ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റിന് മികച്ച വിജയങ്ങൾ സമ്മാനിച്ച് ഒരു വർഷത്തെ പരിശീലക കാലാവധിക്കു ശേഷം അനിൽ കുംബ്ലെ പടിയിറങ്ങുമ്പോൾ, ഉയരുന്ന ചോദ്യമിതാണ്: വെസ്റ്റ് ഇൻഡീസ് പര്യടനം മുതൽ തുടർന്നങ്ങോട്ടുള്ള ക്രിക്കറ്റ് പരമ്പരകളിൽ ടീമിന്റെ പ്രകടനം മോശമായാൽ ക്യാപ്റ്റൻ കോഹ്‍ലിക്ക് എന്ത് സംഭവിക്കും? ബിസിസിഐയിലെ മുതർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടുള്ള ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ, കോഹ്‍ലിയുടെ ക്യാപ്റ്റൻ സ്ഥാനം പോലും അത്രകണ്ട് സുരക്ഷിതമാവില്ലത്രെ.
അനിൽ കുംബ്ലെയെ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് പുറത്തുചാടിച്ചതിൽ ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കുള്ള ‘വീറ്റോ പവർ’ നിസ്തർക്കമാണ്. ഇനി കോഹ്‍ലിക്ക് അദ്ദേഹത്തിന്റേതായ വഴിയുണ്ട് മുന്നിൽ. ക്യാപ്റ്റനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചേ തീരൂ. അല്ലെങ്കിൽ കോഹ്‍ലിയുടെ വഴിയും വ്യത്യസ്തമാകില്ല – ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഒത്തുപോകാനാവില്ലെന്നു കോഹ്‌ലി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ കുംബ്ലെയുടെ രാജി അനിവാര്യമാകുകയായിരുന്നെന്ന് വ്യക്തമാണ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പുറപ്പെട്ട ഇന്ത്യൻ ടീമിനൊപ്പമുള്ള യാത്രയിൽനിന്നു കുംബ്ലെ വിട്ടുനിന്നിരുന്നു. ഇതോടെ, പരിശീലകനെ കൂടാതെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് ഇന്ത്യ തയാറെടുക്കുന്നത്. ഈ പരമ്പരയിൽ കോഹ്‍ലിയുടെ ഉത്തരവാദിത്തം ഇരട്ടിയാണെന്ന് ചുരുക്കം. ക്രിക്കറ്റിലെ കുഞ്ഞൻമാരായ അഫ്ഗാനിസ്ഥാനു പോലും തോൽപ്പിക്കാവുന്ന ടീമായി വിൻഡീസ് മാറിയെങ്കിലും, കോഹ്‍ലിക്കു കീഴിൽ ഇന്ത്യ അവിടെ നേരിടാൻ പോകുന്നത് അഗ്നിപരീക്ഷയാകുമെന്ന് വ്യക്തം. പ്രത്യേകിച്ചും ടീമിന് ഒട്ടേറെ വിജയങ്ങൾ സമ്മാനിച്ച മുൻ താരം കൂടിയായ പരിശീലകനെ പുറത്തുചാടിച്ചതിനു ശേഷമുള്ള പരമ്പരയെന്ന നിലയിൽ.
നേരത്തെ, ചാംപ്യൻസ് ട്രോഫിയോടെ കുംബ്ലെയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. പുതിയ കോച്ചിനെത്തേടി ബോർഡ് പരസ്യം നൽകിയിരുന്നെങ്കിലും നടപടികൾ നീണ്ടതോടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ടീമിനെ അനുഗമിക്കാൻ കുംബ്ലെയോടു ബോർഡ് നിർദേശിച്ചിരുന്നു. ഇതിനിടെ സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ക്രിക്കറ്റ് കമ്മിറ്റി ഇരുവർക്കുമിടയിലെ മഞ്ഞുരുക്കലിനു മുൻകൈയെടുത്തെങ്കിലും മയപ്പെടാനുള്ള മനസ്സോടെയായിരുന്നില്ല കോഹ്‌ലി പ്രതികരിച്ചത്. കുംബ്ലെയുമായി യോജിച്ചു പോകുന്ന പ്രശ്നമില്ലെന്നു കോഹ്‌ലി അവരോടു വ്യക്തമാക്കി. ടീമിലെ പലരും കോഹ്‌ലിയുടെ പക്ഷം ചേർന്നതോടെ കുംബ്ലെയ്ക്കു മുന്നിൽ രാജിയല്ലാതെ വഴിയില്ലാതായി. വിൻഡീസിലേക്കുള്ള യാത്ര കുംബ്ലെ മാറ്റിവച്ചപ്പോൾത്തന്നെ കാര്യങ്ങൾ പന്തിയല്ലെന്നു വ്യക്തമായിരുന്നു.
ഐസിസി ചാംപ്യൻസ് ട്രോഫിയുടെ പരിശീലന വേളകളിൽ കുംബ്ലെയും കോഹ്‌ലിയും തമ്മിൽ സംസാരിച്ച അവസരങ്ങൾ കുറവായിരുന്നു. ബോളർമാർക്കു പരിശീലനം നൽകി സ്വയം മാറിനിൽക്കുകയായിരുന്നു കുംബ്ലെ. ഫൈനലിൽ പാക്കിസ്ഥാനോടേറ്റ തോൽവി ഒരുപക്ഷേ, അഭിപ്രായ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ടാകുമെന്നാണ് അനുമാനം.