കായികകേരളം അടയാളപ്പെടുത്താൻ മറന്നുപോയ വ്യക്തിത്വങ്ങളിലൊന്നാണ് വയനാട് കാക്കവയൽ സ്കൂളിൽ കായികാധ്യാപികയായിരുന്ന വിജയി ടീച്ചർ. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ ടി.ഗോപിയാണ് ടീച്ചർ കായിക ഇന്ത്യക്കു നല്‍കിയ ഏറ്റവും വലിയ സംഭാവന . ആദിവാസി മേഖലയിലെ നിരവധി പാവപ്പെട്ട കുട്ടികളുടെ അമ്മസ്നേഹം കൂടിയാണ് വിജയി ടീച്ചർ.
ഗോപി എന്ന ആദിവാസി യുവാവ് ട്രാക്കിൽ ഇങ്ങനെ കുതിക്കുമ്പോൾ അഭിമാനം വയനാടൻ ചുരം കടന്ന് ഈ വീട്ടിലെത്തും. പാവപ്പെട്ട കുടുംബത്തിൽ നിന്നും വന്ന ഗോപിയെ ഈ ടീച്ചർ ഏറ്റെടുത്തു. മകനെപ്പോലെ സ്വീകരിച്ചു. സ്വന്തം വീട്ടിൽ താമസിപ്പിച്ച് പഠിപ്പിച്ചു. ആ പ്രചോദനം റിയോ ഒളിമ്പിക്സ് വരെ നീണ്ടു.
വയനാട് കാക്കവയൽ എച്ച്.എസ്.എസിൽ 33 വർഷം കായികാധ്യാപികയായിരുന്നു ടീച്ചർ. ടീച്ചറുടെ ആത്മസമർപ്പണത്തിൻറെ ഒരു ഉദാഹരണം മാത്രമാണ്
പാവപ്പെട്ട ആദിവാസി വിഭാഗത്തിൽ നിന്നും വരുന്ന നിരവധി പാവപ്പെട്ട കുട്ടികളുടെ പ്രതിഭാധാരാളിത്തം വിജയിടീച്ചർ തിരിച്ചറിഞ്ഞു. പട്ടിണിയും പരിവട്ടവും നിറഞ്ഞ ട്രാക്കിൽ നിന്നും അവർ വിജയിടീച്ചറിലൂടെ പുതിയ ദൂരം തൊട്ടു. സ്വന്തം ശമ്പളം പോലും ടീച്ചർ കുട്ടികൾക്കായി മാറ്റി വെച്ചു. കഴിഞ്ഞ വർഷമാണ് വിജയി ടീച്ചർ വിരമിച്ചത്. ഭർത്താവും മകനും നഷ്ടമായ ടീച്ചർക്ക് ഇന്ന് ശിഷ്യഗണങ്ങൾ തന്നെയാണ് കൂട്ട്.