മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിനമായിരുന്നു അത്. 2013 മേയ് അഞ്ചിന് നടന്ന രാജസ്ഥാൻ റോയൽസ് -കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ ഒത്തുകളിച്ചെന്ന് ആരോപണം ശ്രീയുടെ കരിയറിൽ കരിനിഴൽ വീഴ്ത്തി. തുടർന്ന് അറസ്റ്റും ജയിൽവാസവും ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്കും. കളിയെ ജീവശ്വാസം പോലെ കൊണ്ടു നടന്ന ശ്രീ തളർന്നു പോയ ദിനങ്ങൾ. ഒടുവിൽ പ്രതീക്ഷയുടെ കിരണങ്ങളുമായി ഹൈക്കോടതിയുടെ വിധി വന്നത് ദിവസങ്ങൾക്കു മുൻപ്. ആജീവനാന്തവിലക്ക് നീക്കാനായിരുന്നു കോടതിയുടെ നിർദേശം.
ഒത്തുകളി ആരോപണത്തിനു ബലം കൂട്ടാനുള്ള ഡൽഹി പൊലീസിന്റെ തുരുപ്പു ചീട്ടായിരുന്നു ശ്രീ തൂവാല അരയിൽ പുറത്തേക്കു കാണാവുന്ന രീതിയിൽ തിരുകിയിരുന്നെന്ന വാദം. ആ ഓവറിൽ 13 റൺസ് വഴങ്ങിയത് സംശയത്തിനു ശക്തി കൂട്ടി. എന്നാൽ നാലു വർഷത്തിനു ശേഷം ആദ്യമായി ശ്രീശാന്ത് തൂവാലയ്ക്കു പിന്നിലുള്ള കഥ തുറന്നു പറയുന്നു. വിസ്ഡൺ ക്രിക്കറ്റിനു നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്.
മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം അലൻ ഡൊണാൾഡിനെ അനുകരിച്ചാണ് താൻ ആ തൂവാല അരയിൽ തിരുകിയത്. കരിയറിൽ മോശം ഫോമിൽ നിൽക്കുമ്പോൾ മികച്ച പ്രകടനം നടത്താൻ അത് തന്നെ സഹായിക്കാറുണ്ടായിരുന്നു. അല്ലാതെ വാതുവയ്പുകാർക്കു സൂചന നൽകാനായിരുന്നില്ല. മുൻപ് പല കളികളിലും താൻ അങ്ങനെ ചെയ്തിട്ടുണ്ട്. ഓവർ തുടങ്ങുന്നതിനു മുൻപ് അംപയർ കുമാർ ധർമസേനയോടു അനുവാദവും വാങ്ങിയിരുന്നു. സ്റ്റംപ് മൈക്രോഫോണിലെ റെക്കോർഡ് ചെയ്ത സംഭാഷണം പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും.
അതുപോലെ താൻ മുഖത്ത് സിങ് ഓക്സൈഡ് പുരട്ടാറുണ്ട്. അതും ഡോണാൾഡിനെ അനുകരിച്ചായിരുന്നു. അതിനർഥം ഒത്തുകളിച്ചെന്നാണോ ? പത്തു ലക്ഷം രൂപയ്ക്ക് ഒത്തുകളിച്ചെന്ന പൊലീസിന്റെ വാദത്തേയും ശ്രീ പരിഹസിച്ചു. ഇന്ത്യൻ ടീമിലെ ഒരു താരമായിട്ട് ആരെങ്കിലും പത്തു ലക്ഷത്തിനു വേണ്ടി ഒത്തുകളിക്കുമോ ? നിങ്ങൾക്ക് എന്നെ ഒരു കുറ്റവാളിയാക്കാനാണെങ്കിൽ ഒരു പത്തുകോടിയോ അതിനു മുകളിലോ ആക്കൂവെന്നും ശ്രീ പരിഹസിക്കുന്നു.