ഓപ്പറേഷന്‍ ഒളിംപിയ പദ്ധതി സെപ്റ്റംബറില്‍ ആരംഭിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനം. സ്പോര്‍ട്സ് കൗണ്‍സിലിലെ പുതിയ താല്‍ക്കാലിക പരിശീലകരുടെ പട്ടികയ്ക്ക് കൊച്ചിയില്‍ ചേര്‍ന്ന ഭരണസമിതി യോഗം അംഗീകാരം നല്‍കി. പദ്ധതികളുടെ മെല്ലപ്പോക്കിലും നിയമനങ്ങളിലെ ക്രമക്കേടിലും പ്രതിഷേധിച്ച് രാജിക്ക് ഒരുങ്ങിയ വൈസ് പ്രസിഡന്റ് മേഴ്സി കുട്ടനെ യോഗം അനുനയിപ്പിച്ചു.
ഒളിംപിക്സ് സ്വര്‍ണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ഓപ്പറേഷന്‍ ഒളിംപിയ പദ്ധതി നടപ്പാക്കാന്‍ വൈകുന്നതില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിവർഷം 52 കോടിയിലേറെ ഫണ്ട് ചെലവഴിക്കുന്ന 'ഓപറേഷൻ ഒളിംപിയ' പദ്ധതി വൈകുന്നതും പരിശീലകരുടെ നിയമനം കൗണ്‍സില്‍ അട്ടിമറിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടന്‍ രാജിക്കൊരുങ്ങിയത്. സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലെ 50 സെന്ററുകളില്‍ പരീശീലകരെ നിയമിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരിശീലകരുടെ പട്ടികയ്ക്ക് യോഗം അംഗീകാരം നല്‍കി.
ഓപ്പറേഷന്‍ ഒളിംപിയ പദ്ധതി സെപ്റ്റംബര്‍ 15ന് മുന്‍പ് ആരംഭിക്കുമെന്നും കൗണ്‍സില്‍ നേതൃത്വം ഉറപ്പുനല്‍കിയതോടെയാണ് മേഴ്സി കുട്ടന്‍ രാജി വേണ്ടെന്നുവച്ചത്. നേതൃത്വവുമായുള്ള ഭിന്നതകളെത്തുടർന്ന് ഒരു മാസമായി കൗൺസിലിൽനിന്നു വിട്ടുനിന്ന മേഴ്സി കുട്ടൻ ഇനി സജീവമാകുമെന്ന് ഉറപ്പും നൽകി. അഞ്ജു ബോബി ജോർജിനെ പുറത്താക്കി പകരം അധികാരത്തിലേറിയ ഭരണസമിതിയിൽ നിന്നു പ്രമുഖ കായിക താരം രാജിവയ്ക്കുന്നത് സർക്കാരിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് മേഴ്സികുട്ടനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിലെന്നാണ് സൂചന. വോളിബോള്‍ അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്ത നടപടി ശരിവച്ച സ്പോര്‍ട്സ് കൗണ്‍സില്‍ യോഗം കടവന്ത്ര രാജീവ് ഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സ് ഏറ്റെടുക്കാനും തീരുമാനിച്ചു.