ഒക്ടോബറിൽ നടക്കേണ്ട സംസ്ഥാന സ്കൂൾമീറ്റ് ഇക്കുറി താളംതെറ്റും. മീറ്റ് ബഹിഷ്ക്കരിക്കാനുള്ള കായികാധ്യാപകരുടെ തീരുമാനത്തിൽ, സബ്ജില്ലാതല മത്സരംപോലും ആരംഭിച്ചില്ല. നടത്തിപ്പ് ചുമതല രാജിവച്ച കായികാധ്യാപകർ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും.
ഓണത്തിന് മുൻപ് പൂർത്തിയാക്കേണ്ട സബ് ജില്ലാതല മത്സരങ്ങൾ ആരംഭിച്ചിട്ടില്ല. ജില്ലാമത്സരങ്ങളും പൂർത്തിയാക്കിയിട്ട് വേണം സംസ്ഥാന മീറ്റിന് തയാറെടുക്കാൻ. എന്നാൽ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സ്കൂൾ മീറ്റ് ബഹിഷ്കരിക്കുമെന്ന ഉറച്ചനിലപാടിലാണ് കായിക അധ്യാപകർ. കായികം പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടതാണെങ്കിലും 500 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്നതാണ് അനുപാതം. മറ്റ് വിഷയങ്ങൾക്കാകട്ടെ അനുപാതം 35 കുട്ടികൾക്ക് ഒരു അധ്യാപകൻ. മറ്റ് വിഷയങ്ങൾക്കുള്ളതുപോലെ പരീക്ഷയും മൂല്യനിർണയവും കായികത്തിനുമുണ്ട്. ഇതിനുപുറമെ കുട്ടികൾക്ക് കായിക പരിശീലനവും നൽകണം.
ഒന്നുമുതൽ ഹയർസെക്കൻഡറി വരെയുളള കുട്ടികൾകളെ പഠിപ്പിക്കുകയും പരശീലിപ്പിക്കുകയും ചെയ്യുന്ന അധ്യാപന് യു.പി സ്കെയിൽ വേതനം മാത്രമാണ് ലഭിക്കുന്നത്. കായികധ്യാപർ വിരമിക്കുന്നതോടെ ആ പോസ്റ്റും ഇല്ലാതാക്കുകയാണ് കുറെക്കാലമായുള്ള പതിവ്.