സ്ഥലംമാറ്റ ഭീഷണി ഉയർത്തി കായികാധ്യാപകരെ സ്കൂൾമീറ്റ് നടത്തിപ്പുചുമതല ഏൽപ്പിക്കാൻ സർക്കാർ നീക്കം. കായികാധ്യാപകരുടെ ബഹിഷ്കരണസമരം മൂലം മീറ്റ് നടത്തിപ്പ് താറുമാറാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് നടപടി. എസ്.എസ്.എയിൽ നിന്നുള്ള താൽക്കാലിക അധ്യാപകരെ ചുമതലയേൽപ്പിക്കാനും നീക്കമുണ്ട്.
ഒക്ടോബർ 13മുതൽ 16വരെയാണ് സംസ്ഥാന സ്കൂൾമീറ്റ് നടക്കേണ്ടത്. മീറ്റ് ബഹിഷ്ക്കരിക്കാനുള്ള കായികാധ്യാപകരുടെ തീരുമാനത്തിൽ, സ്കൂൾതല മത്സരംപോലും തീർന്നിട്ടില്ല. നടത്തിപ്പ് ചുമതല ഏൽക്കില്ലെന്ന് സമരക്കാർ ഉറപ്പിച്ചുപറഞ്ഞതോടെയാണ് വിദ്യാഭ്യാസവകുപ്പ് ചുവടുമാറ്റുന്നത്. ബഹിഷ്കരണം തുടർന്നാൽ സ്ഥലംമാറ്റുമെന്നാണ് താക്കീത്. സമരത്തിന്റെ ഭാഗമായി രാജിവച്ച 150ലേറെ ഉപജില്ലാ സെക്രട്ടറിമാർക്കു പകരം പുതിയ സെക്രട്ടറിമാരെ ചട്ടംമറികടന്ന് നിയമിക്കാൻ സർക്കാർ ശ്രമം തുടങ്ങി. എ.ഇ.ഒമാരുടെ നേതൃത്വത്തിൽ ഉപജില്ലായോഗങ്ങൾ വിളിച്ച് സെക്രട്ടറിമാരെ നിയമിക്കാനാണ് ശ്രമം.
കായികം പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടതാണെങ്കിലും 500 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്നതാണ് അനുപാതം. ഒന്നുമുതൽ ഹയർസെക്കൻഡറി വരെയുളള കുട്ടികൾകളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന അധ്യാപകന് യു.പി സ്കെയിൽ വേതനം മാത്രമാണ് ലഭിക്കുന്നത്.