‘ഗാട്‍ലിൻ അഭിമാനമാണ്, കരിയറിന്റെ അവസാനഘട്ടത്തിൽ വീഴ്ത്തിയത് ഉസൈൻ ബോൾട്ടിനെ. എന്നാൽ കോൾമാൻ ഞങ്ങൾക്ക് അദ്ഭുതമാണ്. കരിയറിന്റെ തുടക്കത്തിൽ ബോൾട്ടിനെ രണ്ടുതവണ തോൽപിച്ചു’. പുരുഷൻമാരുടെ 100 മീറ്റർ ഫൈനലിനുശേഷം അമേരിക്കൻ ഇതിഹാസതാരം മൈക്കൽ ജോൺസൻ പ്രതികരിച്ചതിങ്ങനെ. സ്പ്രിന്റിലെ ലോക ആധിപത്യം തിരിച്ചുപിടിച്ചതിനു പിന്നാലെ അതിന്റെ രാജകുമാരനെയും പ്രഖ്യാപിച്ചിരിക്കുന്നു അമേരിക്ക. 21 വയസ്സുകാരൻ ക്രിസ്റ്റ്യൻ കോൾമാൻ. വേഗത്തിന്റെ ചക്രവർത്തിയുടെ പിൻഗാമിയെ തേടുന്ന കായികലോകത്തോട്, ലണ്ടനിൽ ബോൾട്ടിനെ രണ്ടുതവണ പിന്നിലാക്കിയ ചങ്കൂറ്റത്തിൽ കോൾമാൻ വിളിച്ചുപറയുന്നു... ഇതാ ഞാൻ.
ലോകവേദിയിൽ ആദ്യ മൽസരം. സ്റ്റാർട്ടിങ് ലൈനിൽ തൊട്ടടുത്ത് ഉസൈൻ ബോൾട്ടെന്ന ഇതിഹാസം. തുടക്കം പിഴയ്ക്കാനും പരിഭ്രമിച്ച് പിന്നിലാകാനും കാരണങ്ങളേറെയുണ്ടായിരുന്നു കോൾമാന്. എന്നിട്ടും ബോൾട്ടിന്റെ തലയെടുപ്പിനെയും ബോൾട്ടിനായി അലറിവിളിച്ചവരെയും സെമിയിലും ഫൈനലിലും തോൽപിച്ചു. നാലുവർഷത്തിനും 100 മീറ്ററിലെ തുടർച്ചയായ 45 വിജയങ്ങൾക്കും ശേഷമുള്ള ബോൾട്ടിന്റെ ആദ്യ തോൽവി ലണ്ടനിൽ 100 മീറ്റർ സെമിഫൈനലിൽ കോൾമാനോടായിരുന്നു. സെമിയിലെ അപ്രതീക്ഷിത തോൽവിയിൽ ആടിയുലഞ്ഞ ബോൾട്ടിനെ ഫൈനലിൽ പരിചയ സമ്പത്തുകൊണ്ട് പിന്നിലാക്കേണ്ട ജോലിയേ പിന്നീട് ജസ്റ്റിൻ ഗാട്‍ലിനുണ്ടായിരുന്നുള്ളൂ.
ഫുട്ബോളിലായിരുന്നു ആദ്യ കമ്പം. പിന്നീടത് അത്‍ലറ്റിക്സിലേക്കായി. അഞ്ചാം വയസ്സിൽ ഓടിത്തുടങ്ങിയെങ്കിലും ദേശീയ താരമായി വളർന്നത് റിയോ ഒളിംപിക്സിനു മുൻപ്. ഒളിംപിക്സ് റിലേ ടീമിൽ ഇടംപിടിച്ചെങ്കിലും മൽസരിക്കാനായത് പ്രാഥമിക ഘട്ടത്തിൽ മാത്രം. ജൂണിൽ യൂജിനിൽ നടന്ന കൊളീജിയറ്റ് ചാംപ്യൻഷിപ്പിൽ 9.82 സെക്കൻഡ് എന്ന സീസണിലെ മികച്ച ലോകസമയം കണ്ടെത്തിയായിരുന്നു വ്യക്തിഗത ഇനങ്ങളിൽ ലോകവേദിയിലേക്കുള്ള കോൾമാന്റെ രംഗപ്രവേശം. 100 മീറ്ററിൽ ഒരു അമേരിക്കക്കാരന്റെ മികച്ച നാലാമത്തെ സമയം, ലോകത്തെ ഒൻപതാമത്തെയും. ലോകചാംപ്യൻഷിപ്പിനു മുൻപ് ഉസൈൻ ബോൾട്ട് ഈ വർഷം പത്തുസെക്കൻഡിൽ താഴെയോടിയത് മൂന്നു തവണയാണ്. കോൾമാനാകട്ടെ എട്ടു തവണയും. ബോൾട്ടിനേക്കാൾ കുറഞ്ഞ പ്രായത്തിൽ പത്തു സെക്കൻഡിനു താഴെ നൂറുമീറ്റർ ഓടിയെന്ന നേട്ടവുമുണ്ട് ഈ അറ്റ്ലാന്റക്കാരന്.
ഹീറ്റ്സിൽ മികച്ച രണ്ടാമത്തെ സമയം, സെമി ഫൈനലിലെ മികച്ച സമയം എന്നിങ്ങനെ ലോക ചാംപ്യൻഷിപ്പിലെ പ്രകടനത്തിലും പിന്നോട്ടുപോയില്ല. നൂറുമീറ്ററിന്റെ ഫൈനലിൽ ആദ്യ 70 മീറ്റർ മുന്നിൽ നിന്ന കോൾമാൻ ഫിനിഷിങ്ങിലെ നേരിയ പിഴവിൽ വെള്ളിയിലൊതുങ്ങി. ലോകചാംപ്യൻഷിപ്പിൽ രണ്ടിനത്തിൽ മൽസരിക്കാൻ യോഗ്യത നേടിയ ഏക അമേരിക്കൻ പുരുഷതാരമായ കോൾമാൻ 100 മീറ്ററിൽ മാത്രം മൽസരിക്കാൻ തീരുമാനിക്കുകയായിരുന്നു.
പലതവണ കാലിടറിയിട്ടും പിൻവാങ്ങാതെ ഗാട്‍ലിൻ ട്രാക്കിലുറച്ച് നിന്നത് ബോൾട്ടിനെതിരെ വിജയം മോഹിച്ചായിരുന്നു. ഒടുവിൽ 35–ാം വയസ്സിൽ ആ ലക്ഷ്യം ഓടിക്കടന്ന ഗാട്‍ലിൻ ഈ സീസണോടെ വിരമിച്ചേക്കുമെന്നാണു സൂചന. പക്ഷേ അമേരിക്കയ്ക്കു പേടിക്കാനില്ല. വേഗത്തിന്റെ ട്രാക്കിൽ മറ്റൊരു രക്ഷകൻ അവതരിച്ചിട്ടുണ്ട്; കോൾമാൻ!