ഏഷ്യൻ മാസ്റ്റേഴ്സ് അത്്ലറ്റിക് ചാംപ്യൻഷിപ്പിലെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട മലയാളി വീട്ടമ്മ യാത്രച്ചെലവിന് പണമില്ലാതെ ബുദ്ധിമുട്ടുന്നു. കാസർകോട് കാറഡുക്ക സ്വദേശിയായ ശാരദയുടെ കായിക സ്വപ്നങ്ങൾക്കാണ് സാമ്പത്തിക പരാധീനത വിലങ്ങുതടിയാകുന്നത്.
ശാരദക്ക് പ്രായം അൻപത്തിയഞ്ച്. ചെറുപ്പം മുതൽ സ്പോർട്സിനോടാണ് കമ്പം. അടുത്തമാസം ചൈനയിലെ റുഗാവോയിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ അൻപത് വയസിന് മുകളിലുള്ളവരുടെ ഗണത്തിലാണ് കാറഡുക്കയുടെ സ്വന്തം ശാരദേടത്തി അങ്കത്തിനിറങ്ങുന്നത്. എണ്ണൂറ് മീറ്റർ ഓട്ടത്തിലും അഞ്ചുകിലോമീറ്റർ നടത്തത്തിലും ഈ മലയാളി വീട്ടമ്മ രാജ്യത്തെ പ്രതിനിധികരിക്കും. പക്ഷേ മൽസരവേദിയിലെത്താൻ ശരദക്ക് ഒരു ലക്ഷത്തിയിരുപതിനായിരം രൂപ വേണം. തൊഴിലുറപ്പ് ജോലികളിലൂടെ കുടുംബം പുലർത്തുന്ന ഈ വീട്ടമ്മയ്ക്ക് ഇത്രയും തുക എങ്ങിനെ സംഘടിപ്പിക്കും എന്നറിയില്ല. ഇതിനിടെ പലവാതിലുകളിൽ മുട്ടിയെങ്കിലും ഫലമുണ്ടായില്ല.
മാസ്റ്റേഴ്സ് അത്്ലറ്റിക് ഫെഡറേഷന് കേന്ദ്രകായികമന്ത്രാലയത്തിന്റെ അംഗീകാരമില്ലെന്ന കാരണം പറഞ്ഞാണ് അധികൃതർ കൈമലർത്തുന്നത്. കടം വാങ്ങിയായാലും ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ് ശാരദേടത്തി.