ബോൾട്ട് മനുഷ്യനല്ലേ ! – മനുഷ്യസാധ്യമായ പ്രകടനങ്ങൾക്കപ്പുറത്തേക്കു ബോൾട്ടിന്റെ കാലുകൾ കുതിക്കുമ്പോൾ ലോകം അദ്ഭുതത്തോടെ ചോദിക്കുന്നു. ബോൾട്ട് ഒരു യന്ത്രമനുഷ്യൻ ആണെങ്കിൽ അതിന്റെ നിർമിതിയിൽ പങ്കുള്ളവർ ആരെല്ലാം? മൂന്ന് ഒളിംപിക്സുകളിൽ മൂന്ന് ഇനങ്ങളിൽ സ്വർണം ആവർത്തിക്കുകയെന്ന അപൂർവ റെക്കോർഡിനായി ലോകം കാത്തിരിക്കുമ്പോൾ ബോൾട്ടിന്റെ അണിയറ പ്രവർത്തകരെ അടുത്തറിയാം.
എൻജിൻ
ബോൾട്ടിന്റെ കുതിപ്പിനു പിന്നിലെ കരുത്ത് അച്ഛൻ വെല്ലെസ്ലി ബോൾട്ടാണ്. കായികതൽപരനായ ബോൾട്ടിനോട് ചെറുപ്പത്തിൽ അദ്ദേഹം പറഞ്ഞത് ഒറ്റക്കാര്യം മാത്രം: ‘ഏതു മേഖലയിലായാലും ഒന്നാമനായിരിക്കണം’. സ്വദേശമായ ജമൈക്കയിലെ ഷെർവുഡിൽ ഇപ്പോഴും ഒരു പലചരക്കു കട നടത്തുന്നുണ്ട് അച്ഛൻ ബോൾട്ട്. സ്വന്തം ഷോപ്പിനെ മകനെപ്പോലെ സ്നേഹിക്കുന്നതു കൊണ്ടാണ് താൻ ഇപ്പോഴും വിശ്രമ ജീവിതത്തിലേക്കു പോകാത്തതെന്ന് അദ്ദേഹം പറയുന്നു.
ഇന്ധനം
ചെറുപ്പത്തിൽ ബോൾട്ട് അമ്മക്കുട്ടിയായിരുന്നു. അമിതവാൽസല്യം മൂലം ബോൾട്ട് വഷളാവാതിരിക്കാനാണ് താൻ കർക്കശക്കാരനായതെന്ന് അച്ഛൻ വെല്ലെസ്ലി പറയുന്നു. എന്നാൽ ബോൾട്ടിന്റെ എല്ലാ മൽസരങ്ങൾക്കും ഭാര്യ ജെന്നിഫറിനെയും കൂട്ടി അദ്ദേഹം പോകാറുണ്ട്. ബോൾട്ട് താരമാകുന്നതുവരെ ജമൈക്ക വിട്ടുപോകാത്ത അവർ അങ്ങനെ പാരിസും ലണ്ടനും ബെയ്ജിങ്ങുമെല്ലാം കണ്ടു.
രൂപകൽപന
ഓട്ടമൽസരത്തിൽ ജയിച്ചതിനു ബോൾട്ടിന് ആദ്യം കിട്ടിയ സമ്മാനം സൗജന്യ ഉച്ചഭക്ഷണം ആയിരിക്കും. കൂട്ടുകാരൻ റിക്കാർഡോ ഗെഡ്സിനെ തോൽപിച്ചതിനു സ്വദേശമായ ഷെർവുഡിലെ പുരോഹിതനായിരുന്ന റവ. നൂജന്റാണ് അതു നൽകിയത്. അന്നു നൂജന്റ് ബോൾട്ടിനോടു പറഞ്ഞു: ‘നിനക്കു റിക്കാർഡോയെ തോൽപിക്കാനാവുമെങ്കിൽ ഈ ലോകത്ത് ആരെയും നിനക്കു തോൽപിക്കാം’. ആ വാക്കിന്റെ ഇന്ധനത്തിൽ കുതിച്ചു പാഞ്ഞ് ബോൾട്ട് ലോകത്തിന്റെ നെറുകയിലെത്തി.
ഡ്രൈവർ
ബോൾട്ടിനെ ലോക താരമാക്കിയ പരിശീലകൻ ഗ്ലെൻ മിൽസാണ്. 1987 മുതൽ 2009 വരെ ജമൈക്കൻ ഒളിംപിക് അത്ലറ്റിക് ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം. 22 വർഷക്കാലത്തു മിൽസിന്റെ കീഴിൽ ജമൈക്ക നേടിയത് 71 ലോക ചാംപ്യൻഷിപ് മെഡലുകളും 33 ഒളിംപിക് മെഡലുകളും. ബോൾട്ടിന്റെ നീളൻ കാൽച്ചുവടുകൾ ക്രമപ്പെടുത്തിയതു മിൽസാണ്. അദ്ദേഹത്തിന്റെ കീഴിലുള്ള റേസേഴ്സ് ട്രാക്ക് ക്ലബ്ബിലാണ് ഇപ്പോൾ ബോൾട്ടും യൊഹാൻ ബ്ലേക്കും പരിശീലിക്കുന്നത്.
ഫാക്ടറി
ഷെർവുഡിലെ വാൽഡെൻസിയ സ്കൂളിലാണ് ബോൾട്ട് പഠിച്ചത്. പഠനത്തെക്കാളേറെ സ്പോർട്സിനു പ്രധാന്യം നൽകുന്ന അന്തരീക്ഷമായിരുന്നു അവിടെ. സ്കൂളിന്റെ പുറംചുമരിൽ ബോൾട്ടിന്റെ വലിയൊരു ചിത്രം വരച്ചിട്ടുണ്ട്. അതു വരച്ചതു സ്കൂളിലെ ഒരുകുട്ടി തന്നെ. പട്ടണത്തിലെ തെരുവുകളിലും ബോൾട്ടിന്റെ ചിത്രങ്ങളെമ്പാടും കാണാം. ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യന്റെ പട്ടണം എന്ന് എല്ലാറ്റിനും താഴെ എഴുതിവച്ചിട്ടുണ്ട്.
മെക്കാനിക്
ജർമൻ ഫുട്ബോൾ ക്ലബ് ബയൺ മ്യൂണിക്കിന്റെ ടീം ഡോക്ടറായിരുന്ന ഹാൻസ് വില്യം മുള്ളർ വോൾഹാർട്ട് ആണ് ബോൾട്ടിന്റെ വിശ്വസ്ത ഡോക്ടർ. വിചിത്രമായ ചികിൽസാരീതികൾ കൊണ്ടു ശ്രദ്ധേയനാണ് അദ്ദേഹം. പൂവൻകോഴിയുടെ തൊപ്പിയിൽനിന്നു വേർതിരിച്ചെടുക്കുന്ന പദാർഥം വരെ അദ്ദേഹം ചികിൽസയ്ക്ക് ഉപയോഗിക്കാറുണ്ടത്രേ. ഹയലാർട്ട് എന്നാണ് ഇതിനു പേര്. ‘ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടർ’ എന്നാണ് ബോൾട്ട് വോൾഹാർട്ടിനെ വിശേഷിപ്പിച്ചത്.