ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് പി.യു.ചിത്രയെ ഒഴിവാക്കിയതില്‍ പി.ടി.ഉഷയ്ക്കെതിരെ വിമര്‍ശനവുമായി കേരള അത്‌ലറ്റിക് അസോസിയേഷൻ. സിലക്ഷൻ കമ്മിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചത് ഉഷ ചൂണ്ടിക്കാണിച്ചില്ലെന്ന് സെക്രട്ടറി പി.ഐ. ബാബു കുറ്റപ്പെടുത്തി. ചിത്രയെ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന ഉഷയുടെ വാദം സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ഭജന്‍ സിങ് രണ്‍ധാവയും തള്ളി. ചിത്രയെ ഒഴിവാക്കിയതിനെക്കുറിച്ച് കേരള ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി.
മാനദണ്ഡങ്ങള്‍ പാലിച്ചാണോ ലോകചാംപ്യന്‍ഷിപ്പിനുള്ള താരങ്ങളെ തിരഞ്ഞെടുത്തതെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പിടി ഉഷയ്ക്കുണ്ടായിരുന്നുവെന്നാണ് കേരള അത്‌ലറ്റിക് അസോസിയേഷന്‍റെ വിമര്‍ശനം. സർക്കാര്‍ നിരീക്ഷക എന്ന നിലയിലുള്ള ഉത്തരവാദിത്തം ഉഷ നിറവേറ്റിയില്ലെന്നും അസോസിയേഷന്‍ സെക്രട്ടറി പി.ഐ. ബാബു കൊച്ചിയില്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ലോക ചാംപ്യൻഷിപ്പിനുള്ള 24 അംഗ ടീമിൽ ഉഷയുടെ ശിഷ്യ ഉള്‍പ്പെടെ 11 പേർ ഇന്റർ സ്റ്റേറ്റ് മീറ്റിൽ പങ്കെടുത്തിട്ടില്ല. ടീം സിലക്ഷനിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ദേശീയ അത്‌ലറ്റിക് ഫെഡറേഷന് തുറന്ന കത്തയക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന കേരള അത്‌ലറ്റിക് അസോസിയേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ഉഷയുടെ കൂടി നിര്‍ദേശപ്രകാരമാണ് ചിത്രയെ ഒഴിവാക്കിയതെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ഭജന്‍ സിങ് രണ്‍ധാവ പറഞ്ഞു. ട്രാക്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ലെന്ന വാദത്തെ പിടി ഉഷക്കു പുറമെ അത്‍ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റും സെക്രട്ടറിയും പിന്തുണച്ചതായി ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ധാവ വ്യക്തമാക്കി. അതിനിടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി, യോഗ്യതാമാനദണ്ഡങ്ങളും ടീം സിലക്ഷന്റെ വിശദാംശങ്ങളും അറിയിക്കാന്‍ നിര്‍ദേശം നല്‍കി. ചിത്രയുടെ ഹര്‍ജിയിലാണ് നടപടി.