ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ ജസ്പ്രീത് ബുംറയെറിഞ്ഞ ‘കുപ്രസിദ്ധമായ നോബോൾ’ സമീപകാലത്തൊന്നും ആരാധകർ മറക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടി പാക്കിസ്ഥാന്റെ വിജയശിൽപിയായ ഓപ്പണർ ഫഖാർ സമാനെ വ്യക്തിഗത സ്കോർ 10 പോലും എത്തുന്നതിനു മുൻപ് ബുംറ പുറത്താക്കിയിരുന്നു. എന്നാൽ, ടിവി റീപ്ലേയിൽ പന്ത് എറിയുമ്പോള്‍ ബുംറയുടെ കാൽപാദം ലൈൻ കടന്നെന്ന് വ്യക്തമായതോടെ അംപയർ നോബോൾ വിളിച്ചു. ലഭിച്ച ‘ലൈഫ്’ മുതലെടുത്ത സമാൻ, കന്നി ഏകദിന സെഞ്ചുറിയുമായാണ് തിരിച്ചു കയറിയത്.
ബുംറയുടെ ഈ പന്ത് ഇന്ത്യൻ ക്രിക്കറ്റിന് നഷ്ടം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂവെങ്കിലും, അതിൽനിന്നും ആളുകൾക്ക് ഉപകാരപ്രദമായ ഒരു ‘കണ്ടെത്തൽ’ നടത്തിയിരിക്കുകയാണ് ജയ്പുർ പൊലീസ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയതായി തുടക്കമിട്ട ക്യാംപയിനിലാണ് ബുംറ വര കടന്നു ‘നോബോൾ’ എറിയുന്ന ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്.
ലൈൻ കടന്ന് ബുംറ നോബോൾ എറിയുന്ന ചിത്രത്തിനൊപ്പം രണ്ടു കാറുകളാണ് പരസ്യത്തിലുള്ളത്. റോഡിനു നടുവിലെ ‘സീബ്രാ ലൈൻ’ എന്നു തോന്നിക്കുന്ന വരയ്ക്ക് സമീപം നിർത്തിയിട്ടിരിക്കുന്ന രണ്ടു കാറുകൾക്കൊപ്പം നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെ: ‘വര മുറിച്ച് കടക്കരുത്. അതിനു വലിയ വില നൽകേണ്ടിവരും’.
എന്നാൽ, തന്റെ നോബോൾ ‘പരസ്യ’മാക്കിയ ജയ്പുർ പൊലീസിന്റെ നീക്കം ബുംറയ്ക്ക് അത്ര ദഹിച്ചിട്ടില്ല എന്നാണ് ട്വിറ്ററിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം തെളിയിക്കുന്നത്. ബുംറയുെട പ്രതികരണം ഇങ്ങനെ: ‘നന്നായിരിക്കുന്ന ജയ്പുർ പൊലീസ്. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയാലും നിങ്ങൾക്ക് തിരികെ ലഭിക്കുന്നത് എന്തായിരിക്കുമെന്ന് ഇത് തെളിയിക്കുന്നു’. പിന്നീട് ഇതു കൂടി ബുംറ കൂട്ടിച്ചേർത്തു: ‘നിങ്ങൾ ഒരു തെറ്റു വരുത്തിയാലും ഞാൻ അതിൽനിന്ന് തമാശ കണ്ടെത്തില്ല. കാരണം, മനുഷ്യനു തെറ്റു സംഭവിക്കുന്നത് സ്വാഭാവികമാണെന്നാണ് എന്റെ വിശ്വാസം’.
എന്തായാലും ജയ്പുർ പൊലീസിന്റെ പരസ്യവും അതിനോടുള്ള ബുംറയുടെ പ്രതികരണവും സോഷ്യൽ മിഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.