ഫീല്‍ഡില്‍ നില്‍ക്കുന്നതും ഇടപെടുന്നതും കണ്ടാല്‍ അഹങ്കാരിയെന്ന് ആരും വിളിച്ചുപോകും. അതാണ് വിരാട് കോഹ്‌ലിയുടെ പ്രത്യേകത. ഇപ്പോള്‍ അനില്‍ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞത് കോഹ‌്‌ലിയുടെ അമിതമായ ഇടപെടല്‍ കൊണ്ടാണെന്ന് ക്രിക്കറ്റ് പ്രേമികളില്‍ ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. 'അഹങ്കാരി' എന്ന വിളിപ്പേര് ഒന്നുകൂടെ ഉറച്ചു. എന്നാല്‍ ഈ ആക്രമണോത്സുകത ഇല്ലെങ്കില്‍ വിരാട് കോഹ്‌ലി, അയാള്‍ അല്ലാതാവും. എന്തൊക്കെയായാലും ഫെയ്സ്ബുക്കില്‍ ജനപ്രീതിയുള്ളതാരമായി കോഹ്‌ലി മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ കൂടുതല്‍ ഫോളോവേഴ്സുള്ള രണ്ടാമത്തെ വ്യക്തിത്വമാണ് ഈ അഹങ്കാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നു. 35മില്യണ്‍ ആളുകള്‍ ഈ അഹങ്കാരിക്ക് പിന്നാലെയുണ്ട്.
അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ എത്തിയതുമുതല്‍ വിരാട് കോഹ്‌ലിക്ക് മാറ്റമില്ല. തലക്കനമുള്ള അഹങ്കാരിപ്പയ്യന്‍ അവിടെ നിന്ന് സീനിയര്‍ ടീമിലെത്തിയപ്പോഴും അങ്ങനെതന്നെ. ബാറ്റിങ്ങിലെ റെക്കോര്‍ഡുകളും മല്‍സരപരിചയവും അയാളിലെ ആക്രമണോത്സുകത കൂട്ടുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. വെറും പ്രകടനപരം അല്ല അതെന്ന് കളിക്കളത്തിലെ പലനിമിഷങ്ങളും വ്യക്തമാക്കുന്നു. എത്രസമ്മര്‍ദ ഘട്ടത്തിലും ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ കോഹ്‌ലി എന്ന പോരാളിയെ മാത്രമേ കാണാനാകൂ. ഒരിക്കലും സമ്മര്‍ദത്തിന് അടിപ്പെട്ട് കളിക്കുന്നത് കണ്ടിട്ടില്ല. അളന്നു കളിക്കുന്ന കോഹ്‌ലി എപ്പോഴും മല്‍സരബുദ്ധിയോടെയാണ് കളിക്കുന്നത്. തന്നോട് തന്നെയാണ് മല്‍സരിക്കുന്നതെന്ന് കോഹ്‌ലി പറയുന്നു. 2011,2012,2013 വര്‍ഷങ്ങളില്‍ ഏകദിനക്രിക്കറ്റില്‍ കോഹ്്ലി ആയിരത്തിലേറെ റണ്‍സ് സ്കോര്‍ ചെയ്തതോടെ ബ്രാന്‍ഡ് വാല്യു കുതിച്ചുചാടി. ഇതിഹാസതാരങ്ങളുടെ ബാറ്റിങ് ശൈലിയും സ്കോറിങ് ശൈലിയുമായി താരതമ്യവും ആയി. പലറെക്കോര്‍ഡുകളും സച്ചിനെക്കാള്‍ വേഗത്തില്‍ മറികടക്കുന്നതും കണ്ടു. അളന്നുകളിക്കുന്ന വിരാട് കോഹ്‌ലിക്ക് ഷോട്ടുകളുടെ വലിയശേഖരം ഉണ്ടെങ്കിലും കവര്‍ ഡ്രൈവ് തന്നെ മനോഹരം. അതിവേഗത്തിലുള്ള പാദചലനങ്ങളും മികച്ചടൈമിങ്ങും കോഹ്‌ലിക്ക് നേട്ടമാകുന്നു.
