അനിൽ കുംബ്ലെയെപ്പോലെ ‘ഹെഡ്മാസ്റ്റർ പരിശീലകനാ’യിരിക്കില്ല താനെന്നു സൂചിപ്പിച്ചു രവി ശാസ്ത്രി. സീനിയർ ടീമിന്റെ പരിശീലകൻ എല്ലാ കാര്യങ്ങളിലും ടീമംഗങ്ങൾക്കു പാഠം നൽകേണ്ട കാര്യമില്ലെന്നും എന്തു ചെയ്യണം, എന്തു ചെയ്യേണ്ട എന്ന് അവരോട് എപ്പോഴും പറയേണ്ട ആവശ്യമില്ലെന്നും ശാസ്ത്രി വ്യക്തമാക്കി.
കുംബ്ലെയുടെ കർക്കശ പരിശീലന രീതിയായിരിക്കില്ല തന്റേതെന്നു വ്യക്തമാക്കുന്നതാണു ശാസ്ത്രിയുടെ വാക്കുകൾ. സീനിയർ ടീമിലെ താരങ്ങൾ കഴിവുതെളിയിച്ചവരാണ്. ആ കഴിവുകൾ മിനുക്കിയെടുക്കുകയും അവരുമായി ഫലപ്രദമായി സംവദിക്കുകയുമാണു തന്റെ ദൗത്യം. ആശയവിനിമയത്തിലും ആശയ കൈമാറ്റത്തിലും വ്യക്തതവരുത്തിയാൽ പരിശീലകനും താരങ്ങളും തമ്മിലുള്ള ബന്ധം സുഗമമാകും. ഇരുവരും തമ്മിൽ പരസ്പര ബഹുമാനം അനിവാര്യമാണ്. ബന്ധത്തിൽ എവിടെ അതിരുവരയ്ക്കണമെന്നു താനും താരങ്ങളും മനസ്സിലാക്കണം.
ടീമിൽ നായകൻ വിരാട് കോഹ്‍ലിയുടെ ആധികാരം ചോദ്യം ചെയ്യാൻ താനില്ലെന്നു ശാസ്ത്രി സൂചിപ്പിച്ചു. ടീം നായകന്റേതാണ്. കളത്തിൽ തീരുമാനങ്ങളെടുക്കുന്നത് അദ്ദേഹമാണ്. പരിശീലകൻ തിരശീലയ്ക്കു പിന്നിൽ നിൽക്കുന്നയാളാണ് – ശാസ്ത്രി പറഞ്ഞു. കളത്തിലെ കാര്യങ്ങളിൽ കുംബ്ലെ അമിതമായി ഇടപെടുന്നുവെന്നായിരുന്നു കോഹ്‍ലിയുടെ മുഖ്യ പരാതികളിലൊന്ന്. തന്റെ കൂടി പങ്കാളിത്തത്തോടെ ലോകത്തിലെ മികച്ച സംഘമായി വളർന്ന ടീമിനെ മുന്നോട്ടു നയിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നു ബോധ്യപ്പെട്ടതിനാലാണു പരിശീലക പദവിയിലേക്കു വീണ്ടും അപേക്ഷിച്ചതെന്നും ശാസ്ത്രി വ്യക്തമാക്കി.