ആളൊഴിഞ്ഞ ഗാലറിയും അതിഥിയായെത്തുന്ന മഴയും ആവേശം കെടുത്തിയ ഇന്ത്യ–വെസ്റ്റ് ഇൻഡീസ് പരമ്പര മറ്റൊരു കാര്യം കൊണ്ടാകുമോ ക്രിക്കറ്റ് ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്! ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളായ എം.എസ്.ധോണിയുടെയും യുവരാജ് സിങ്ങിന്റെയും അവസാന പരമ്പരയാകുമോ ഇതെന്ന സംശയമുയർന്നിട്ടുണ്ട്. അവസരങ്ങൾക്കു വേണ്ടി യുവനിര പുറത്തു നിൽക്കുമ്പോൾ ധോണിയുടെയും യുവരാജിന്റെയും കാര്യത്തിൽ സിലക്ടർമാർ തീരുമാനമെടുക്കാൻ സമയമായി എന്നു കരുതുന്നവരേറെ.
ഇന്ത്യ എ ടീം പരിശീലകൻ രാഹുൽ ദ്രാവിഡും മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറും ഉൾപ്പെടെയുള്ള പ്രമുഖരും അക്കൂട്ടത്തിലുണ്ട്. വിൻഡീസ് പരമ്പരയ്ക്കു പിന്നാലെ ശ്രീലങ്കൻ പര്യടനവും ഓസ്ട്രേലിയൻ പരമ്പരയുമാണു ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ധോണിയും യുവിയും ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവനകളെക്കുറിച്ച് ആർക്കും സംശയങ്ങളില്ലെങ്കിലും 2019 ലോകകപ്പ് മുന്നിൽക്കണ്ട് പുതിയൊരു ടീമിനെ വാർത്തെടുക്കാൻ സിലക്ടർമാർ തീരുമാനിച്ചാൽ ഇന്ത്യൻ ക്രിക്കറ്റിലെ ഇലപൊഴിയും കാലമാകും ഇത്. ധോണിയുടെയും യുവരാജിന്റെയും സമീപകാല പ്രകടനങ്ങളിങ്ങനെ:
എം.എസ്.ധോണി (35)
റൺ കണക്കുകളേക്കാൾ കളിയിൽ ചെലുത്തുന്ന സ്വാധീനമാണു ധോണിയെ എക്കാലവും ടീം ഇന്ത്യയിലെ പ്രധാനതാരങ്ങളിലൊരാളാക്കിയത്. ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും മികച്ച ഫിനിഷർ എന്നതായിരുന്നു ധോണിക്കുണ്ടായിരുന്ന വിശേഷണം. സമീപകാലത്തായി ആ മികവു കൈമോശം വരുന്നതാണു ധോണിയുടെ കരിയർ ചോദ്യചിഹ്നത്തിലാക്കുന്നത്.
എത്ര ഡോട്ട്ബോളുകൾ കളിച്ചാലും തന്റെ ട്രേഡ്മാർക്കായ ബിഗ് ഷോട്ടുകൾ കൊണ്ടാണു ധോണി റൺനിരക്കു നിലനിർത്തിയിരുന്നത്. മധ്യനിരയിൽ നങ്കൂരമിട്ടു കളിക്കാനുള്ള മികവു ധോണി ഇപ്പോഴും കൈവിട്ടിട്ടില്ലെങ്കിലും ടീമിനെ റൺനിരക്കിന്റെ സമ്മർദത്തിൽനിന്നു രക്ഷപ്പെടുത്താൻ ധോണിക്കു കഴിയുന്നില്ല. വിൻഡീസിനെതിരെ നാലാം ഏകദിനം അതിന്റെ തെളിവ്. 16 വർഷത്തിനിടെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ അർധ സെഞ്ചുറിയാണു 108 പന്തിൽ ധോണി കുറിച്ചത്.
ഋഷഭ് പന്തിനെപ്പോലൊരു മികച്ച വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ അവസരം കാത്തുനിൽക്കുന്നു എന്നതു ധോണിയുടെ സ്ഥാനത്തിനു വെല്ലുവിളിയാണ്. കഴിഞ്ഞ പത്ത് ഏകദിനങ്ങളിൽ ധോണിയുടെ പ്രകടനം: 63, 4, 9*, 13*, 78*, 54 (നാലു കളികളിൽ ബാറ്റ് ചെയ്തില്ല)
യുവരാജ് സിങ് (35)
ഏറെക്കാലത്തിനുശേഷമുള്ള യുവരാജിന്റെ ടീമിലേക്കുള്ള മടങ്ങിവരവിനെ ആരാധകർ ആവേശത്തോടെയാണു സ്വാഗതം ചെയ്തത്. ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരെ ഗ്രൂപ്പ് മൽസരത്തിലെ വെടിക്കെട്ട് അർധ സെഞ്ചുറിയോടെ വരവ് ഗംഭീരമാക്കുകയും ചെയ്തു. 32 പന്തിൽ എട്ടു ഫോറും ഒരു സിക്സും അടക്കം യുവി നേടിയ 53 റൺസിന്റെ ബലത്തിലാണ് ഇന്ത്യ മുന്നൂറു കടന്നത്.
നേടിയ റൺസിനെക്കാളേറേ പ്രതാപകാലത്തെ യുവരാജ് സിങ്ങിനെ അനുസ്മരിപ്പിക്കുന്ന സ്ട്രോക്ക് പ്ലേ കണ്ടതാണ് ആരാധകരെ കൂടുതൽ സന്തോഷത്തിലാക്കിയത്. എന്നാൽ അതിനുശേഷം മികച്ചൊരു ഇന്നിങ്സ് കളിക്കാൻ യുവിക്കായില്ല. ഫൈനലിൽ പാക്കിസ്ഥാനെതിരെ 22 റൺസിനു പുറത്താവുകയും ചെയ്തു. അഞ്ചാം ബോളറെന്നനിലയിൽ പഴയ ബോളിങ് മികവും യുവിക്ക് ഇപ്പോഴില്ല. ബാക്ക്‌വേർഡ് പോയിന്റ് പൊസിഷനിലെ ചടുലമായ ഫീൽഡിങ് മികവും യുവിക്കു നഷ്ടമായിരിക്കുന്നു.
വെടിക്കെട്ട് ബാറ്റിങ്ങിനു ശേഷിയുള്ള കേദാർ ജാദവ്, മനീഷ് പാണ്ഡെ എന്നിവരാണു ടീമിൽ യുവരാജിന്റെ സ്ഥാനത്തിനു ഭീഷണിയുയർത്തുന്നത്. കഴിഞ്ഞ പത്ത് ഏകദിനങ്ങളിൽ യുവരാജിന്റെ പ്രകടനം: 53, 7, 23*, 22, 4, 14, 39 (മൂന്നു കളികളിൽ ബാറ്റ് ചെയ്തില്ല)