‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കരുത്തുറ്റ ക്രിക്കറ്റ് ഷോട്ടുകളിലൊന്ന്’– വനിതാ ബിഗ്ബാഷ് ലീഗിലെ അരങ്ങേറ്റ മൽസരത്തിൽ ഹർമൻപ്രീത് കൗറിന്റെ ലോഫ്റ്റഡ് കവർ ഡ്രൈവ് സിക്സ് കണ്ട് ഇങ്ങനെ പറഞ്ഞത് സാക്ഷാൽ ആദം ഗിൽക്രിസ്റ്റ്. കൗറിന്റെ കളി ഇന്നലെ ടിവിയിൽ കണ്ടപ്പോൾ എത്ര പേർ ഇങ്ങനെ പറഞ്ഞു കാണും! പുരുഷതാരങ്ങളെപ്പോലെ പന്തിനെ സ്ഥിരമായി എൺപതും തൊണ്ണൂറും മീറ്റർ അകലേക്കു പറത്തിയുള്ള ഹർമൻപ്രീത് കൗറിന്റെ സിക്സറുകൾ അവരെ അറിയുന്നവർക്ക് അൽഭുതമല്ല.
ലോകകപ്പിനു മുൻപ് നടന്ന യോഗ്യതാ ചാംപ്യൻഷിപ്പിൽ ജാവേദ് മിയാൻദാദിനെ ഓർമിപ്പിച്ച് ഒരു സിക്സർ പറത്തിയിരുന്നു ഈ ഇരുപത്തെട്ടുകാരി. ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന രണ്ടു പന്തിൽ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് എട്ടു റൺസ്. ദക്ഷിണാഫ്രിക്കൻ ബോളർ മാർസിയ ലെറ്റ്സോവാലോയുടെ അഞ്ചാം പന്ത് മിഡ്‌വിക്കറ്റിനു മുകളിലൂടെ സിക്സിനു പറത്തിയ കൗർ അടുത്ത പന്തിൽ ഡബിൾ നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ഇഷ്ട താരമായ സേവാഗിനെപ്പോലെ പന്ത് കാണുക, അടിച്ചു പറത്തുക എന്നതാണ് പഞ്ചാബിലെ മോഗയിൽ നിന്നുള്ള കൗറിന്റെ ശൈലിയും. വനിതാ ക്രിക്കറ്റ് അടിമുടി പ്രഫഷനലായപ്പോൾ അതിന്റെ ‘ഐക്കൺ താരങ്ങളി’ലൊരാളായി രംഗത്തു വന്നവരിലൊരാളാണ് കൗർ.
ഒട്ടേറെ പരസ്യങ്ങളും കരാറുകളുമായി ശരിക്കും ഒരു സൂപ്പർ സ്റ്റാർ. ഓസ്‍ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ കളിക്കാൻ കരാറൊപ്പിട്ട ആദ്യ ഇന്ത്യൻ താരവും കൗർ തന്നെ. കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യയിൽ പര്യടനത്തിനെത്തിയ ഓസീസ് ടീമിനെതിരെയുള്ള ഗംഭീര പ്രകടനത്തെത്തുടർന്ന് സിഡ്നി തണ്ടേഴ്സാണ് കൗറിനെ സ്വന്തമാക്കിയത്. ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ ഏറ്റവും ഉയർന്ന ലക്ഷ്യം പിന്തുടർന്നു ജയിച്ചപ്പോൾ അതിന്റെ അമരത്തു നിന്നത് 31 പന്തിൽ 46 റൺസ് അടിച്ചെടുത്ത കൗറായിരുന്നു. പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ കിയ സൂപ്പർ ലീഗിൽ കളിക്കാൻ സറെ സ്റ്റാർസുമായി കരാറൊപ്പിട്ട് ആ നേട്ടത്തിലും ആദ്യ ഇന്ത്യാക്കാരിയായി.
2009ൽ വനിതാ ക്രിക്കറ്റിൽ അരങ്ങേറിയെങ്കിലും 2013 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെഞ്ചുറിയിലൂടെയാണ് കൗർ വരവറിയിച്ചത്. കളി ഇന്ത്യ തോറ്റെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലോറ്റ് എഡ്വേർഡ്സ് ഉൾപ്പെടെയുള്ളവർ കൗറിന്റെ ആരാധകരായി. കൗറിൽ ഒരു ക്യാപ്റ്റനെ കൂടി ഇന്ത്യ കാണുന്നുണ്ട്. 2013 ഏപ്രിലിൽ ക്യാപ്റ്റൻ മിതാലി രാജ് വിശ്രമിച്ചപ്പോൾ ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിൽ പകരം ക്യാപ്റ്റനായത് കൗർ ആയിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ മിതാലിയിൽ നിന്ന് ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തു. ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരായ സെഞ്ചുറി കഴിഞ്ഞതോടെ ഹർഷ ഭോഗ്‌ലെ, ബിഷൻസിങ് ബേദി തുടങ്ങിയവർ, സിംബാബ്‌വെയ്ക്കെതിരെ 1983 ലോകകപ്പിൽ കപിൽ ദേവ് നേടിയ സെഞ്ചുറിയാണ് ഓർമിച്ചത്.
ട്രെന്റ്ബിജിൽ നടന്ന മൽസരത്തിൽ ഇന്ത്യ അഞ്ചിന് 17 എന്ന നിലയിൽ വൻ തകർച്ച നേരിട്ടപ്പോഴായിരുന്നു കപിൽ രക്ഷകനായി അവതരിച്ചത്. 138 പന്തിൽ കപിൽ അന്നു അടിച്ചത് 16 ഫോറും ആറു സിക്സും. കപിലിനെപ്പോലെ ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർ കൂടിയാണ് വലംകൈയ്യൻ ഓഫ്ബ്രേക്ക് ബോളർ കൂടിയായ ഹർമൻപ്രീത്.
ഹർമൻപ്രീത് കൗർ ഇന്നിംഗ്സ്
∙ ഇന്ത്യക്കാരിയുടെ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ – ( ദീപ്തി ശർമ്മ 188)