ആരാണ് ഉസൈന്‍ ബോള്‍ട്ട്? ഓട്ടങ്ങളുടെ തമ്പുരാന്‍? ട്രാക്കിലെ ഇതിഹാസം. വേഗത്തിന്റെ രാജാവ്. എതിരാളിയുടെ ബോള്‍ട്ട് ഇളക്കുന്നവന്‍, അങ്ങനെ പല വിശേ·ഷണങ്ങള്‍. ഒരു കാലിന്റെ നീളക്കുറവാണോ ബോള്‍ട്ടിനെ ഇതിഹാസമാക്കിയത്, അതോ പൊക്കം ആണോ ബോള്‍ട്ടിന് വേഗം നല്‍കുന്നത്,
ചില ആളുകള്‍ ചില കാര്യങ്ങള്‍ക്ക് വേണ്ടി ജനിച്ചവരാണ്. ജിംനാസ്റ്റിക്സില്‍ നദിയ കൊമനേച്ചി, നീന്തലില്‍ മൈക്കല്‍ ഫെല്‍പ്സ്, പോള്‍വോള്‍ട്ടില്‍ യെലേന ഇസിന്‍ബയേവ, ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അങ്ങനെ നീളുന്ന പട്ടികയിലെ തിളങ്ങുന്ന കണ്ണിയാണ് ഉസൈന്‍ ബോള്‍ട്ട്.
ഉസൈന്‍ ബോള്‍ട്ട് സ്വഭാവിക അത്‌ലീറ്റാണ്. ആ ശരീരഘടന ഒരു ഓട്ടക്കാരനു യോജിച്ചതും. ആ കാലുകളുടെ ഘടനയും ആകൃതിയും എല്ലാം സ്പ്രിന്‍റര്‍ക്ക് വേണ്ടതുതന്നെ. കാള്‍ ലൂയിസും ലിന്‍ഫോഡ് ക്രിസ്റ്റിയും മൗറിസ് ഗ്രീനും ജസ്റ്റിന്‍ ഗാറ്റ്്ലിനും അടക്കിവാണ ട്രാക്കാണ് ഉസൈന്‍ ബോള്‍ട്ട് ഇളക്കി മറിച്ചത്. ആ കാലുകള്‍ ഓടിതീര്‍ത്ത് വേഗത്തിന്റെ റെക്കോര്‍ഡുകളും ഒളിംപിക്സ് റെക്കോര്‍ഡും ആണ്. ഒളിംപിക്സ് സ്പ്രിന്റ് ഡബിളില്‍ ഹാട്രിക് തീര്‍ത്ത് ഇതിഹാസങ്ങളുടെ നിരയില്‍ ഇടംപിടിച്ചു. കൂട്ടിന് ലോകചാംപ്യന്‍ഷിപ്പിലെ എട്ടുമെഡലുകളും.
1986 ഓഗസ്റ്റ് 21ന് ജമൈക്കയില്‍ ജനിച്ച ബോള്‍ട്ട്, ജമൈക്കയിലെ ജനപ്രിയ കായികഇനമായ ക്രിക്കറ്റിലെത്തി. നല്ലപൊക്കമുള്ളതിനാല്‍ ഫാസ്റ്റ് ബോളിങ്ങില്‍ ഒരുകൈ നോക്കി. ക്രിക്കറ്റ് ഗ്രൗണ്ടിലെ ഓട്ടം കണ്ട ഒളിംപ്യന്‍ പാബ്ലോ മക്നീല്‍ പയ്യനോട് പറഞ്ഞു, ഈ ഓട്ടം നീ ഒളിംപിക്സിലാണ് ഓടേണ്ടതെന്ന്. അങ്ങനെ ബോള്‍ട്ട് ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്ന് ട്രാക്കിലേയ്ക്ക്. 12ാം വയസില്‍ സ്കൂളിലെ അതിവേഗക്കാരനായി. 15ാം വയസില്‍ ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വര്‍ണം. അവിടെ നിന്ന് ഇതിഹാസത്തിലേയ്ക്കുള്ള ദൂരം കുറഞ്ഞുകുറഞ്ഞുവന്നു. 2008ലെ ബെയ്ജിങ് ഒളിംപിക്സോടെ ബോള്‍ട്ട് ജനഹൃദയങ്ങളില്‍ കുടിയേറി. 100മീറ്ററിലും 200മീറ്ററിലും റെക്കോര്‍ഡോടെ സ്വര്‍ണം. പിന്നാലെ 4 ഗുണം 100 മീറ്റര്‍ റിലേയിലും സ്വര്‍ണം. 2012ലെ ലണ്ടന്‍ ഒളിംപിക്സിലും 2016ലെ റിയോ ഒളിംപിക്സിലും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ വാരിക്കൂട്ടി. എട്ടുസ്വര്‍ണത്തോടെ കാള്‍ലൂയിസിനൊപ്പം.
സ്പ്രിന്റ് ഇനങ്ങളില്‍ ഇത്രയും സ്ഥിരതയും ആധികാരികതയും പ്രകടിപ്പിച്ച മറ്റൊരു താരം അത്‌ലറ്റിക്സിന്റെ ചരിത്രത്തില്‍ ഉണ്ടാവില്ല. ബോള്‍ട്ടിനെ മികവോടെ പിടിച്ചു നിര്‍ത്തിയത് എന്താണ്? പൊക്കം, ഒരുകാലിന്റെ നീളക്കുറവ്, ഉറച്ച പേശികള്‍, സ്ട്രൈഡുകള്‍ തമ്മിലെ ദൂരവും കാലുകള്‍ നല്‍കുന്ന ഊര്‍ജം.
