കുംബ്ലെയുടെ രാജിയോടെ ഒഴിവുവന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യപരിശീലക സ്ഥാനത്തേക്ക് വിരേന്ദർസേവാഗിനെ പരിഗണിക്കാൻ സാധ്യത. ബിസിസിഐക്ക് മുന്നിലുള്ള അപേക്ഷകരിൽ ഏറ്റവുംകൂടുതൽ ഉയർന്നു കേൾക്കുന്നതും സേവാഗിന്റെ പേരാണ്. അതേസമയം, തിടുക്കപ്പെട്ട് പുതിയ പരിശീലകനെ കണ്ടെത്തുകയെന്നതാണ് ബിസിസിഐക്ക് മുന്നിലെ വെല്ലുവിളി.
ചാംപ്യൻസ് ട്രോഫിയോടെ കാലാവധി അവസാനിച്ച കുംബ്ലെയെ വെസ്റ്റ് ഇൻഡീസ് പര്യടനംവരെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ പോലും വിജയിക്കാത്ത സാഹചര്യത്തിലാണ്, ബിസിസിഐ പുതിയ പരിശീലകനെ തിടുക്കപ്പെട്ട് കണ്ടെത്തേണ്ടതായി വരുന്നത്. പരിശീലകരാകാൻ യോഗ്യതയുള്ളവരിൽ നിന്നും നേരത്തെ ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതു പരിഗണിച്ച് പുതിയ ആളെ കണ്ടെത്തുകയാണെങ്കിൽ ആദ്യം ഉയർന്നു വരിക വീരേന്ദർ സേവാഗിന്റെ പേരു തന്നെയായിരിക്കും. പരിശീലക സ്ഥാനം ലക്ഷ്യമിടുന്ന സേവാഗ്, വിദേശ കോച്ചിനെ ഇന്ത്യൻടീമിന് ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടു കഴിഞ്ഞു.
സേവാഗിനെ കൂടാതെ, മുൻ ഇന്ത്യൻതാരം ദോദ ഗണേഷ്, ഇന്ത്യൻ ടീമിൻറെ മുൻമാനേജർ ലാൽചന്ദ് രജ്പുത്, ഓസ്ട്രേലിയൻ താരവും മുൻ ശ്രീലങ്കൻ പരിശീലകനുമായ ടോംമൂഡി, പാകിസ്ഥാൻ കോച്ചായിരുന്ന റിച്ചാർഡ് പൈബസ് എന്നിവരുടെ അപേക്ഷകളാണ് ബിസിസിഐക്ക് മുന്നിലുള്ളത്. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശകസമിതിയും, സുപ്രിംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ നോമിനിയും ചേർന്നായിരിക്കും പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക.
അതേസമയം, 2019ലെ ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ടീമിൽ പൊളിച്ചെഴുത്ത് വേണമെന്ന അഭിപ്രായവുമായി രാഹുൽദ്രാവിഡ് രംഗത്തെത്തി. രണ്ടുവർഷത്തിനപ്പുറം മുതിർന്ന താരങ്ങളായ മഹേന്ദ്രസിങ് ധോണിയുടേയും, യുവരാജ് സിങിന്റെയും ടീമിലെ സ്ഥാനമെന്തായിരിക്കുമെന്ന് ഇപ്പോഴെ ചിന്തിക്കണമെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.