ഇന്ത്യൻക്രിക്കറ്റിനെ ശുദ്ധീകരിക്കാൻ സുപ്രിംകോടതി നിയോഗിച്ച ഇടക്കാലഭരണസമിതിയും ബിസിസിഐ ബോർഡ് അംഗങ്ങളും തമ്മിലുള്ള തർക്കം പുതിയതലത്തിലേക്ക്. ലോധകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഇടക്കാലഭരണസമിതി അധ്യക്ഷസ്ഥാനത്തുനിന്നും വിനോദ്റായ് രാജിവച്ചേക്കും. നാലംഗസമിതിയിൽനിന്നും ചരിത്രകാരനായ രാമചന്ദ്രഗുഹ നേരത്തെ രാജിവച്ചിരുന്നു.
ഇന്ത്യൻക്രിക്കറ്റിനെ ഉടച്ചുവാർക്കുന്ന ലോധകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനായാണ് നാലംഗ ഇടക്കാലസമിതിയെ സുപ്രിംകോടതി നിയോഗിച്ചത്. കഴിഞ്ഞ ജനുവരി 30ന് കാലാവധി നിശ്ചയിക്കാതെയയിരുന്നു നിയമനം. എന്നാൽ, ലോധകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത്, ബിസിസിഐ ബോർഡംഗങ്ങൾ അകാരണമായി വൈകിപ്പിക്കുന്നത് വിനോദ് റായിയെ ചൊടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പ്രധാനപ്പെട്ട നിർദേശങ്ങൾപോലും ചോദ്യംചെയ്ത് വീണ്ടും സുപ്രിംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ബിസിസിഐ പ്രത്യേകയോഗത്തിൽ ചർച്ചനടത്തിയിരുന്നു. ഒപ്പം, ശുപാര്‍ശകള്‍ എത്രത്തോളം നടപ്പാക്കാനാകുമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പുതിയ ഏഴംഗസമിതിക്ക് രൂപംനല്‍കുകയുംചെയ്തു. ഇതിന് പിന്നാലെയാണ് വിനോദ്റായ് സ്ഥാനമൊഴിയുന്നുവെന്ന സൂചനയും പുറത്തുവരുന്നത്. സെപ്റ്റംബറോടെ തൽസ്ഥാനത്തുനിന്നും പിൻമാറുമെന്നാണ് റിപ്പോർട്ടുൾ. ഇക്കാര്യം പക്ഷെ അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ലോധാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ രണ്ട് മാസം കൂടി മാത്രമേ കാത്തിരിക്കൂവെന്ന് റായ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജി പ്രഖ്യാപിച്ചാൽ ബിസിസിഐയിൽ പ്രതിസന്ധി രൂക്ഷമാകും. താരങ്ങളും, പരിശീലകനും തമ്മിലുള്ള പടലപിണക്കത്തിൻറെ പേരിൽ, ചരിത്രകാരനായ രാമചന്ദ്രഗുഹ ഇടക്കാലഭരണസമിതിയിൽനിന്നും നേരത്തെ രാജിവച്ചിരുന്നു. എം.എസ് ധോണി അടക്കം മുതിർന്ന താരങ്ങൾക്കെതിരെ കടുത്ത നിലപാടെടുത്തശേഷമായിരുന്നു അദ്ദേഹത്തിൻറെ പിൻമാറ്റം.