ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാൽ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിലക്ക് നീക്കിയത്. കരിയറിലെ നിർണായക വർഷങ്ങൾ കവർന്നെടുത്ത വിവാദക്കേസിലെ ഹൈക്കോടതി വിധി കേൾക്കാൻ ശ്രീശാന്ത് കോടതിയിൽ എത്തിയിരുന്നു. ഇക്കാലമത്രെയും ഉറച്ച പിന്തുണ നൽകി കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു.
ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മേയിലാണ് ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാൻ, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായി. തുടർന്ന്, മൂവരെയും ക്രിക്കറ്റിൽനിന്ന് സസ്പെൻഡ് ചെയ്ത ബിസിസിഐ, അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചതോടെയാണ് താരത്തിന് കളത്തിലേക്കുള്ള തിരിച്ചുവരവിന് അവസരമൊരുങ്ങിയത്.
എന്നാൽ, വിലക്കു നീക്കാനാവില്ലെന്ന ബിസിസിഐയുടെ കടുംപിടുത്തം തിരിച്ചുവരവിന് തടസ്സം സൃഷ്ടിച്ചതോടെയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. ബിസിസിഐ വിലക്കു നിലനിൽക്കുന്നതിനാൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയിലെത്തിയത്. അതിനിടെ, സുപ്രീംകോടതി നിയോഗിച്ച പുതിയ ഭാരവാഹികളിൽ നിന്നു നീതി ലഭിക്കുമെന്നു പ്രതീക്ഷയുള്ളതിനാൽ അവരെക്കൂടി കക്ഷിചേർക്കണമെന്ന ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച്, ബിസിസിഐയുടെ നിലവിലെ പ്രസിഡന്റ് വിനോദ് റായിയെയും മറ്റു മൂന്നംഗങ്ങളെയും ഹൈക്കോടതി ഹർജിയിൽ കക്ഷിചേർക്കുകയും െചയ്തു.
ഹൈക്കോടതിയിൽ ശ്രീശാന്തിന്റെ വാദമിങ്ങനെ
സ്വാഭാവികനീതി പുലർത്താതെയാണു ബിസിസിഐ അച്ചടക്കസമിതി നടപടിയെടുത്തതെന്നു ശ്രീശാന്ത് മറുപടി സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. വ്യവസ്ഥാപിത നിബന്ധനകളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുള്ള സ്വതന്ത്ര അന്വേഷണമല്ല കമ്മിഷണർ നടത്തിയത്. ഡൽഹി പൊലീസ് പറഞ്ഞത് ആധാരമാക്കി നടപടിയെടുക്കുകയായിരുന്നു. എന്നാൽ പൊലീസ് നൽകിയ വസ്തുതകൾ ഹർജിക്കാരനെ അറിയിച്ച് പ്രതിരോധത്തിനുള്ള അവസരം നൽകിയില്ല. മാത്രമല്ല, ഡൽഹി പൊലീസിന്റെ വാദങ്ങൾ നിരസിച്ച് സെഷൻസ് കോടതി തന്നെ കേസിൽ നിന്നു കുറ്റവിമുക്തനാക്കി. അതിനുശേഷവും വിലക്കു തുടരുന്നത് അന്യായമാണ്.
അച്ചടക്ക സമിതിയുടെ തീരുമാനം പുനഃപരിശോധിക്കാൻ റിവ്യൂഹർജി നൽകിയിരുന്നു. എന്നാൽ ഹർജിയിലുന്നയിച്ച കാര്യങ്ങളൊന്നും പരിഗണിച്ചിട്ടില്ലെന്നാണ് റിവ്യൂഹർജി നിരസിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാകുന്നത്. ക്രിക്കറ്റ് തൊഴിലായി സ്വീകരിച്ചിട്ടുള്ള തനിക്കെതിരെ വിലക്കു തുടരുന്നതു ഭരണഘടനാവകാശങ്ങളുടെ ലംഘനമാണ്. ബിസിസിഐ അച്ചടക്ക സമിതിയുടെ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്നു പറയുന്നതു ശരിയല്ല. ബിസിസിഐ കോടതികളുടെ റിട്ടധികാരത്തിനു വിധേയമാണെന്നു സുപ്രീംകോടതി പറഞ്ഞിട്ടുള്ളതും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
Advertisement