വിലക്ക് നീങ്ങുന്നതോടെ ശ്രീശാന്ത് മല്‍സരരംഗത്തേക്ക് മടങ്ങിയെത്താനുള്ള സാധ്യതയേറി. ബി.സി.സി.ഐ. അപ്പീലിന് മുതിര്‍ന്നില്ലെങ്കില്‍ ഉടന്‍തന്നെ കേരളാ ടീമില്‍ അവസരം ലഭിക്കും. വിലക്ക് നീങ്ങിയ ഉടന്‍ അജയ് ജഡേജ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത് ശ്രീശാന്തിന് പ്രചോദനമാകും.
ബിസിസിഐ ഉപാധ്യക്ഷന്‍ ടി.സി.മാത്യുവിന്റെ പ്രതികരണം പ്രതീക്ഷ നല്‍കുന്നതാണ്. അപ്പീലിന് പോകരുത് എന്നായിരിക്കും നിലപാടെന്ന് മാത്യു മനോരമ ന്യൂസിനോട് പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയാണ് ഇനി തീരുമാനമെടുക്കേണ്ടത്. സമാന സാഹചര്യത്തിലൂടെ കടന്നുപോയ അജയ് ജഡേജയുടെ വിലക്ക് ഡല്‍ഹി ഹൈക്കോടതി നീക്കിയപ്പോള്‍ ഇടപെടാതിരുന്നത് വിനോദ് റായ് അധ്യക്ഷനായ ഭരണസമിതി കണക്കിലെടുക്കുമെന്നുറപ്പ്. ശ്രീശാന്ത് ഉടന്‍ കേരള ടീമിലെത്തുമെന്ന് കെസിഎ വ്യക്തമാക്കുകയും ചെയ്തു
അദ്ധ്വാനിച്ച് പരിശ്രമിച്ചാല്‍ 34കാരനായ ശ്രീശാന്തിന് പ്രായവും തടസമല്ല. 37-ാം വയസിൽ സഹീര്‍ ഖാനും ആശിഷ് നെഹ്റയും ഇന്ത്യന്‍ ക്യാപ്പണിഞ്ഞിട്ടുണ്ട്. ആഭ്യന്തര മല്‍സരങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയുന്നതോടെ ക്രിക്കറ്റ് ബോര്‍ഡിന്റെ എല്ലാ ആനുകൂല്യങ്ങളും ശ്രീശാന്തിന് ലഭിക്കും. 2013ല്‍ ഡല്‍ഹി കോടതി മുറ്റത്ത് കണ്ട പ്രതീക്ഷയറ്റ ശ്രീശാന്തിന് കാലം കരുതിവച്ച നീതിയാണ് കേരള ഹൈക്കോടതി മുറ്റത്തെ ഈ ആശ്വാസച്ചിരി.