ബാറ്റിങ് കരുത്തിനു പേരുകേട്ട ടീമാണെങ്കിലും ലണ്ടനിൽ നടക്കുന്ന വനിതാ ലോകകപ് ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്തു ചെറിയ സ്കോറിൽ ഒതുങ്ങിയെങ്കിലും മൂളിപ്പറക്കുന്ന പന്തുകളാൽ ഇന്ത്യൻ വനിതകൾ ബദ്ധവൈരികളെ തകർത്തെറിഞ്ഞു. അപ്രതീക്ഷിതമായ ഒരു താരോദയത്തിനും ആ മൽസരം സാക്ഷ്യംവഹിച്ചു. പത്ത് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഏക്ത.ബിഷ്ത്.
ക്യാപ്റ്റൻ മിതാലി രാജ് ഉൾപ്പെടെയുള്ള മുൻനിരക്കാർ തകർന്നപ്പോൾ അവസരത്തിനൊത്തുയർന്നു ടീമിനെ കൈപിടിച്ചുയർത്തി ബിഷ്ത്; ഇന്ത്യയുടെ സെമി സാധ്യതയും സജീവമാക്കി. അസാധാരണമായ ബൗളിങ് പ്രകടനം നടത്തി പാക്കിസ്ഥാനെ ഏക്ത ബിഷ്ത് ഞെട്ടിച്ചപ്പോൾ ലോകം അത്ഭുതപ്പെട്ടെങ്കിലും ഒട്ടും അതിശയം തോന്നാതിരുന്ന രണ്ടുപേരുണ്ട്. ബിഷ്തിന്റെ മാതാപിതാക്കൾ. കുട്ടിക്കാലത്ത് ആൺകുട്ടികളോടുത്തു കളിച്ചുവളർന്ന ബിഷ്തിൽനിന്ന് ഇതിലും വലിയ പ്രകടനങ്ങൾ അവർ പ്രതീക്ഷിക്കുന്നു.