പി.വി.സിന്ധു ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍. ചൈനയുടെ ചെന്‍ യുഫെയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ആദ്യമായി ലോക ചാംപ്യന്‍ഷിന്റെ ഫൈനലിലെത്തിയത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിന്റെ എതിരാളി. ചെൻ യുഫെയിക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. 21–13, 21–10 എന്ന സ്കോറിനാണ് സിന്ധു നിഷ്പ്രയാസം ജയിച്ചുകയറിയത്. റിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനം കാത്ത സിന്ധുവിന്റെ കന്നി ലോക ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശമാണിത്.
ലക്ഷ്യമിട്ട ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍ അനായാസം നേടിയെടുത്താണ് സിന്ധു ഗ്ലാസ്ഗോയിലെ കോര്‍ട്ടില്‍ നിന്നും കയറിയത്. ചൈനയുടെ ഒന്‍പതാം സീഡുകാരി ചെന്‍ യുഫെയ്ക്ക് ഒരു ഘട്ടത്തില്‍ പോലും സിന്ധുവിനെ വെല്ലുവിളിക്കാനായില്ല. 13നെതിരെ 21 പോയിന്റുകളാണ് ആദ്യ ഗെയിമില്‍ സിന്ധു കൂട്ടിചേര്‍ത്തത്.
രണ്ടാം ഗെയിമില്‍ സിന്ധുവിന്റെ മേധാവിത്വം വ്യക്തമായിരുന്നു. ചൈനീസ് താരത്തെ ഒരു പോയിന്റില്‍ കെട്ടിയിട്ട ശേഷം 13 പോയിന്റ് വരെ പോയി സിന്ധുവിന്റെ മുന്നേറ്റം. സൈന നെഹ്‌വാളിനെ മൂന്ന് ഗെയിം നീണ്ട പോരില്‍ മറികടന്നെത്തുന്ന ജപ്പാന്റെ ഏഴാം സീഡുകാരി ഒക്കുഹാരയാണ് സിന്ധുവിന്‍റെ ഫൈനലിലെ എതിരാളി.
2015ൽ ജക്കാർത്തയിൽ നടന്ന ചാംപ്യൻഷിപ്പിൽ സൈന വെള്ളി നേടിയിരുന്നു. 2013ലും 2014 ലും പി.വി. സിന്ധു വെങ്കലം നേടി.അതേസമയം, കരിയറിലെ രണ്ടാം ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ സൈന മൂന്നു സെറ്റു നീണ്ട പോരാട്ടത്തിലാണ് ജപ്പാൻകാരിയായ എതിരാളിയോട് അടിയറവു പറഞ്ഞത്. സ്കോർ: 21–18, 15–21, 7–21.