പാലക്കാട് നടക്കുന്ന സംസ്ഥാന ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിനിടെ റൈഫിള്‍ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടാര്‍ഗറ്റില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തി. മല്‍സരിച്ച പതിനൊന്നു പേരില്‍ ഒന്‍പതുപേര്‍ക്ക് അനധികൃതമായി സ്കോര്‍ നല്‍കുകയായിരുന്നു. പൊലീസ് ഹെഡ‍്ക്വാട്ടേഴ്സ് ഐ.ജിക്ക് പാലക്കാട് റൈഫിള്‍ അസോസിയേഷന്‍ പരാതി നല്‍കി.
സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ നിയോഗിച്ച സമിതിയാണ് ടാര്‍ഗറ്റ് േപപ്പറിലെ കൃത്രിമം കണ്ടെത്തിയത്. ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തിൽ ഇരുപത്തിയഞ്ച് മീറ്റര്‍ പിസ്റ്റള്‍ മല്‍സരത്തിലാണ് ക്രമക്കേട്. മല്‍സരിച്ച പതിനൊന്നുപേരില്‍ ഒന്‍പതുപേര്‍ക്ക് അനധികൃതമായി സ്കോര്‍ നല്‍കി. ഒരു മല്‍സരാർഥിയുടെ ടാര്‍ഗറ്റ് പേപ്പറിൽ വെടിയുണ്ട കൊണ്ടഭാഗം വലുതാക്കി കൂടിയ സ്കോറും നല്‍കി. ഇതേമല്‍സരം നിയന്ത്രിച്ചിരുന്ന റേഞ്ച് ഓഫിസറും നിലവില്‍ സംസ്ഥാന സെക്രട്ടറിയുമായ വി.സി.ജെയിംസിനെതിരാണ് പരാതി ഉയർന്നത്.
മല്‍സരശേഷം ടാര്‍ഗറ്റുകള്‍ പരിശോധിക്കാന്‍ റേഞ്ച് ഓഫിസര്‍ക്ക് അധികാരമില്ലെന്നിരിക്കെ ടാര്‍ഗറ്റ് സൂക്ഷിച്ചിരുന്ന റൂമിൽ വി.സി.ജെയിംസ് പ്രവേശിച്ചതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും തെളിവുകളാണ്. അതേസമയം സംഭവം അടിസ്ഥാനരഹിതമാണെന്ന് വി.സി.ജെയിംസ് പറയുന്നു. റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റുകൂടിയായ പൊലീസ് ഹെഡ‍്ക്വാട്ടേഴ്സ് ഐ.ജിയാണ് തുടർനടപടികൾ സ്വീകരിക്കുക.