കളിക്കാം, ജയിക്കാം, എന്നാല്‍ ജയിക്കുക മാത്രമല്ല മിടുക്ക്, തോല്‍ക്കുന്നവന്റെ മനസ് നോവാതെ നോക്കാനുള്ള വിശാലമായൊരു ഹൃദയമുണ്ടാവുക എന്നതാണ് മികവ്. ലോകമെമ്പാടുമുള്ള ടെന്നിസ് പ്രേമികളുടെ ഓമനയായി റോജര്‍ ഫെഡറര്‍ മാറിയത് പ്രതിഭ കൊണ്ട് മാത്രമല്ലെന്ന് ഇത് വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കക്കാരുടെ കരുത്ത് , ജര്‍മന്‍കാരുടെ ആക്രമണ ബുദ്ധി, സ്വിറ്റ്സര്‍ലണ്ടുകാരുടെ സൗന്ദര്യം ഇതെല്ലാം ചേര്‍ന്നാല്‍ റോജര്‍ ഫെഡററായി. സ്വിസ് ജര്‍മ്മന്‍ വംശജനായ റോബര്‍ട്ടിനും ദക്ഷിണാഫ്രിക്കക്കാരിയായ ലിനെറ്റിനും പിറന്ന ഫെഡറര്‍ എട്ടാം വയസില്‍ ടെന്നിസ് റാക്കറ്റില്‍ പിടിമുറക്കി. പിന്നീട് കളിയുടെ ചരിത്രത്തെയും ഗതിവിഗതികളെയും മാറ്റിയെഴുതി.
12ാം വയസില്‍ ഫെഡററുടെ കോച്ചായിരുന്ന പീറ്റര്‍ കാര്‍ട്ടര്‍ ആണ് അദ്ദേഹത്തെ പ്രഫഷ·നല്‍ ടെന്നിസിലേക്ക് നയിച്ചത്. 2002ല്‍ കാനഡയില്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ ഫെഡററുടെ പരിശീകന്‍ പീറ്റര്‍ കാര്‍ അപകടത്തില്‍ മരിച്ചു. അന്ന് നിലവിളിച്ചുകൊണ്ടോടിയ ഫെഡററെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. പിന്നീട് കോച്ചിനോടുള്ള സ്നേഹത്താല്‍ ഫെഡറര്‍ തന്റെ പരിശീലകന്റെ മാതാപിക്കളെ എല്ലാ ടൂര്‍ണമെന്റിലും ഒപ്പം കൂട്ടി. ഫെഡറര്‍ ഒപ്പം താമസവും യാത്രയും. കോര്‍ട്ടിലും അവരുടെ സാന്നിധ്യം കണ്ടു. അത്രയ്ക്ക് ആര്‍ദ്രമാണ് അദ്ദേഹത്തിന്റെ മനസ്. അതുകൊണ്ടാണ് ടെന്നിസ് കോര്‍ട്ടിനു പുറത്തും ഫെഡറര്‍ക്ക് ആരാധകര്‍ കൂടിയത്. ഒരിക്കല്‍ റാഫേല്‍ നദാലുമൊത്തുള്ള ഫൈനല്‍ പോരാട്ടത്തിനു ശേഷം അദ്ദേഹം പറഞ്ഞത്, 'റാഫ നീ മികച്ചവനാണ്. ടെന്നിസില്‍ സമനിലകള്‍ ഇല്ലല്ലോ. അല്ലെങ്കില്‍ നമുക്കൊരുമിച്ച് ഈ കിരീടം പങ്കിടാം എന്നായിരുന്നു'.
