‘‘കഴിഞ്ഞുപോയ രണ്ടു വർഷത്തിന് ഒരു പതിനായിരം നന്ദി....’’ വെറുമൊരു യാത്ര പറച്ചിലായിരുന്നില്ലത്. ഹൃദയത്തിൽ നിന്നുള്ള യഥാർഥ സ്നേഹം ചാലിച്ചെഴുതിയ ഒരു കുറിപ്പായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധകരോട് അങ്ങനെയല്ലാതെ ഹോസു ക്യൂറെയ്സ് പ്രീറ്റോയെന്ന സ്പാനിഷ് താരത്തിനു പ്രതികരിക്കാൻ സാധിക്കുമായിരുന്നില്ല. അത്രത്തോളം സ്നേഹമാണു കേരളമെന്ന കൊച്ചു നാട് വടക്കൻ സ്പെയിനിലെ ലാങ്ഗ്രീയോ സ്വദേശിയായ ഹോസുവിനു നൽകിയിരുന്നത്.
കേരളമെന്ന രണ്ടാം വീട്
കേരളത്തെ തന്റെ രണ്ടാം വീടെന്നു വിശേഷിപ്പിച്ചിരുന്ന ഹോസു കൊച്ചിയിലേക്കുള്ള ഓരോ യാത്രയും ആഘോഷമാക്കിയിരുന്നു. ഐഎസ്എൽ രണ്ടാം സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള ആദ്യ മൽസരത്തിൽ ഗോൾ അടിച്ചതോടെയാണു ഹോസുവെന്ന ചെറുപ്പക്കാരൻ ശ്രദ്ധാകേന്ദ്രമാകുന്നത്. ഇയാൻ ഹ്യൂമെന്ന സ്നേഹഭാജനം ബ്ലാസ്റ്റേഴ്സിൽ നിന്നു പുറത്തു പോയതോടെ ആരാധകർ പുതിയൊരു താരത്തെ തേടിയിരുന്ന സമയം. ആരാധകർ അവനെ ഹോസൂട്ടൻ എന്നു വിളിച്ചു. ആ വിളിയിലുള്ള സ്നേഹം തിരിച്ചറിഞ്ഞ ഹോസു മഞ്ഞക്കുപ്പായത്തേയും ബ്ലാസ്റ്റേഴ്സ് ആരാധകരേയും നെഞ്ചോടു ചേർത്തുപിടിച്ചു. രണ്ടാം സീസണിലെ അവസാന ഹോം മൽസരത്തിൽ ചുവപ്പു കാർഡ് കണ്ടു പുറത്തു പോകേണ്ടി വന്ന ഹോസു ഫെയ്സ്ബുക്കിൽ എഴുതിയ പോസ്റ്റ് ഏറെ വികാരഭരിതമായിരുന്നു. ആരാധകർക്കായി മികച്ച പ്രകടനം നടത്താനാകാതെ മടങ്ങേണ്ടി വന്നതിന്റെ വിഷമം ആ കുറിപ്പിൽ ഹോസു പങ്കുവച്ചിരുന്നു.
കേരളം വിട്ടാൽ പിന്നെ ഒരു ബന്ധവുമില്ലാത്ത വിദേശ താരങ്ങളെപ്പോലെ ആയിരുന്നില്ല ഹോസു. തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ആരാധകരോടു ഹോസു സംവദിച്ചു കൊണ്ടിരുന്നു. മൂന്നാം സീസണിൽ തിരിച്ചെത്തിയ ഹോസുവിന് ‘ആശാൻ’ സ്റ്റീവ് കൊപ്പൽ നൽകിയതു പ്രതിരോധക്കോട്ട കാക്കാനുള്ള ഉത്തരവാദിത്തമാണ്. ആരാധകർ ആദ്യം നെറ്റി ചുളിച്ചെങ്കിലും ആ തീരുമാനം ശരിയായിരുന്നെന്നു മൂന്നാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള കുതിപ്പു തെളിയിച്ചു തന്നു. ഹോസുവിന്റെ കഴിവ് സ്റ്റീവ് കൊപ്പൽ ശരിക്കും മനസ്സിലാക്കി എന്നു തന്നെ പറയാം.
കൊച്ചിയെക്കുറിച്ചു നൂറുനാവ്
കൊച്ചിയെക്കുറിച്ചു നൂറു നാവാണ് എന്നും ഹോസുവിന്. അടുത്തിടെ ഒരു അമേരിക്കൻ ചാനലിൽ ഹോസുവുമായി നടത്തിയ അഭിമുഖം കേരളത്തിലാണു കൂടുതൽ ഹിറ്റായത്. ഹോസുവിന്റെ ഇപ്പോഴത്തെ ക്ലബ്ബായ എഫ്സി സിൻസിനാറ്റിയുടെ ഗാലറിയിൽ എത്തുന്ന മുപ്പതിനായിരത്തോളം ആരാധകരെക്കുറിച്ചായിരുന്നു അവതാരികയുടെ ചോദ്യം. എന്നാൽ എൺപത്തി അയ്യായിരത്തോളം ആരാധകർ കളി കാണാൻ എത്തുന്ന കൊച്ചിയുടെ സ്റ്റേഡിയത്തെക്കുറിച്ചായിരുന്നു ഹോസു ആവേശത്തോടെ സംസാരിച്ചത്. കൊച്ചിയിലെ ഈ കണക്കു കേട്ട് അവതാരിക പോലും അന്തംവിട്ടു.
