ശ്രീലങ്കയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ യുവരാജ് സിങ്ങിന്റെയും സുരേഷ് റെയ്നയുടെയും വഴിതടഞ്ഞത് ഫിറ്റ്നസ് പരിശോധനയിലെ പരാജയം. ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടത്തുന്ന ‘യോ യോ എൻഡുറൻസ്’ പരിശോധനയിൽ 19.5 പോയിന്റായിരുന്നു യോഗ്യതാ മാർക്ക്. യുവരാജിനു നേടാനായത് 16 പോയിന്റുമാത്രം. സുരേഷ് റെയ്നയും യോഗ്യതാ മാർക്ക് കടന്നില്ല. ടീം സിലക്ഷനിൽ ഫിറ്റ്നസ് പ്രധാന ഘടകമാക്കണമെന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും പരിശീലകൻ രവിശാസ്ത്രിയുടെയും നിലപാട് ഇരുവർക്കും തിരിച്ചടിയാകുകയായിരുന്നു.
21 പോയിന്റു നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയായിരുന്നു ഫിറ്റ്നസ് പരിശോധനയിലും ഇന്ത്യൻ നിരയിലെ കേമൻ. ‘യോ യോ പരിശോധന’യിൽ ഭൂരിഭാഗം ഓസീസ് താരങ്ങളും 21 പോയിന്റ് നേടുമ്പോൾ ഇന്ത്യയിൽ കോഹ്‍ലിയും രവീന്ദ്ര ജഡേജയും മനീഷ് പാണ്ഡയും മാത്രമേ ഈ നിലവാരത്തിലെത്തുന്നുള്ളൂ.