എല്ലാ ചാംപ്യന്‍മാര്‍ക്കും കഴിവും പ്രതിഭയും ധാരാളം കാണും. എന്നാല്‍ എല്ലാവര്‍ക്കും ഫെഡററുടെ കുലീനത ഇല്ല. കളിയുടെ സൗന്ദര്യവും കുലീനതയിലെ അഴകും ചേര്‍ന്നതാണ് റോജര്‍ ഫെഡറര്‍. അതുകൊണ്ടായിരിക്കാം പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെ ഫെഡററുടെ പ്രതിഭയ്ക്ക് വീര്യംകൂടുന്നത്. പല്ലു കൊഴിഞ്ഞുവെന്ന കുറ്റപ്പെടുത്തലുകള്‍ക്കൊടുവിലും തിരികെയെത്തി പിടിച്ച ഈ വിംബിള്‍ഡണ്‍ കിരീടത്തില്‍ ഇതെല്ലാം കാണാനാകും. ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെയാണ് ഫെഡറര്‍ 2012നുശേഷം വിംബിള്‍ഡണ്‍ കിരീടം നേടിയത്. 1976ല്‍ ബ്യോണ്‍ ബ്യോര്‍ഗ് ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെ കിരീടം നേടിയിട്ടുണ്ട്. അതിനുശേഷം ഇതാ ഫെഡററും.
കോര്‍ട്ട് അളന്നുള്ള കളി, എതിരാളിക്ക് പിടികൊടുക്കാത്ത സര്‍വ്, അതിവേഗത്തിലുള്ള പാദചലനങ്ങള്‍, അതുല്യ ശരീര നിയന്ത്രണം, ശക്തിയുള്ളതും കൃത്യതയുള്ളതുമായ ഗ്രൗണ്ട് സ്ട്രോക്കുകള്‍, മികച്ച വോളി, ഒരു കൈകൊണ്ടുള്ള ബാക് ഹാന്‍ഡ് ഷോട്ടുകള്‍, റിട്ടേണുകള്‍ക്കായി നീളമുള്ള സ്റ്റെപ്പുകള്‍, അധികവും ബേസ്‌ലൈനില്‍ ഊന്നി നിന്നുകൊണ്ടുള്ള നീണ്ട റാലികള്‍. റെക്കോര്‍ഡുകളുടെ കാര്യത്തിലും ആധുനിക ടെന്നിസില്‍ ഫെഡറര്‍ക്ക് മറുപടിയില്ല. 19 ഗ്രാന്‍സ്ലാം കിരീടം, ലോക ഒന്നാംനമ്പര്‍ പദവിയില്‍ വര്‍ഷങ്ങളുടെ ആധിപത്യം, കരിയര്‍ ഗ്രാന്‍സ്ലാം. എതിരാളികളെ നിർദയം അരിഞ്ഞുതള്ളുമ്പോഴും കരുത്തിൽ മാത്രമല്ല ഊന്നൽ, പ്രതിഭയുടെ പ്രകാശം പരത്തുന്ന ഷോട്ടുകളും നിറഞ്ഞതാണ് ആ ശൈലി.
പൂർണതയോട‌് ഏറ്റവും അടുത്ത കളിയാണ് ഫെഡററുടേത്. എല്ലാ ഷോട്ടിലും ഒരുപോലെ മികവെന്നു പറയാം. ഏതു കടുത്ത പോരാട്ടത്തെയും ഏകപക്ഷീയമെന്ന് തോന്നിപ്പിക്കുന്ന മാന്ത്രികതയാണ് ഫെഡററുടെ ശൈലി. ബോറിസ് ബെക്കറിനെയും സ്റ്റെഫാൻ എഡ്ബർഗിനെയും ആരാധിച്ചു വളർന്ന കുട്ടിക്കാലം പിന്നിട്ട് ഇതിഹാസം തീര്‍ത്തു. ജോണ്‍ മക്കൻറോയെക്കാൾ, ബ്യോൺബോർഗിനെക്കാൾ, റോഡ് ലേവറിനേക്കാൾ, പീറ്റ് സാംപ്രാസിനെക്കാൾ മികച്ചവനെന്ന് ആ കളിയും കിരീടങ്ങളും സാക്ഷ്യം പറയുന്നു.