തിന്റെ സ്ഥാനമല്ല. മറിച്ച് ഒരു രാജ്യത്തിനാകെ അഭിമാനിക്കാൻകഴിയുന്ന നേട്ടത്തിനുടമയായ അത്ഭുതതാരം.
ലോകചാംപ്യൻഷിപ് വേദികളുടെ അടുത്തുപോലും ഇന്ത്യൻ താരങ്ങൾക്കു പ്രവേശനമില്ലാതിരുന്ന അവസ്ഥയെ മാറ്റിയത് സിന്ധു ഉൾപ്പെടെയുള്ള കായികതാരങ്ങളാണ്. സൈനയും സിന്ധുവുമൊക്കെ ഇന്ത്യക്കാർക്ക് ലോകത്തിന്റെ മുമ്പിൽ തലയുയർത്തിനിൽക്കാൻ കഴിയുമെന്നു തെളിയിച്ചിരിക്കുന്നു. മെഡൽ നേടാൻ ആവുമെന്നും. ഇന്നത്തെ വെങ്കലവും വെള്ളിയും നാളത്തെ സ്വർണമാണ്. വളർന്നുവരുന്ന താരങ്ങൾ നാളെ സ്വർണപ്രഭയുമായി മടങ്ങിവരും. ഇന്നത്തെ നിരാശ നാളെ ആഹ്ലാദമായും മാറും.
വെള്ളിവെളിച്ചച്ചത്തിൽ നിൽക്കുന്ന സിന്ധുവിന് ആശംസാപ്രവാഹമാണ് നവസമൂഹമാധ്യമങ്ങളിൽ. രാഷ്ട്രീയ പ്രവർത്തകരും ബോളിവുഡ് താരങ്ങളുമുൾപ്പെടെ എല്ലാ മേഖലകളിൽനിന്നുമുള്ളവർ സിന്ധുവിനെ അഭിനന്ദിക്കുന്നു. ആശംസകൾ അയക്കുന്നു. അഭിമാനത്തോടെ സിന്ധുവിനെ പുകഴ്ത്തുന്നു. ഒരുപക്ഷേ വിജയിച്ച ജപ്പാൻതാരം നസോമി ഒകുഹര പോലും അത്ഭുതപ്പെടും സിന്ധുവിനോടുള്ള ഇന്ത്യയുടെ സ്നേഹം കണ്ടാൽ. വളർന്നുവരുന്ന ഒരു ക്രിക്കറ്റ് താരത്തിന്റെ അച്ഛൻ ട്വിറ്ററിൽ എഴുതി: എന്റെ മകൻ ഒരു ക്രിക്കറ്റ് താരമാണ്. ക്രിക്കറ്റിൽ അവനു മികച്ച ഭാവിയുമുണ്ട്. പക്ഷേ ഇപ്പോൾ അവൻ ബാഡ്മിന്റൺ കളിക്കാൻ ആഗ്രഹിക്കുന്നു. കാരണം രണ്ടു പെൺകുട്ടികൾ. സൈനയും സിന്ധുവും.
ഹൈദരാബാദിൽനിന്നുള്ള രണ്ടു പെൺകുട്ടികൾ രാജ്യത്തെ എത്രമാത്രം കീഴ്പ്പെടുത്തിയെന്നതിന്റെ തെളിവാണ് ഈ ട്വീറ്റ്. രാജ്യത്തിന്റെ കായികസംസ്കാരം തന്നെ മാറുകയാണ്. സമീപനങ്ങൾതന്നെ വലിയ മാറ്റത്തിനു വിധേയമാവുന്നു. വനിതാ ക്രിക്കറ്റ് ടീം ലോകകപ് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ആയിരങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടിയതുപോലെ സൈനയും സന്ധുവും വെങ്കലവും വെള്ളിയും നേടി അഭിമാനതാരങ്ങളായിരിക്കുന്നു.