സംസ്ഥാന വോളിബോൾ അസോസിയേഷനെ സസ്പെൻഡ് ചെയ്തു. അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടും അധികാര ദുർവിനിയോഗവും അന്വേഷിക്കാനും സ്പോര്‍ട്സ് കൗൺസിൽ തീരുമാനിച്ചു. നാലകത്ത് ബഷീർ സെക്രട്ടറിയായുള്ള അസോസിയേഷൻ ഭരണസമിതിയെയാണ് അന്വേഷണ വിധേ·യമായി സസ്പെൻഡ് ചെയ്തത്. സ്പോര്‍ട്സ് ചട്ടങ്ങൾ അട്ടിമറിച്ച് ജില്ലാ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തിയെന്നതാണ് കാരണമായി സ്പോര്‍ട്സ് കൗൺസിൽ പറയുന്നത്. ഒരാൾ മൂന്ന് വർഷത്തിലധികം ഭരണതലപ്പത്തെത്തരുതെന്നും ഭാരവാഹികൾക്ക് വോളിബോളുമായി ബന്ധമുണ്ടായിരിക്കണമെന്ന നിബന്ധനകളാണ് അട്ടിമറിച്ചത്.
നാലകത്ത് ബഷീറിനെതിരെ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. രാജ്യാന്തരതാരം ടോം ജോസഫിനെ അപമാനിച്ചതടക്കം ഒട്ടേറെ കായികതാരങ്ങളുടെ പരാതിയുമുണ്ട്. അസോസിയേഷൻ സെക്രട്ടറിയെയും പ്രസിഡന്റിനെയും പിരിച്ചുവിടണമെന്ന ശുപാർശയുണ്ടായിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് സ്പോര്‍ട്സ് കൗൺസിൽ കണ്ടെത്തിയത്. നേരിട്ടെത്തി വിശദീകരണം നൽകാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ലെന്നും സാമ്പത്തിക ക്രമക്കേട് അടക്കമുള്ള പരാതികൾ കൗൺസിൽ നേരിട്ട് അന്വേഷിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.