കേരളത്തെയും ആരാധകരെയും കുറിച്ച് എപ്പോഴും വൈകാരികമായാണു ഹോസു പ്രതികരിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ കൊച്ചിയിൽ എത്തിയ സമയത്തു ടീം ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് എടുത്ത സെൽഫിക്കൊപ്പം കൊച്ചിയെ സ്നേഹിക്കുന്നു എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു.
വൈകാരികം പ്രതികരണങ്ങൾ
തന്റെ 22ാം വയസ്സിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ ഹോസു ആത്മാർഥതയുടെ നേർരൂപമായിരുന്നു. അതുകൊണ്ടു തന്നെ കളിക്കളത്തിൽ വൈകാരിമായി പ്രതികരിച്ചു പോകുന്ന സ്വഭാവക്കാരനും. പല മൽസരങ്ങളിലും ഈ വൈകാരിക പ്രകടനങ്ങൾ തലവേദന സൃഷ്ടിക്കുന്നുമുണ്ടായിരുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം കഴിഞ്ഞ സീസണിൽ ഡൽഹിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായകമായ അവസാന ഹോം മൽസരത്തിൽ ഹോസുവിനെ പിൻവലിക്കേണ്ടി വന്ന സാഹചര്യമാണ്. ഡൽഹിയുടെ മാഴ്സലിഞ്ഞോയെ ഫൗൾ ചെയ്തതിന് ഒരു മഞ്ഞക്കാർഡ് ലഭിച്ച ഹോസു വീണ്ടും തെറ്റുകൾ ആവർത്തിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ ലൈൻ റഫറിയുമായി ഉരസലുകളുമുണ്ടായതോടെ പരിശീലകൻ 31ാം മിനിറ്റിൽ ഹോസുവിനെ പിൻവലിക്കാൻ നിർബന്ധിതനായി. രണ്ടാം സീസണിൽ എഫ്സി ഗോവയുമായുള്ള അവസാന ഹോം മാച്ചിൽ ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ചുവപ്പു കാർഡ് വാങ്ങി പുറത്തു പോവുകയായിരുന്നു ഹോസു. കാൽപ്പന്തിനോടുള്ള അഭിനിവേശമാണ് ആ ചെറുപ്പക്കാരനെ അതിവൈകാരികതയിലേക്കു തള്ളിവിടുന്നതെന്ന് അറിയാവുന്ന ആരാധകർ എന്നും ഹോസുവിന് ഒപ്പം തന്നെയായിരുന്നു.
മടക്കം
ഐഎസ്എൽ നാലാം സീസണിൽ ഹോസു തിരിച്ചെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ഇയാൻ ഹ്യൂമിനെ മഞ്ഞപ്പടയുടെ നിരയിലെത്തിച്ച മാനേജ്മെന്റ് ഹോസുവിനേയും എത്തിക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സിൽ മടങ്ങിയെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച ഹോസുവിന്റെ ട്വീറ്റിൽ നമുക്ക് ഒരുമിച്ചു കളിക്കാം എന്നു ഹ്യൂം മറുപടി നൽകിയതോടെ ഹോസുവിന്റെ തിരിച്ചു വരവ് ആരാധകർ ഉറപ്പാക്കിയിരുന്നു. അതേസമയം പുതുതായി ഐഎസ്എല്ലിലേക്ക് എത്തുന്ന ജംഷഡ്പുർ എഫ്സി ഹോസുവിനെ തങ്ങളുടെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളുമുണ്ടായിരുന്നു. ജംഷഡ്പുർ എഫ്സിയുടെ പരിശീലകൻ സ്റ്റീവ് കൊപ്പലിന്റെ ഗുഡ് ലിസ്റ്റിലുള്ള ഹോസു അങ്ങോട്ടു പോകുമോയെന്ന് ആരാധകർ ചെറുതായെങ്കിലും സംശയിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കൻ ക്ലബ്ബായ എഫ്സി സിൻസിനാറ്റി ഹോസുവുമായുള്ള കരാർ ഒരു വർഷത്തേക്കു കൂടി നീട്ടാൻ തീരുമാനമെടുക്കുകയായിരുന്നു.
ഇയാൻ ഹ്യൂമിനു ശേഷം ഇത്രയും ആരാധകരെ പിടിച്ചെടുത്ത മറ്റൊരു വിദേശ താരം ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുടെ യാത്രയയപ്പു സന്ദേശങ്ങൾ ഇതു വരെ അവസാനിച്ചിട്ടില്ല. ഒരു ട്രോളിൽ എഴുതിയതു പോലെ ‘മാനേജ്മെന്റിന് അതൊരു കളിക്കാരൻ മാത്രമായിരിക്കും. പക്ഷേ, ഞങ്ങൾ ആരാധകർക്ക് അവൻ ചങ്കായിരുന്നു’