ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബോളിങ് കോച്ചിനെ നിയമിക്കുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസം പരിഹാരമാകാതെ തുടരുന്നു. സഹീര്‍ ഖാനെ ബോളിങ് കണ്‍സല്‍ട്ടന്റായി മാത്രമാണ് പരിഗണിച്ചിരിക്കുന്നതെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെ ഭരത് അരുണിനെ മുഴുവന്‍സമയ പരിശീലകനാക്കണമെന്ന നിലപാട് രവി ശാസ്ത്രി കര്‍ക്കശമാക്കി. സഹീറും ദ്രാവിഡുമായി കരാറിലെത്തുന്നത് നാളെ നടക്കുന്ന യോഗത്തിന് ശേഷം മതിയെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദേശം നല്‍കി
സഹീര്‍ ഖാനേയും രാഹുല്‍ ദ്രാവിഡിനേയും ശുപാര്‍ശ ചെയ്തത് അധികാരപരിധി ലംഘിച്ചാണെന്ന പരാമര്‍ശം വേദനിപ്പിച്ചുവെന്ന് കാട്ടി ഉപദേശകസമിതി അംഗങ്ങള്‍ സുപ്രീം കോടതി നിയോഗിച്ച സമിതിക്ക് കത്തയച്ചു. ഇതിന് പിന്നാലെയാണ് സഹീര്‍ ബോളിങ് കോച്ചല്ല, ദ്രാവിഡിനെ പോലെ കണ്‍സല്‍ട്ടന്റ് മാത്രമാണെന്നറിയിച്ച് ബിസിസിഐ വാര്‍ത്താക്കുറിപ്പിറക്കിയത്. ഇതോടെ മുഴുവന്‍സമയ ബൗളിങ് കോച്ചായി ഭരത് അരുണിനെ നിയമിക്കണമെന്ന രവിശാസ്ത്രിയുടെ വാദം ബലപ്പെട്ടു. സപ്പോര്‍ട്ടിങ്സ്റ്റാഫുകളെ നിയമിക്കേണ്ടത് പരിശീലകന്റേയും ക്യാപ്റ്റന്റേയും അഭിപ്രായം ആരാഞ്ഞതിന് ശേഷമാകണമെന്ന നിലപാടാണ് ക്രിക്കറ്റ് ബോര്‍ഡിലെ ഭൂരിപക്ഷത്തിനും. ഈ സാഹചര്യത്തിലാണ് ഇരുവരുടേയും നിയമനം തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ സുപ്രീകോടതി നിയോഗിച്ച സമിതി നിര്‍ദേശം നല്‍കിയത്.
നാളെ നടക്കുന്ന അഡ്മനിസ്ട്രേറ്റര്‍മാരുടെ യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. ഭരത് അരുണിനെ ബോളിങ് കോച്ചായി നിയമിക്കാന്‍ തീരുമാനിച്ചാല്‍, സഹീറിന് താല്‍പര്യമുണ്ടാകുംവിധമുള്ള വ്യവസ്ഥകളായിരിക്കില്ല കരാറിലുണ്ടാവുകയെന്നും സൂചനകളുണ്ട്. രവിശാസ്ത്രിയെ നിയന്ത്രിക്കാനുള്ള ഗാംഗുലിയുടെ നീക്കമാണ് രണ്ട് കണ്‍സല്‍ട്ടന്റുകളുടെ നിയമനം എന്ന് വ്യക്തമാണെങ്കിലും സച്ചിനുള്‍പ്പെട്ട സമിതിയുടെ ശുപാര്‍ശ ബിസിസിഐയും പ്രത്യേകസമിതിയും തള്ളുമോ അതോ കൊള്ളുമോ എന്നാണ് കണ്ടറിയേണ്ടത്.