ബ്ലാസ്റ്റേഴ്സിനായി കളം നിറഞ്ഞ് കളിക്കാൻ ടീമിലേക്ക് കാലെടുത്തു വച്ചവന് കോളജിൻറെ ആദരം. സെലക്ഷന് ശേഷം മൂവാറ്റുപുഴ നിർമല കോളജിലെത്തിയ അജിത്ത് ശിവയെ വിദ്യാർഥികളും അധ്യാപകരും പൂർവവിദ്യാർഥികളും ചേർന്നാണ് സ്വീകരിച്ചത്. കേരളത്തിൻറെ മഞ്ഞപ്പടയുടെ നെഞ്ചിടിപ്പാകാൻ പോകുന്ന ഈ താരത്തിന് ഊഷ്മള സ്വീകരണമാണ് കലാലയം നൽകിയത്.
കാൽപന്തുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിൻറെ താരമായ തിരഞ്ഞെടുക്കപ്പെട്ട നിർമല കോളജിൻറെ നായകൻ എത്തി. മുംബൈയിൽ നടന്ന റിലയൻസ് നാഷണൽ ഇൻറർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെൻറിൽ കോളജിനെ നയിച്ച ഈ മധ്യനിര താരം ഈ വഴി തന്നെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് കാലെടുത്തുവച്ചതും. ബ്ലാസ്റ്റേഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അജിത്തിന് കോളജ് നൽകിയത് ഉഗ്രൻ സ്വീകരണം.
സാധാരണ കുടുംബത്തിൽ നിന്ന് കായികനേട്ടത്തിൻറെ വലിയ മൈതാനത്തേക്ക് ചുവടുവയ്ക്കുന്ന അജിത്തിനെ ആദരിക്കാൻ വിദ്യാർഥികളും അധ്യാപകരും പൂർവവിദ്യാർഥികളും ഒരുമിച്ചു. അജിത്തിൻറെ പരിശീലകൻ അൻവർ സാദത്തിനെ പൊന്നാടയണിയിച്ചാണ് ചടങ്ങിൽ ആദരിച്ചത്. പാറമട തൊഴിലാളിയായ ശിവൻറെയും വീട്ടമ്മയായ സിന്ധുവിൻറെയും രണ്ടുമക്കളിൽ മൂത്തയാളാണ് അജിത്ത്. അണ്ടർ 23 ഇന്ത്യൻ ടീമിൽ ഈ സീസണിൽ കളിക്കാനും അജിത്തിന് അവസരം ലഭിച്ചിരുന്നു. നിർമല കോളജിന് രണ്ടാം തവണയാണ് ഐഎസ്എല്ലിൽ പ്രാതിനിധ്യം ലഭിക്കുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻറെ ഗോൾവല കാത്ത ടി പി രഹനേഷും ഈ കോളജിൻറെ മൈതാനത്ത് കളിച്ചുവളർന്നതാണ്.