ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിശീലകൻ അനിൽ കുംബ്ലെയും മിണ്ടാതായിട്ട് ആറു മാസമായെന്ന് ബിസിസിഐ ഉന്നതന്റെ വെളിപ്പെടുത്തൽ. ‘‘കഴിഞ്ഞ ഡിസംബറിലെ ഇംഗ്ലണ്ട് പരമ്പരയ്ക്കുശേഷം ഇരുവരും മനസ്സു തുറന്നൊന്നു സംസാരിച്ചിട്ടു പോലുമില്ല. അന്നുണ്ടായിരുന്ന ചെറിയ പ്രശ്നങ്ങൾ പോലും ഇരുവരും പറഞ്ഞുതീർക്കാൻ ശ്രമിച്ചിരുന്നില്ല. ഒടുവിൽ ചാംപ്യൻസ് ട്രോഫി ഫൈനലിനുശേഷം ഇരുവരെയും ഒന്നിച്ചു വിളിച്ചുവരുത്തിയപ്പോഴും മഞ്ഞുരുകിയില്ല’’.
സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി കുംബ്ലെയ്ക്കു പൂർണമനസ്സോടെ കാലാവധി കൂട്ടി നൽകിയെന്നാണ് പുറത്തുവന്ന വാർത്തകളെങ്കിലും അതു ശരിയായിരുന്നില്ലെന്നും ബിസിസിഐ ഉന്നതൻ പറഞ്ഞു. ‘‘ഉപാധികളൊന്നുമില്ലാതെയായിരുന്നില്ല തീരുമാനം. പ്രശ്നങ്ങളെല്ലാം തീർത്തിട്ടു മതി മുന്നോട്ടു പോക്ക് എന്നായിരുന്നു അവരുടെ നിർദേശം..’’ ചാംപ്യൻസ് ട്രോഫി ഫൈനലിനുശേഷമുള്ള യോഗം കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനാവാത്ത വിധം കൈവിട്ടു പോയിരുന്നതായി കോഹ്‌ലിക്കും കുംബ്ലെയ്ക്കും ബോധ്യമായിരുന്നതായും ലണ്ടനിൽ സംഭവങ്ങൾക്കു സാക്ഷിയായിരുന്ന ഇദ്ദേഹം പറഞ്ഞു.
കോച്ചില്ലാതെ ഇന്ത്യൻ ടീം എത്തി
പോർട് ഓഫ് സ്പെയിൻ (ട്രിനിഡാഡ്) ∙ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഇവിടെയെത്തി. അനിൽ കുംബ്ലെയുടെ രാജിയുടെ പശ്ചാത്തലത്തിലാണു കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വരവ്. പാക്കിസ്ഥാനെതിരെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ടീം ഇന്ത്യയ്ക്കുതന്നെയാണു മുൻതൂക്കം. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യുമാണു പരമ്പരയിൽ. നാളെ ഇവിടെ ആദ്യ ഏകദിനം നടക്കും.