2010-11 കാലം അരൂരില്‍ മനോരമ ന്യൂസിന്റെ പ്രധാന ഓഫിസില്‍ ജോലി ചെയ്യുന്ന കാലം. തിരുവല്ലയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേള കവർ ചെയ്യാൻ ഞാൻ നിയോഗിക്കപ്പെട്ടു. അതിരാവിലെ തന്നെ തത്സമയ സംപ്രേക്ഷണ സംവിധാനങ്ങളുമായി തിരുവല്ലയിലെത്തി. കൊച്ചിയിൽ നിന്നും സന്തോഷ് ക്രിസ്റ്റിയും മീട്ടു മാത്യുവും റിപ്പോർട്ടിങ്ങിനായി ഉണ്ടായിരുന്നു. ഏഷ്യാനെറ്റിൽ നിന്ന് അടുത്ത സുഹൃത്തുക്കളായ ലല്ലുവും ബിജോയ് ഗോപിനാഥും. ഓർക്കാൻ ഒത്തിരി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച ദിവസങ്ങൾ....
ഒരു ഉച്ചയ്ക്ക് അതി ഭീകര ചൂടിൽ ഉള്ളുതണുപ്പിച്ചിരിക്കുമ്പോൾ അതീവ ദുഖഃഭാവത്തോടെ മീട്ടുവിന്റെ വരവ്.
"എന്താടീ കാര്യം".
ഒന്നുമില്ല എന്നായി മീട്ടു. എന്റെവക നിർബന്ധവും, ലല്ലുവിന്റെ തമാശയ്ക്കുമിടയിൽ അവൾ വളരെ ദു:ഖത്തോടെ കാര്യം പറഞ്ഞു: (മീട്ടുവിന്റെ മുഖഭാവം ഇന്നുമെന്റെ മനസ്സിൽ ഉണ്ട്)
"പാലക്കാടു നിന്നെത്തിയ രണ്ടു കുട്ടികൾ ദീർഘദൂര ഓട്ടമത്സരത്തിൽ സ്വർണ്ണവും വെള്ളിയും കരസ്ഥമാക്കി"
നല്ല കാര്യമെന്നായി ഞാൻ.
''അതല്ല കാര്യം, വളരെ പാവപ്പെട്ട വീട്ടിലെ കുട്ടികളാണെന്ന് തോന്നുന്നു. നല്ല ജേഴ്സിയില്ല, നഗ്നപാദരായാണ് അവർ വിജയിച്ചു വന്നത്. ആകെ പേടിച്ച മുഖഭാവം. കണ്ടാൽ പാവം തോന്നും"
കരയുന്നപോലെയാണ് മീട്ടു ഇതവതരിപ്പിച്ചത്. എന്നാൽ അവരുടെ പരിതാപസ്ഥിതി വച്ചൊരു സ്റ്റോറി ചെയ്യാമെന്നായി സന്തോഷ് ക്രിസ്റ്റി. ദൗത്യം മീട്ടുവിനെ ഏൽപ്പിച്ചു.
ജയൻ കല്ലുമലയുടെ ക്യാമറ കണ്ണിലൂടെ മീട്ടു ഗംഭീരമായി ആ കഥ പറഞ്ഞു. അപ്പോഴാണ് ഞാനും അതിന്റെ ആഴം മനസിലാക്കിയത്. അന്നത്തെ ദിവസം മനോരമന്യൂസിലൂടെ വാർത്തയറിഞ്ഞ തിരുവല്ലയിലെ കായിക പ്രേമികൾ കുടുംബാംഗങ്ങളോടൊപ്പം ഈ മിടുക്കികളെ കാണാനെത്തി, തങ്ങളാൽ കഴിയുന്ന കൊച്ചു കൊച്ചു തുകകൾ നൽകി ഇവരെ പ്രോത്സാഹിപ്പിക്കാൻ കൂടെ ഉണ്ടായിരുന്നു എന്ന കാര്യം ഞാൻ ഇന്നും ഓർക്കുന്നു.
അന്നത്തെ രാത്രിക്കൂട്ടായ്മയില്‍ എന്റെയും കൂട്ടുകാരുടെയും ചർച്ചാവിഷയം ഈ കുട്ടികളായിരുന്നു. ആ രാത്രി തന്നെ കുട്ടികളുടെ കോച്ചിനെ കണ്ടെത്തി. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. 200 - 250 രൂപ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന കർഷക തൊഴിലാളികളുടെ മക്കളാണ് ഈ കുട്ടികൾ. ഉടുതുണിക്കു പോലും കഷ്ടപ്പെടുന്ന ആ അച്ഛനമ്മമാരുടെ ഒരു ദിവസത്തെ വേതനം നൽകിയാണ് ഇരുവരേയും തിരുവല്ലയിൽ മത്സരത്തിനയച്ചതെന്ന കഥ പറഞ്ഞ കോച്ച് വിതുമ്പി.
