ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ യുവതാരം ഹാർദിക് പാണ്ഡ്യ, സ്വന്തം പിതാവിനു സമ്മാനിച്ച സർപ്രൈസ് സമ്മാനത്തെക്കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. കഷ്ടപ്പാടിന്റെ കാലത്തും തനിക്കുള്ളതെല്ലാം വിറ്റുതുലച്ച് മക്കളുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് തുണ നിന്ന പിതാവ് ഹിമാൻഷു പാണ്ഡ്യയ്ക്ക് ഒരു ചുവന്ന കാറാണ് പാണ്ഡ്യ സമ്മാനമായി നൽകിയത്. മൂത്ത മകനും ക്രിക്കറ്റ് താരവുമായ ക്രുനാൽ പാണ്ഡ്യയ്ക്ക് ഒപ്പമാണ് ഹിമാൻഷു സമ്മാനം ഏറ്റുവാങ്ങാനെത്തിയത്.
അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ ആവേശത്തള്ളലിൽ കണ്ണുനിറഞ്ഞു നിൽക്കുന്ന പിതാവിന്റെ ദൃശ്യങ്ങൾ പാണ്ഡ്യ തന്നെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു കുറിപ്പും:
‘അച്ഛന്റെ മുഖം ഇങ്ങനെ തെളിഞ്ഞുകാണുന്നതിൽ അതിയായ സന്തോഷമുണ്ട്. ജീവിതത്തിൽ എല്ലാ സന്തോഷവും അദ്ദേഹത്തിനുള്ളതാണ്. എല്ലാറ്റിന്റെയും ക്രെഡിറ്റും എന്റെ അച്ഛനു തന്നെ.’ തനിക്കും ചേട്ടൻ ക്രുനാൽ പാണ്ഡ്യയ്ക്കും വേണ്ട സ്വന്തമായതെല്ലാം ഉപേക്ഷിച്ചയാളാണ് പിതാവ് ഹിമാൻഷുവെന്നും പാണ്ഡ്യ ട്വിറ്ററിൽ കുറിച്ചു. ഏകദിന, ട്വന്റി20 മൽസരങ്ങൾക്കായി ശ്രീലങ്കയിലുള്ള ഹാർദിക്, വിഡിയോ കോളിലൂടെയാണ് സർപ്രൈസ് സമ്മാനത്തിന്റെ സന്തോഷം അച്ഛനുമായി പങ്കുവച്ചത്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ്യ, കളിയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
തീർത്തും ശുഷ്കമായ സാമ്പത്തിക സാഹചര്യങ്ങളിലാണ് പാണ്ഡ്യ സഹോദരങ്ങൾ കളിച്ചു വളർന്നത്. അച്ഛൻ ഹിമാൻഷു അല്ലറ ചില്ലറ ജോലി ചെയ്ത് കിട്ടുന്ന വരുമാനം കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പലപ്പോഴും അപര്യാപ്തമായിരുന്നു. പലപ്പോഴും പരിശീലന ദിവസങ്ങളിൽ ഒരു പ്ലേറ്റ് മാഗ്ഗി കൊണ്ടാണ് തങ്ങൾ രണ്ടു പേരും പിടിച്ചു നിന്നിരുന്നത് എന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. അതിനിടക്ക് പിതാവിനു മൂന്നാമതും ഹൃദയാഘാതം വന്നത് കുടുംബത്തെ വീണ്ടും തളർത്തി. ഈ വെല്ലുവിളികൾക്കിടെയാണ് ഇരുവരും ക്രിക്കറ്റിൽ ശ്രദ്ധേയരായത്.