ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. 309 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ടും ശ്രീലങ്കയെ ഫോളോഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ, മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എന്ന നിലയിലാണ്. മൂന്നാം വിക്കറ്റിൽ 133 റൺസ് കൂട്ടിച്ചേർത്ത അഭിനവ് മുകുന്ദ്–വിരാട് കോഹ്‍ലി സഖ്യമാണ് മൂന്നാം ദിവസത്തെ കളി ഇന്ത്യയ്ക്ക് അനുകൂലമായത്. 116 പന്തിൽ എട്ടു ബൗണ്ടറികൾ ഉൾപ്പെടെ 81 റൺസെടുത്ത മുകുന്ദ് ഗുണതിലകയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ, അംപയർമാർ ഇന്നത്തെ കളി അവസാനിപ്പിച്ചു.
114 പന്തിൽ അഞ്ചു ബൗണ്ടറി ഉൾപ്പെടെ 76 റൺസെടുത്ത ക്യാപ്റ്റൻ കോഹ്‍ലി ക്രീസിലുണ്ട്. നിലവിൽ ഇന്ത്യയ്ക്ക് 498 റൺസ് ലീഡുണ്ട്. രണ്ടു ദിവസത്തെ കളി ഇനിയും ബാക്കി നിൽക്കെ, മൽസരഫലം ഇന്ത്യയ്ക്ക് അനുകൂലമാകാനാണ് സാധ്യത. ലങ്കയ്ക്ക് എത്തിപ്പിടിക്കാനാകാത്ത ലീഡ് സ്വന്തമാക്കി എത്രയും വേഗം ഇന്നിങ്സ് ഡിക്ലയർ ചെയ്യാനാകും നാലാം ദിനം ഇന്ത്യയുടെ ശ്രമം. ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി വീരൻമാരായ ശിഖർ ധവാൻ (14 പന്തിൽ 14), ചേതേശ്വർ പൂജാര (35 പന്തിൽ 15) എന്നിവരാണ് മൂന്നാം ദിനം പുറത്തായ ഇന്ത്യൻ താരങ്ങൾ. ദിൽറുവാൻ പെരേര, ലഹിരു കുമാര എന്നിവർക്കാണ് വിക്കറ്റ്.
നേരത്തെ, ഇന്ത്യയുടെ 600 എന്ന കൂറ്റൻ സ്കോറിനെ പിന്തുടർന്നിറങ്ങിയ ലങ്ക മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ 291 റൺസിന് ഓൾഔട്ടായി. ലഞ്ചിനു പിരിയുമ്പോൾ 77 ഓവറിൽ എട്ടിന് 289 എന്ന നിലയിലായിരുന്നു അവർ. ലങ്കൻ നിരയിൽ ഏഴാമനായിറങ്ങിയ വെറ്ററൻ താരം ദിൽറുവാൻ പെരേര, കന്നി ടെസ്റ്റ് സെഞ്ചുറിക്ക് എട്ടു റൺസ് മാത്രം അകലെ നിൽക്കെയാണ് ലങ്ക ഓൾഔട്ടായത്. 132 പന്തിൽ 10 ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെയാണ് പെരേര 92 റൺസെടുത്തത്. പരുക്കേറ്റ ഗുണരത്നെ ലങ്കൻ നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയില്ല.
ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഒൻപതാം പന്തിൽ ലഹിരു കുമാരയെ പുറത്താക്കിയ രവീന്ദ്ര ജഡേജയാണ് ലങ്കൻ ഇന്നിങ്സിന് വിരാമമിട്ടത്. മൽസരത്തിൽ ജഡേജയുടെ മൂന്നാം വിക്കറ്റായിരുന്നു ഇത്. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് മികച്ചതാക്കിയ മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, ആർ.അശ്വിൻ, പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഫോളോഓൺ ഒഴിവാക്കാൻ 246 റൺസ് എന്ന ലക്ഷ്യത്തോടെ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ഏഞ്ചലോ മാത്യൂസും ദിൽറുവാൻ പെരേരയും ചേർന്ന് പ്രതീക്ഷാനിർഭരമായ തുടക്കമാണ് നൽകിയത്. ആറാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് (62) പടുത്തുയർത്തിയ ഇരുവരും ലങ്കൻ സകോർ 200 കടത്തി. സ്കോർ 205ൽ എത്തിയപ്പോൾ, രവീന്ദ്ര ജഡേജയ്ക്ക് മൽസരത്തിലെ ആദ്യ വിക്കറ്റു സമ്മാനിച്ച് മാത്യൂസ് പുറത്തായി. 130 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 83 റൺസെടുത്ത മാത്യൂസിനെ ജഡേജ വിരാട് കോഹ്‍ലിയുടെ കൈകളിലെത്തിച്ചു.
തുടർന്നെത്തിയ രംഗണ ഹെറാത്ത്, നുവാൻ പ്രദീപ് എന്നിവരെ കൂട്ടുപിടിച്ച് ചെറിയ കൂട്ടുകെട്ടുകൾ തീർത്ത പെരേര, ലങ്കൻ സ്കോർ 300നോട് അടുപ്പിച്ചു. 13 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ ഒൻപത് റൺസെടുത്ത ഹെറാത്ത് ജഡേജയ്ക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു പുറത്തായി. 26 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 10 റൺസെടുത്ത നുവാൻ പ്രദീപ്, ഹാർദിക് പാണ്ഡ്യയ്ക്ക് കന്നി ടെസ്റ്റ് വിക്കറ്റ് സമ്മാനിച്ചും മടങ്ങി. രണ്ടു റൺസുമായി ലഹിരു കുമാരയും മടങ്ങിയതോടെ ലങ്കൻ സ്കോർ 291ൽ അവസാനിച്ചു.
അഭിനവ് മുകുന്ദിന്റെ ജാഗ്രതയിൽ ഉപുൽ തരംഗ (64) റൺഔട്ടായി. നേരത്തെ, ശിഖർ ധവാൻ (190), ചേതേശ്വർ പൂജാര (153) എന്നിവരുടെ സെഞ്ചുറിക്കു പിന്നാലെ അജിങ്ക്യ രഹാനെയുടെയും (57) ഹാർദ്ദിക് പാണ്ഡ്യയുടെയും (50) അർധ സെഞ്ചുറികളാണ് ഇന്ത്യയെ വൻ സ്കോറിലെത്തിച്ചത്.