ലോകത്തിലെ മികച്ചതെന്തും സ്വന്തം രാജ്യത്തും എത്തിക്കണമെന്ന വാശിയിലുള്ളവരാണ് ഖത്തറികള്‍. 2022ലെ ലോകകപ്പ് ഫുട്ബോളിനുള്ള വേദികളിലും ഇത് എത്തിക്കാനുള്ള ശ്രമം കാണാം. അറബ് കടലോരത്ത് മായക്കാഴ്ചകള്‍ തീര്‍ത്ത് നില്‍ക്കുന്ന ഖത്തറിന്റെ സമ്പന്നതിയില്‍ 2022ലെ ഫുട്ബോള്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ അതിവേഗത്തിലാണ് പുരോഗമിച്ചത്. എന്നാല്‍ അയല്‍രാജ്യങ്ങളുടെ ടാക്ലിങ്ങില്‍ ആ പാച്ചിലിന്റെ വേഗം കുറഞ്ഞു. ഇതുവരെ ലോകകപ്പില്‍ കളിച്ചിട്ടില്ലാത്ത ഖത്തര്‍ 2022ലെ ലോകകപ്പിന് വേദിയൊരുക്കി കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നതിനിടെയിലാണ് ഭീകരതയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ചത്.
ലോകകപ്പിനായി ഖത്തർ നിർമിച്ച ആദ്യ വേദിയായ ഖലീഫ സ്റ്റേഡിയം പൂര്‍ണ സജ്ജമായിക്കഴിഞ്ഞു. സ്വന്തം ടർഫ് നഴ്സറിയിൽ വളർത്തിയെടുത്ത പുൽപ്രതലമാണ് ഖലീഫയിലേത്. ആസ്പയർ സോണിലെ ഗവേഷണ വികസനകേന്ദ്രത്തിൽ രണ്ടു വർഷമായി നടത്തിയ പരീക്ഷണത്തിലൂടെ ഏറ്റവും മികച്ചതെന്നു കണ്ടെത്തിയ പുല്ല് ഉപയോഗിച്ചായിരുന്നു പിച്ച് നിര്‍മാണം. 24 ഇനം പുല്ലുകളാണു ടർഫ് നഴ്സറിയിൽ വളർത്തിയത്. ഖത്തറിലെ ചൂടു കാലാവസ്ഥയിൽ ഏറ്റവും അനുയോജ്യമായതു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 14 തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയാണ് മികച്ച പുല്ലിനം കണ്ടെത്തിയത്. ഓരോ പുൽപ്രതലത്തിലൂടെയും എത്ര വേഗത്തിൽ പന്തുരുളും, പന്ത് ബൗൺസ് ചെയ്യുന്നതിന്റെ ഉയരം തുടങ്ങി വിവിധ പരീക്ഷണങ്ങൾ ഇതിനായി നടത്തി. ലോകത്തിലെ ഏറ്റവും മികച്ചത് സ്വന്തം നാട്ടിലെത്തിക്കാനുള്ള ഖത്തറിന്റെ ആത്മാര്‍ഥതയും അര്‍പ്പണബോധവും പിച്ച് നിര്‍മാണത്തിനുള്ള പുല്ലുപരീക്ഷണത്തിലൂടെ ലോകത്തിന് വ്യക്തമാക്കിക്കൊടുത്തു. ആദ്യ ഗൾഫ് കപ്പ്, യൂത്ത് ലോക ചാംപ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ മൽസരങ്ങൾക്കു വേദിയായ ഖലീഫ സ്റ്റേഡിയത്തിൽ ഇനി ലോക അത്്ലറ്റിക്സ് ചാംപ്യൻഷിപ്പും നടക്കും.
ലോകകപ്പ് സ്റ്റേഡിയങ്ങളിലെ സീറ്റുകൾ ഖത്തറിൽ തന്നെയാണ് നിര്‍മിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കോസ്റ്റൽ ഖത്തറാണ് സ്റ്റേഡിയങ്ങൾക്കായി സീറ്റുകൾ നിർമിക്കുക. ലോകകപ്പിനോടനുബന്ധിച്ചുള്ള നിർമാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ആരോഗ്യനിലവാരവും സുരക്ഷയും ജീവിത സൗകര്യങ്ങളും ഏറെ മെച്ചപ്പെട്ടെന്നാണ് ഖത്തറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഗള്‍ഫ് രാജ്യങ്ങളുടെ വിലക്ക് വന്നതോടെ ഖത്തറിന് 2022ലെ ലോകകപ്പ് നടത്താന്‍ പറ്റുമോ എന്ന ആശങ്ക ലോകചാംപ്യന്‍മാരായിരുന്ന ജര്‍മനി അറിയിച്ചിരുന്നു. എന്നാല്‍ 2022ലെ ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചതോടെ തല്‍ക്കാലം ആശങ്ക ഒഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നിര്‍മാണ സാമിഗ്രികള്‍ പലതും സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തേണ്ടതിനാല്‍ വേദികളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവുമോ എന്നതാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത്.