ചുവടുകള്‍ പഠിച്ചത് ഡാന്‍സ് ക്ലാസില്‍, അതും ശാസ്ത്രീയ നൃത്തം. എന്നാല്‍ നൃത്തച്ചുവടുകള്‍ കാണുന്നത് ക്രിക്കറ്റ് ക്രീസിലാണെന്ന് മാത്രം. ബാറ്റെടുത്ത് ക്രീസിലെത്തിയാല്‍ പിന്നെ ആ വലംകയ്യില്‍ നിന്ന് ചറപറാ ഷോട്ടുകളാണ്. 1999ല്‍ 16ാം വയസില്‍ അയര്‍ലന്‍ഡിനെതിരായ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ അത് കണ്ടു. വനിതാ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ മിതാലി രാജ് തന്നെ താരം. ബാറ്റിങ്ങിലായായാലും നിലപാടുകളിലായായാലും സ്ഥിരതയും വ്യക്തതയും നിറഞ്ഞ താരം.
അപൂര്‍വതകള്‍ നിറഞ്ഞതാണ് മിതാലി. തമിഴ്കുടുംബമാണ് മിതാലിയുടേത്. 1982 ഡിസംബര്‍ മൂന്നിന് രാജസ്ഥാനിലായിരുന്നു ജനനം. എന്നാല്‍ കുട്ടിക്കാലം ഹൈദരാബാദിലുമായിരുന്നു. അതിനുകാരണം അച്ഛന്റെ ജോലി തന്നെ. വ്യോമസേനയില്‍ ഉദ്യോഗ്യസ്ഥനായിരുന്ന ദൊരൈ രാജ് മക്കളെ വളര്‍ത്തിയത് വളരെ അച്ചടക്കത്തോടെയായിരുന്നു. ചേട്ടനൊപ്പം ക്രിക്കറ്റ് പരിശീലനത്തിന് മിത്തു എന്നു വിളിക്കുന്ന മിതാലിയെ ചേര്‍ത്തത് അച്ഛന്റെ നിര്‍ബന്ധത്തിനാണ്. അതും ഭരതനാട്യത്തിന്റെ ക്ലാസില്‍ നിന്ന് മിത്തുവിനെ ക്രിക്കറ്റിന്റെ നെറ്റ്സിലെത്തിക്കുകയായിരുന്നു. ചേട്ടന്റെയും കൂട്ടുകാരുടെയും കൂടെ ക്രിക്കറ്റ് പരിശീലിച്ച മിതാലി അതിവേഗത്തിലാണ് നൃത്തച്ചുവടുകളില്‍ നിന്ന് മാറി ക്രിസീല്‍ ചുവടുകള്‍ വച്ചത്. അമ്മ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നതാണ് മിതാലിയുടെ ക്രിക്കറ്റ് പാരമ്പര്യം.
അച്ഛന്റെ നീക്കം പാളിയില്ല. 16ാം വയസില്‍ മിതാലി ഇന്ത്യന്‍ ടീമിലെത്തി. അയര്‍ലന്‍ഡിനെതിരെ അരങ്ങേറ്റം. ആ മല്‍സരത്തില്‍ തന്നെ സെഞ്ചുറിയടിച്ച് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരവുമായി. പിന്നീട് മിതാലിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2002ല്‍ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലുമെത്തി. വായനും നൃത്തവും ഫിറ്റ്നസും ഇഷ്ടപ്പെടുന്ന മിതാലി തികഞ്ഞ ശാന്തഭാവത്തിലാണ്. അതുകൊണ്ടാണ് ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങുന്നതിനു മുമ്പ് മിതാലി ബുക്കുവായിച്ചിരുന്നത്. പേര്‍ഷ്യന്‍ കവിയുടെ ബുക്ക് വായിച്ചിരുന്ന മിതാലി വിക്കറ്റു വീഴും വരെ വായന തുടർന്നു. അതിനുശേഷം ക്രീസിലെത്തിയപ്പോള്‍ കാവ്യഭംഗി മുഴുവന്‍ ആ ബാറ്റിലൂടെ ഗ്രൗണ്ടിലെത്തി. 71 റൺസും നേടി.
തുടർച്ചയായി ഏഴ് അർധശതകം തികയ്ക്കുന്ന ആദ്യ വനിതാതാരം. ഇന്ത്യയെ 2005 ലോകകപ്പ് ഫൈനലിലെത്തിച്ചതിൽ നിർണായക പങ്കുവഹിച്ചു. 2003ല്‍ അര്‍ജുന അവാര്‍ഡ്. 2015ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ പുരസ്കാരം നേടുന്ന ആദ്യ വനിതാതാരമായി. അതേവര്‍ഷം പദ്മശ്രീയും ലഭിച്ചു.
ഓസ്ട്രേലിയയ്ക്കെതിരെ 69 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മിതാലി വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരി എന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. 183 ഏകദിനങ്ങളില്‍ നിന്ന് 6028 റണ്‍സ് നേടി. ഉയര്‍ന്ന സ്കോര്‍ 114, അഞ്ചു സെഞ്ചുറിയും 49 അര്‍ധസെഞ്ചുറിയും നേടി റണ്‍മല കയറി നില്‍ക്കുന്ന മിതാലിക്കിപ്പോള്‍ ആരാധകര്‍ ഇട്ടിരിക്കുന്ന വിളിപ്പേര് ലേഡി ടെന്‍ഡുല്‍ക്കര്‍ എന്നാണ്.
ഉറച്ചനിലപാടുകള്‍ ഉള്ള മിതാലി ഈ വിശേഷം എത്രമാത്രം ആസ്വദിക്കുമെന്ന് അറിയില്ല. കാരണം ലോകകപ്പ് മല്‍സരത്തിനിടെ ഏറ്റവും ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരമാരെന്ന ചോദ്യത്തിന് മറ്റൊരു ചോദ്യമായിരുന്നു മിതാലിയുടെ മറുപടി. അത് വൈറലാകുകയും ചെയ്തു. ഏറ്റവുമിഷ്ടമുളള വനിതാതാരമാരെന്ന് പുരുഷതാരങ്ങളോട് ഇതുവരെ നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ? എന്നായിരുന്നു മിത്തുവിന്റെ മറുചോദ്യം.