അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ടിക്കറ്റ് വില്‍പനയില്‍ കൊച്ചി പിന്നില്‍. കൊല്‍ക്കത്തയ്ക്കും ഡല്‍ഹിക്കും ഗുവാഹത്തിക്കും പിന്നിലാണ് കൊച്ചിയിലെ ടിക്കറ്റ് വില്‍പനയെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി പറഞ്ഞു. സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ഫിഫ വെബ്സൈറ്റ് വഴിയുള്ള ടിക്കറ്റ് വില്‍പനയോട് കൊച്ചിയിലെ കാണികള്‍ സംഘാടകര്‍ പ്രതീക്ഷിച്ചപോലെ ആവേശപൂര്‍വമല്ല പ്രതികരിക്കുന്നത്. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ഗുവാഹത്തിയിലുമെല്ലാം വില്‍പന തുടങ്ങി മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീരുകയാണ്. ആദ്യരണ്ടുഘട്ടത്തിലും കൊച്ചിയില്‍ വില്‍പനയ്ക്കുവച്ച എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. എന്നാല്‍ മൂന്നാംഘട്ടത്തില്‍ ടിക്കറ്റ് വില്‍പന മന്ദഗതിയിലാണ്. വിറ്റുതീര്‍ന്നാലും ഇല്ലെങ്കിലും സ്റ്റേഡിയത്തില്‍ ടിക്കറ്റ് കൗണ്ടര്‍ ഉണ്ടാവില്ലെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി പറഞ്ഞു. ബ്രസീലും സ്പെയിനും തമ്മില്‍ കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തിന്റെ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരുക്കങ്ങള്‍ വിലയിരുത്തിയ സെപ്പി, പെയിന്റിങ്, സൗന്ദര്യവല്‍ക്കരണം, സ്റ്റേഡിയത്തിനു പുറത്ത് വിളക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്ന് പറഞ്ഞു.