ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ 339 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. 180 റൺസിനാണ് ഇന്ത്യയുടെ തോൽവി. 30.3 ഓവറിൽ ഇന്ത്യ 158 റൺസിന് പുറത്തായി. 72 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് ആറ് മുൻനിര ബാറ്റ്സ്മാൻമാരുടെ വിക്കറ്റ് നഷ്ടമായി. ഏഴാം വിക്കറ്റിൽ 80 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ഹാർദിക് പാണ്ഡ്യ ജഡേജ സഖ്യമാണ് ഇന്ത്യക്ക് അൽപമെങ്കിലും പ്രതീക്ഷ നൽകിയത്. 76 റൺസെടുത്ത പാണ്ഡ്യ റൺഔട്ടായതോടെ ആപ്രതീക്ഷയും അവസാനിച്ചു. ആറ് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ആമിർ ബോളിങ്ങിലും, കന്നി ഏകദിന സെഞ്ചുറിയുമായി പാക്ക് ഇന്നിങ്സിന് കരുത്തു പകർന്ന ഓപ്പണർ ഫഖർ സമാൻ ബാറ്റിങ്ങിലും പാക്കിസ്ഥാന്റെ വിജയശിൽപികളായി.
ഒന്നാം ഓവറിന്റെ മൂന്നാം പന്തിൽ ഓപ്പണർ രോഹിത് ശർമ പുറത്തായി. മൂന്നു പന്തു മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ മുഹമ്മദ് ആമിർ രോഹിതിനെ എൽബിയിൽ കുരുക്കി. അഞ്ചു റൺസെടുത്ത കോഹ്‌ലിയെയും മുഹമ്മദ് ആമിർ പുറത്താക്കി. 21 റൺസെടുത്ത ശിഖർ ധവാന്റെ വിക്കറ്റും ആമിറിനാണ്. 22 റൺസെടുത്ത യുവ്‌രാജിനെ ഷതാബ് ഖാൻ എൽബിയിൽ കുരുക്കിയപ്പോൾ, ധോണിയെ ഹസൻ അലി ഇമാദ് വാസിമിന്റെ കൈകളിലെത്തിച്ചു. 16 പന്തിൽ നാലു റൺസാണ് ധോണിയുടെ സമ്പാദ്യം. കേദാർ ജാദവ് ഒൻപത് റൺസെടുത്ത് പുറത്തായി. ജഡേജ 15 റൺസെടുത്തു. ഇന്ത്യൻ നിരയിൽ നാലു ബാറ്റ്സ്മാൻ മാത്രമേ രണ്ടക്കം കടന്നുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത് പാക്കിസ്ഥാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. കന്നി ഏകദിന സെഞ്ചുറിയുമായി കളം നിറഞ്ഞ ഓപ്പണർ ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ഇന്നിങ്സിന്റെ തുടക്കത്തിൽ ജസ്പ്രീത് ബുംറയുടെ പന്തിൽ സമാൻ പുറത്തായെങ്കിലും, പന്ത് നോബോളായത് സമാനും പാക്കിസ്ഥാനും ഭാഗ്യമായി. ഓപ്പണിങ് വിക്കറ്റിൽ അസ്ഹർ അലിയുമൊത്ത് സമാൻ കൂട്ടിച്ചേർത്ത 128 റൺസാണ് പാക്ക് ഇന്നിങ്സിന്റെ നട്ടെല്ല്. അസ്ഹർ അലി അർധസെഞ്ചുറി നേടി.
