ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുള്ള വരുമാനത്തിന്റെ 60 ശതമാനത്തിനു തുല്യമായ തുക പരിശീലകനു ലഭിക്കണമെന്ന് അനിൽ കുംബ്ലെയുടെ ശുപാർശ. താരങ്ങളുടെയും പരിശീലകരുടെയും കരാറുകൾ പുന:ക്രമീകരിക്കുന്നതു സംബന്ധിച്ചു ബിസിസിഐ ഇടക്കാല ഭരണസമിതി മുൻപാകെ കഴിഞ്ഞ മാസം സമർപ്പിച്ച റിപ്പോർട്ടിലാണ് കുംബ്ലെ ഇക്കാര്യം ആവശ്യപ്പെട്ടത്. റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇന്നലെ പുറത്തുവന്നു.
പരിശീലകന്റെ വാർഷിക പ്രതിഫലം ആറര കോടി രൂപയിൽ നിന്ന് ഏഴര കോടിയായി ഉയർത്തണമെന്നായിരുന്നു കുംബ്ലെയുടെ ആവശ്യം. വിരാട് കോഹ്‍ലിയുടെ വരുമാനത്തിന്റെ 60 ശതമാനമാണിത്.
നായകന്റെ വരുമാനം ഉയരുമ്പോൾ ആനുപാതികമായി പരിശീലകനും അതിന്റെ ഗുണമുണ്ടാകണമെന്നായിരുന്നു കുംബ്ലെയുടെ നിലപാട്. ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അവസരങ്ങളിൽ പ്രതിഫലത്തിന്റെ 30% ബോണസ് കൂടി പരിശീലകനു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ ടീമിന്റെ പരിശീലകർ ഐപിഎല്ലിന്റെ ഭാഗമാകുന്നതിനെ റിപ്പോർട്ടിൽ കുംബ്ലെ അനുകൂലിച്ചു. ദേശീയ താരങ്ങളെ മാത്രമല്ല, പരിശീലകരെയും ഐപിഎല്ലിന്റെ ഭാഗമാക്കണം. അധിക വരുമാനവും ട്വന്റി ട്വന്റി പരിചയവും പരിശീലകർക്ക് ഇതുവഴി ലഭിക്കും.
റിപ്പോർട്ടിലെ മറ്റു പ്രധാന ശുപാർശകൾ ഇവയാണ്: താരങ്ങളുടെ വാർഷിക പ്രതിഫലം കായികക്ഷമതയുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കണം. ബിസിസിഐയിൽ നിന്നുള്ള പ്രതിഫലത്തിന്റെ 20 % തുക കായികക്ഷമതാ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ താരങ്ങൾക്കു ലഭ്യമാക്കണം. താരങ്ങൾ ഉയർന്ന കായികക്ഷമത നിലനിർത്താൻ ഇതു വഴിയൊരുക്കും.
ലോകകപ്പ് വിജയങ്ങൾക്കുള്ള പ്രത്യേക പ്രതിഫലത്തുക ഉയർത്തണം. ഏകദിന ലോകകപ്പ് വിജയത്തിന് താരങ്ങൾക്ക് 2 കോടി രൂപ വീതവും ചാംപ്യൻസ് ട്രോഫി, ലോക ട്വന്റി ട്വന്റി വിജയങ്ങൾക്ക് ഒരു കോടി രൂപ വീതവും നൽകണം.
ബാറ്റിങ് പരിശീലകൻ സഞ്ജയ് ബാംഗറിന്റെ പ്രതിഫലം ഒരു കോടിയിൽ നിന്ന് 2.25 കോടി രൂപയായും ബോളിങ് പരിശീലകൻ ആർ. ശ്രീധറിന്റേത് ഒരു കോടിയിൽ നിന്ന് 1.75 കോടി രൂപയായും ഉയർത്തണം.