ആറടി അഞ്ച് ഇഞ്ച് ഉയരവും 94 കിലോ ഭാരവുമുള്ള ബോള്‍ട്ടിന് ഓട്ടത്തില്‍ ഏറ്റവും ഗുണമാകുന്നത് ആ പൊക്കം തന്നെ. നീണ്ടകാലുകള്‍ സ്ട്രൈഡിന് സഹായകമാകുന്നു. അതേ പോലെ തന്നെ നീണ്ട കൈകളും ഉള്ളതിനാല്‍ ശരീര സംന്തുലനം കൃത്യം. അതിവേഗ ചലനങ്ങള്‍ക്കും ഈ ശരീര ആകൃതി പ്ലസ് പോയന്‍റാകുന്നു. എതിരാളികളെക്കാള്‍ ബോള്‍ട്ടിന് മേല്‍ക്കൈ നല്‍കുന്ന പ്രധാനഘടകം ഈ ശരീര ആകൃതി തന്നെ. 100മീറ്റര്‍ ഓടാന്‍ ബോള്‍ട്ടിന് 41സ്ട്രൈഡ് മതി. സാധാരണ സ്പ്രിന്റര്‍മാര്‍ക്ക് 45 മുതല്‍ 48വരെ വേണ്ടിവരും. ഒരു സ്ട്രൈഡില്‍ ബോള്‍ട്ട് പിന്നിടുന്നത് ഒന്‍പത് അടിയാണ്. ബോള്‍ട്ടിന്റെ പാദങ്ങള്‍ മിന്നല്‍പ്പിണറിന്റെ വേഗത്തിലാണ് ട്രാക്കില്‍ പതിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ ഉപ്പൂറ്റി ട്രാക്കില്‍ പതിയുന്നുമില്ല. ബോള്‍ട്ടിന്റെ വലതുകാല്‍ ട്രാക്കില്‍ പതിയുന്നത് ഇടതുകാലിനെക്കാള്‍ 13 ശതമാനം കരുത്തോടെയാണ്. ഓരോ സ്റ്റ്രൈഡിലും വലതുകാലിനേക്കാള്‍ 14 ശതമാനം നീളത്തിലാണ് ബോള്‍ട്ടിന്റെ ഇടതുകാല്‍ വയ്പ്. ഇടതു കാലിനെക്കാള്‍ അര ഇഞ്ച് നീളക്കുറവുണ്ട് ബോള്‍ട്ടിന്റെ വലതുകാലിന്. സാധാരാണഗതിയില്‍ ഇത് സ്പ്രിന്റര്‍ തിരിച്ചടിയാകേണ്ടതാണ്. എന്നാല്‍ ബോള്‍ട്ടിന്റെ അപ്പര്‍ബോഡി, അതയാത് മുതുക് വലത്തോട്ട് അല്‍പം വളഞ്ഞിരിക്കുന്നതിനാല്‍ കാലിന്റെ നീളക്കുറവ് ഓട്ടത്തെ ബാധിക്കുന്നില്ല.
ഉറച്ച മസിലുകളാണ് ബോള്‍ട്ടിന്റെ ഓട്ടത്തിന് കരുത്തും വേഗവും നല്‍കുന്നു. ഓരോ സ്റ്റെപും ബോള്‍ട്ട് വയ്ക്കുന്പോഴും കാല്‍പാദം കൃത്യമായി അരക്കെട്ടിനു താഴെ തന്നെ സ്പര്‍ശിക്കുന്നു. പാദത്തിന്‍റെ മുന്‍ഭാഗം ട്രാക്കില്‍ പതിയുന്നതിനു തന്നെ ഒരു താളമുണ്ട്. ഇനിയും കാണാത്തവരുണ്ടെങ്കില്‍ ഈ ലോകചാംപ്യന്‍ഷിപ്പിലെങ്കിലും ആ ഓട്ടം ഒന്നു കാണണം.
കൃത്യമായ പരിശീലനങ്ങളും ഭക്ഷണക്രമവും പാലിച്ചാണ് ബോള്‍ട്ട് ഈ ഓട്ടം കാത്തു സൂക്ഷിക്കുന്നത്. ദിവസം മൂന്നു മണിക്കൂര്‍ പരിശീലനം, ആവശ്യത്തിന് വിശ്രമം. തവളച്ചാട്ടം പോലുള്ള പരിശീലനങ്ങള്‍ക്ക് ബോള്‍ട്ട് വീഴ്ച വരുത്താറില്ല. കാല്‍മുട്ടിനും കണങ്കാലിനും തോളുകള്‍ക്കും കാലുകളുടെ പേശികള്‍ക്കും കരുത്തും വഴക്കവും കൂട്ടുന്ന തരത്തിലാണ് ബോള്‍ട്ടിന്‍റെ പരിശീലനം. ആ അഴകുള്ള ഓട്ടത്തിന് ബിഗ് സല്യൂട്ട്.