മനസ്സിലെ അടങ്ങാത്ത കായിക ആവേശത്തിന് ഒരു ജോഡി ഷൂസ് വിലങ്ങുതടിയാകുമോ എന്നു ചോദിച്ചാൽ, വെഞ്ഞാറമ്മൂട് സ്വദേശിയായ സജീവെന്ന ഇരുപത്തിയഞ്ചുകാരനു നിശ്ചയമില്ല. എങ്കിലും ഒന്നറിയാം, കനൽ വീണ ജീവിതപാതയിൽ പൊള്ളിത്തഴമ്പിച്ച കാലുകളുമായിത്തന്നെയാണ് ഇതുവരെ നടന്നത്.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ അത്‍ലറ്റിക് മീറ്റിൽ ഇന്നലെ നടന്ന 5,000 മീറ്റർ ഓട്ടമൽസരത്തിൽ സജീവന്റെ അവസരം നിഷേധിച്ചതും ഒരു ജോഡി ഷൂസ് തന്നെ. മേസ്തിരിപ്പണിക്കു പോകുന്നതിനിടയിൽ കിട്ടുന്ന അൽപം സമയം പരിശീലനത്തിനായി മാറ്റിവച്ചാണു സജീവൻ ഇന്നലെ മൽസരത്തിനെത്തിയത്.
കോരിച്ചൊരിയുന്ന മഴയത്ത്, ധരിക്കാൻ ഒരു ജേഴ്സി പോലുമില്ലായിരുന്നു. ഷൂസില്ലാത്തതിനാൽ ട്രാക്കിലിറങ്ങാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ സജീവ് വെറുമൊരു കാണിയായി മാറി.ആദ്യദിവസം 1000 മീറ്റർ മൽസരത്തിൽ സുഹൃത്തിന്റെ ഷൂസിട്ടാണ് ഓടിയത്. ജീവിതത്തിൽ ഇതിനുമുൻപ് ഷൂസ് ഉപയോഗിച്ചു പരിചയമുണ്ടായിരുന്നില്ല.
എന്നിട്ടും നനഞ്ഞ ഷൂസിട്ട് ഓടിയപ്പോൾ 15 പേരിൽ എട്ടാം സ്ഥാനം! ചെരുപ്പു പോലുമിടാതെ ഓടിയിരുന്നെങ്കിൽ ഒന്നാമത് എത്തുമായിരുന്നുവെന്ന് സജീവൻ തറപ്പിച്ചു പറയുന്നു. മുളവന ഗവ. എച്ച്എസ്എസിലെ പഠനത്തിനുശേഷം തുടർപഠനത്തിനു പോകാനായി ജീവിതസാഹചര്യം അനുവദിച്ചില്ല.
18 വയസ്സ് മുതൽ മിലിട്ടറി റിക്രൂട്മെന്റ് റാലിയിൽ സ്ഥിരമായി പങ്കെടുത്തു. കൂലിപ്പണിക്കാരനായ അച്ഛൻ സത്യന്റെയും തൊഴിലുറപ്പുപദ്ധതിയിലെ തൊഴിലാളിയായ സുമംഗലയുടെയും കഷ്ടപ്പാടുകൾക്കു പരിഹാരം കാണാൻ പട്ടാളത്തിൽ ചേരുകയായിരുന്നു ലക്ഷ്യം. സ്വന്തമായി അടച്ചുറപ്പുള്ള വീട് പോലും സജീവിന്റെ കുടുംബത്തിനില്ല.
റാലിയിൽ പല തവണ ഫുൾ മാർക്ക് കിട്ടിയെങ്കിലും നെഞ്ചളവും കയ്യിലെ വളവും മൂലം പ്രവേശനം ലഭിച്ചില്ല. 23 വയസ്സായതോടെ ആ മോഹവും ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം കേരളോൽസവത്തിന്റെ ഭാഗമായി വാമനപുരം പഞ്ചായത്ത് നടത്തിയ ഓട്ടമൽസരത്തിൽ ഒന്നാമതെത്തിയെങ്കിലും പഞ്ചായത്തിൽ നിന്നു കൃത്യമായി അറിയിപ്പ് കിട്ടാത്തതിനാൽ സംസ്ഥാന മൽസരത്തിൽ പങ്കെടുക്കാനായില്ല. കേരളോൽസവത്തിൽ പങ്കെടുത്തതിന്റെ യോഗ്യതയുമായാണ് അത്‍ലറ്റിക് മീറ്റിലെത്തിയത്.
നിലമേലുള്ള അൻസർ എന്ന കായിക അധ്യാപകനാണു സജീവനെ പരിശീലിപ്പിച്ചത്. ജീവിതത്തിൽ ആദ്യമായി ഒരു ജേഴ്സി ലഭിച്ചതും ഇന്നലെയായിരുന്നു. കഥയറിഞ്ഞ ഒരു കായിക അധ്യാപകനാണു ജേഴ്സി വാങ്ങി നൽകിയത്. ആദ്യദിവസം, നരച്ചു തുടങ്ങിയ ഒരു ടീഷർട്ടും നിക്കറുമിട്ടായിരുന്നു ഓട്ടം.അവസരം നിഷേധിക്കപ്പെട്ടെന്ന വാർത്ത പരന്നതോടെ പലയിടത്തുനിന്നും വിളികളെത്തി. സ്പോർട്സ് കിറ്റ് നൽകാമെന്നും വാഗ്ദാനം ലഭിച്ചു.