ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അവിസ്മരണീയമായൊരു ജയത്തിന്റെ പതിനഞ്ചാം വാര്‍ഷികമാണിന്ന്. ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ നാറ്റ്‌വെസ്റ്റ് കിരീടമുയര്‍ത്തിയ ദിനം. ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ നിന്ന് സൗരവ് ഗാംഗുലി നടത്തിയ ആഘോഷപ്രകടനം ഇന്നും മറന്നിട്ടില്ല ക്രിക്കറ്റ് ലോകം.
ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് കപില്‍ദേവിന്റെ ചെകുത്താന്‍മാര്‍ രചിച്ച വിജയഗാഥയ്ക്ക് ശേഷം മറക്കാനാകാത്ത മറ്റൊരു ദിനം. ഇംഗ്ലണ്ടും ശ്രീലങ്കയും ഇന്ത്യയും പോരടിച്ച നാറ്റ്‌വെസ്റ്റ് പരമ്പരയുടെ ഫൈനല്‍. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മാര്‍ക്കസ് ട്രെസ്ക്കോത്തിക്കിന്റേയും നാസര്‍ ഹുസൈന്റേയും സെഞ്ചുറിക്കരുത്തില്‍ റണ്‍മല കയറി
ഇന്ത്യയ്ക്ക് മുന്നില്‍ 326 റണ്‍സെന്ന കൂറ്റന്‍വിജയലക്ഷ്യം. സെവാഗും ഗാഗംഗുലിയും പതിവുപോലെ തുടക്കം കസറി. 14 ഓവറില്‍ 100 കടന്നു ഇന്ത്യ. പിന്നീടാ ചീട്ടുകൊട്ടാരം തകരാന്‍ തുടങ്ങി. ഗംഗുലി, സെവാഗ്, ദിനേശ് മോംഗിയ, ദ്രാവിഡ്, സച്ചിന്‍.. നടുവൊടിഞ്ഞുവീണ ഇന്ത്യയെ ചുമലിലേറ്റിയത് രണ്ട് യുവതാരങ്ങള്‍. യുവരാജ് സിങും മുഹമ്മദ് കൈഫും.
121 റണ്‍സിന്റെ കൂട്ടുകെട്ടിന് ശേഷം 69 റണ്‍സുമായി യുവി മടങ്ങിയെങ്കിലും കൈഫിന്റെ പോരാട്ടം തുടര്‍ന്നു. അവസാന രണ്ടോവറില്‍ വേണ്ടത് 12. മൂന്ന് പന്ത് ബാക്കിവച്ച്, ലോകത്തെ ത്രസിപ്പിച്ച് ഇന്ത്യ നേടി. ഗാംഗുലിയുടെ ഈ ആഘോഷപ്രകടനം ചര്‍ച്ചയായി, വിമര്‍ശനങ്ങളേറെ കേട്ടു. എന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അത് ശരിയായിരുന്നു. കാരണം ടെലിവിഷന്‍ സ്ക്രീനിന് മുന്നിലിരുന്ന് അതുപോലെ ആവേശംകൊള്ളുകയായിരുന്നു കോടിക്കണക്കിന് ഹൃദയങ്ങള്‍.