ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി മുന്‍ ഓള്‍ റൗണ്ടര്‍ രവിശാസ്ത്രിയെ തിരഞ്ഞെടുത്തു. ബോളിങ് പരിശീലകനായി സഹീര്‍ ഖാനേയും ബാറ്റിങ്ങ് ഉപദേഷ്ടാവായി രാഹുല്‍ ദ്രാവിഡിനേയും തിരഞ്ഞെടുത്തു. 2019 ലോകകപ്പ് വരെയാണ് നിയമനം. മുംബൈ ബി.സി.സി.ഐ ആസ്ഥാനത്ത് നടന്ന ആലോചനകള്‍ക്കു ശേഷമാണ് ഉപദേശകസമിതി പരിശീലകരെ തിരഞ്ഞെടുത്തത്. രവിശാസ്ത്രിയെ പ്രധാന പരിശീലകനായി തിരഞ്ഞെടുത്തിനൊപ്പം സഹീർ ഖാനും രാഹുൽ ദ്രാവിഡിനും ഇന്ത്യൻ ടീമിൽ പ്രത്യേക ചുമതലകൾ നൽകി.
സഹീറിനെ ബോളിങ് പരിശീലകനായി നിയമിച്ചപ്പോൾ ദ്രാവിഡിന് വിദേശ ടെസ്റ്റ് പരമ്പരകളിലെ ബാറ്റിങ് കൺസൽട്ടണ്ട് എന്ന അധിക ചുമതല കൂടി നൽകി. നിലവിൽ ഇന്ത്യ എ, അണ്ടർ19 ടീമുകളുടെ പരിശീലകൻ ആണ് ദ്രാവിഡ്. 2019 ക്രിക്കറ്റ് ലോകകപ്പ് വരെയാണ് മൂന്നുപേരുടേയും കരാര്‍. ഉപദേശകസമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് അവസാന തീരുമാനമെടുത്തത്. ശാസ്ത്രിയെ പരിശീലകനായി തിരഞ്ഞെടുത്തെന്ന് ആദ്യം വാര്‍ത്ത വന്നെങ്കിലും പിന്നീട് ഔദ്യോഗിക തീരുമാനമായില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.
2014 മുതല്‍ 2016 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്നതും കളിക്കാരുമായുള്ള അടുപ്പവും രവിശാസ്ത്രിയെ നിയമിക്കുന്നതിന് കാരണമായി. ഉപദേശകസമിതി തീരുമാനം ബി.സി.സി.ഐ അംഗീകരിച്ചതോടെ ക്യാപ്റ്റന്‍ വിരാട് കോലിയോടും കൂടി സംസാരിച്ച ശേഷമായിരുന്നു പ്രഖ്യാപനം. ഈ മാസം 26 ന് തുടങ്ങുന്ന ശ്രീലങ്കന്‍ പര്യടനത്തോടെയായിരിക്കും പുതിയ പരിശീലകരുടെ കീഴില്‍ ടീം ഇന്ത്യ ആദ്യം കളത്തിലിറങ്ങുന്നത്. വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് അനില്‍ കുംബ്ളെ സ്ഥാനമൊഴിഞ്ഞതോടെയാണ് ബി.സി.സി.ഐ പുതിയ പരിശീലകനെത്തേടിയത്.