അധികം കേൾക്കാനിരുന്നില്ല. ഞാൻ വല്ലാത്തൊരവസ്ഥയിലായി. ഉറങ്ങാൻ കിടന്നു. ദൈവവിളി പോലെ പാതിരാവിൽ ഒരു കോൾ:
"അളിയാ എവിടെ?"
തിരുവനന്തപുരത്തു നിന്നും മോഹനനും (ബിസിനസ്, ബോംബെ) വിമലുമാണ്(മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി).
"ഞങ്ങൾ കൊച്ചിയിലേക്ക് വരുന്നു. നീ വഴിയിൽ റെഡിയായി നിൽക്കണം. വയനാട്ടിലേക്ക് ഒരു യാത്ര പോകണം"
എന്റെ മനസ്സിൽ ആ സമയം നിഷ്കളങ്കരായ കുറെ മുഖങ്ങൾ മാത്രമായിരുന്നു. സ്നേഹപൂർവം ഞാൻ യാത്രയിൽ നിന്നു പിന്മാറി. പക്ഷേ അവർ വിടാൻ തയാറായിരുന്നില്ല. രാത്രിയിൽ താമസസ്ഥലം കണ്ടെത്തി അവരെത്തി.
ഞാൻ എന്റെ മനസ്സിലെ വിഷമം അവരുമായി പങ്കുവച്ചു. അവരൊന്നും പറയാതെ ആ രാത്രിയിൽ എന്നോടൊപ്പം കഴിച്ചുകൂട്ടി. പതിവുപോലെ ഞാൻ രാവിലെ ഗ്രൗണ്ടിലേക്ക് പോയി.
ഉച്ചയ്ക്ക് മോഹന്റെ ഫോൺവിളി. "ആ കുട്ടികളെ കാണണം"
മോഹന്റെ കാർ ഗ്രൗണ്ടിലെത്തി. ഡിക്കി തുറന്നു. വലിയ രണ്ടുകിറ്റുകൾ.
"ഇത് മതിയാവോ നിന്റെ സങ്കടം തീരാൻ"
ഏറ്റവും വില കൂടിയ സ്പൈക്കുകളും ജേഴ്സിയും മാത്രവുമല്ല, ഒരു വർഷത്തേക്ക് ഇവരുടെ വീട്ടിലേക്കുള്ള അരിയും പോഷകാഹാരങ്ങളും പാലക്കാട് മോഹൻലാൽ ഫാൻസ് വക അറേഞ്ച് ചെയ്തിട്ടാണ് വരവ്.
ഞാൻ മീട്ടുവിനെ വിളിച്ചു. അവളുടെ സന്തോഷവും നിർവൃതിയും ഇന്നും ഓർമയുണ്ട്. സന്തോഷ് ക്രിസ്റ്റിയും ലല്ലുവും ബിജോയിയും ചേർന്ന് ഒരു ചെറിയ പരിപാടി സംഘടിപ്പിച്ച് തിരുവല്ല സ്റ്റേഡിയത്തിൽ വച്ച് കുട്ടികൾക്ക് ഇതൊക്കെ കൈമാറി.
നിർവികാരതയോടെ അത് ഏറ്റു വാങ്ങിയ ആ കുട്ടികളുടെ കണ്ണിൽ തിളക്കമുണ്ടോയെന്ന് ഞാൻ നോക്കിയില്ല. അതൊക്കെ അവർക്ക് പുതുമയായിരുന്നു.
"ഇനി നമുക്ക് യാത്ര പോയാലോ?, നിന്റെ പ്രശ്നങ്ങൾ കഴിഞ്ഞില്ലേ?"
മോഹന്റെ ചോദ്യത്തിൽ എന്റെ കണ്ണു നിറഞ്ഞു. പി.യു.ചിത്രയും വിദ്യയുമായിരുന്നു ആ കുട്ടികൾ. അവരുടെ വളർച്ച ഇന്നും ദൂരെ മാറി നിന്ന് നോക്കി കാണുന്നു. എല്ലാ പ്രാർത്ഥനയിലും അവരുണ്ടാകും. എന്നും.