ക്യാപ്റ്റനെന്ന നിലയിൽ താൻ കളത്തിൽ തികച്ചും അക്ഷോഭ്യനാണെന്ന് അവകാശപ്പെടുന്നില്ലെന്നും തനിക്കും തന്റേതായ പ്രശ്നങ്ങളുണ്ടെന്നും കോഹ്‍ലി തുറന്നു പറഞ്ഞിട്ടുണ്ട്. നമ്മൾ നമ്മുടെ പിഴവുകൾ ചർച്ച ചെയ്യുമ്പോള്‍ അതു വ്യക്തികളിൽ സമ്മർദമേൽപിക്കുന്ന വിധമാകരുതെന്നും. എല്ലാവരും പ്രഫഷനൽ കളിക്കാരാണെന്നും അവർക്കൊപ്പം കുറേക്കാലമായി കളിക്കുന്നുവെന്നും കോഹ്‌ലി പറയുമ്പോള്‍ പരിശീലകന്‍ എന്ന നിലയില്‍ അനില്‍ കുംബ്ലെയുടെ ചില ഇടപെടലുകളോടുള്ള സൂചനയായി ഇതിനെ വ്യാഖ്യാനിക്കാം.
കോഹ്‌ലി പറയുന്നത് ചില കാര്യങ്ങൾ ചിലരെ വേദനിപ്പിച്ചാലും തുറന്നു പറയണമെന്നാണ്. ''നമ്മൾ സത്യസന്ധരായിരിക്കണം. തെറ്റുപറ്റിയാൽ അതു മറ്റുള്ളവരെ വേദനിപ്പിച്ചാലും തുറന്നു പറയണമെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. അതു ഞാനായാലും നിങ്ങളായാലും ഒരു പോലെയാണ്. അതു നമ്മൾ അംഗീകരിക്കണം. കോടിക്കണക്കിനാളുകളിൽനിന്നു നമ്മളെ കളിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത് അതുകൊണ്ടാണ്' എന്നും കോഹ്‌ലി ഇക്കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിക്കിടെ പറഞ്ഞു.
ക്രിക്കറ്റില്‍ നേട്ടങ്ങളെത്തിയതും സച്ചിന്‍ തെന്‍ഡുലക്കറുടെ വിരമിക്കലും ധോണിയുടെ ബ്രാന്‍ഡ് വാല്യുവില്‍ ഇടിവുവന്നതും വിരാട് കോഹ്‌ലിക്ക് പിന്നാലെ പരസ്യക്കമ്പനികളെ എത്തിച്ചു. കളത്തിലെ ആക്രമണോത്സുകതയും ഹെയര്‍ സ്റ്റൈലും ഫാഷന്‍ ഭ്രമവും വാഹനപ്രമേവും ഫിറ്റ്നസ് സൂക്ഷിക്കുന്നതിലെ കൃത്യതയും കൂടിയായപ്പോള്‍ തലക്കനമുള്ള അഹങ്കാരിപ്പയ്യനില്‍ നിന്ന് ബ്രാന്‍ഡ് കോഹ്‌ലിയായി ചീക്കു മാറി. ബോളിവുഡിലെ അനുഷ്ക ശര്‍മയുടെ സൗഹൃദവും കോഹ്‌ലിയെ കൂടുതല്‍ അഹങ്കാരി ആക്കിയെന്നാണ് വിമര്‍ശകരുടെ ഒരു പക്ഷം.
അഹങ്കാരി എന്നു വിളിക്കുമ്പോഴും കോഹ്‌ലിക്ക് ആരാധകര്‍ കൂടുന്നതാണ് കാണുന്നത്. ഫെയ്സ്ബുക്കില്‍ 35മില്യനും ട്വിറ്ററില്‍ 16മില്യണും ഇന്‍സ്റ്റാഗ്രാമില്‍ 14 മില്യണും ഫോളോവേഴ്സായി ഈ അഹങ്കാരിക്ക്.