അവസാന ഓവറുകളിൽ തകർത്തടിച്ച് അർധസെഞ്ചുറി തികച്ച മുഹമ്മദ് ഹഫീസും പാക്ക് ഇന്നിങ്സിന് കാര്യമായ സംഭാവന നൽകി. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ബോളർമാർ ചേർന്ന് 25 റൺസാണ് എക്സ്ട്രായിനത്തിൽ പാക്കിസ്ഥാന് സംഭാവന ചെയ്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം കരുതലോടെയായിരുന്നു. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവർ മെയ്ഡനാകുന്നതു കണ്ടുകൊണ്ടാണ് മൽസരത്തിന് തുടക്കമായത്. ഭുവനേശ്വറിനൊപ്പം ജസ്പ്രീത് ബുംറയും മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ പാക്കിസ്ഥാന്റെ തുടക്കം പതറി. എന്നാൽ, പതുക്കെ നിലയുറപ്പിച്ച പാക്ക് ഓപ്പണർമാർ പിന്നീട് ഇന്ത്യൻ ബോളിങ്ങിനെ പിച്ചിച്ചീന്തുകയായിരുന്നു. പാക്ക് നിരയിലെ അപകടകാരിയായ ഫഖർ സമാനെ നാലാം ഓവറിന്റെ ആദ്യ പന്തിൽ ബുംറ മടക്കിയെങ്കിലും പന്ത് നോബോളായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇരുവരും പാക്ക് ഇന്നിങ്സിന് അടിത്തറയിട്ടു. 23 ഓവർ ക്രീസിൽ നിന്ന ഇരുവരും 5.56 റൺസ് ശരാശരിയിൽ 128 റൺസ് കൂട്ടിച്ചേർത്തു. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ഓപ്പണിങ് സഖ്യം 100 കടക്കുന്നത് ഇതാദ്യമാണ്. 2003നു ശേഷം തുടർച്ചയായി രണ്ടു മൽസരങ്ങളിൽ പാക്കിസ്ഥാൻ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നതും ഇതാദ്യം. ഏഷ്യയ്ക്കു പുറത്ത് ഇതു സംഭവിക്കുന്നതാകട്ടെ രണ്ടാം തവണ മാത്രം. ഒടുവിൽ അസ്ഹർ അലിയുടെ വിക്കറ്റിലൂടെ ഇന്ത്യ കാത്തിരുന്ന ആശ്വാസമെത്തി. അശ്വിൻ എറിഞ്ഞ 23–ാം ഓവറിന്റെ അവസാന പന്തിൽ സമാനുമായുള്ള ആശയക്കുഴപ്പത്തിൽ അസ്ഹർ അലി റണ്ണൗട്ട്. 71 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 59 റൺസെടുത്താണ് അലി മടങ്ങിയത്.
അലി മടങ്ങിയെങ്കിലും മൂന്നാമനായെത്തിയ ബാബർ അസമിനെ കൂട്ടുപിടിച്ച് ഫഖർ സമാൻ പാക്ക് ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റിൽ സമാൻ–അസം സഖ്യം കൂട്ടിച്ചേർത്തത് 72 റൺസ്. അതിനിടെ സമാന്റെ കന്നി ഏകദിന സെഞ്ചുറിയുമെത്തി. 92 പന്തിൽ 12 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെയാണ് സമാൻ കന്നി സെഞ്ചുറിയിലേക്കെത്തിയത്. നാലാമത്തെ മാത്രം രാജ്യാന്തര ഏകദിനം കളിക്കുന്ന സമാൻ, രണ്ട് അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. കന്നി ഏകദിന സെഞ്ചുറിക്കു പിന്നാലെ സമാൻ പുറത്തായി. 106 പന്തിൽ 12 ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ 114 റൺസെടുത്ത സമാനെ പാണ്ഡ്യയാണ് പുറത്താക്കിയത്. ജഡേജ ക്യാച്ചെടുത്തു.
മൂന്നാം വിക്കറ്റിൽ ബാബർ അസമിനൊപ്പം 47 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ ശുഐബ് മാലിക്കിനെ ഭുവനേശ്വർ കുമാർ മടക്കി. 16 പന്തിൽ ഒരു സിക്സ് ഉൾപ്പെടെ 12 റൺസെടുത്ത മാലിക്കിനെ കേദാർ ജാദവാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. പിന്നാലെ 46 റൺസുമായി ബാബർ അസമും മടങ്ങി. 52 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ 46 റൺസെടുത്ത അസമിനെ കേദാർ ജാദവിന്റെ പന്തിൽ യുവരാജ് സിങ് ക്യാച്ചെടുത്ത് പുറത്താക്കി. തുടർന്നെത്തിയ ഇമാദ് വാസിമിനെ കൂട്ടുപിടിച്ച് മുഹമ്മദ് ഹഫീസ് തകർത്തടിച്ചതോടെ പാക്ക് സ്കോർ അനായാസം 300 കടന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 7.3 ഓവർ ക്രീസിൽ നിന്ന ഹഫീസ്–വാസിം സഖ്യം 9.46 ശരാശരിയിൽ 71 റൺസ് കൂട്ടിച്ചേർത്തു. ഹഫീസ് 37 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സുമുൾപ്പെടെ 57 റൺസെടുത്തു. വാസിം 21 പന്തിൽ ഒന്നു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ 25 റൺസെടുത്തു.