ഐസിസി ലോകപോരാട്ടങ്ങളില്‍ ഇത്് മൂന്നാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 1985ലെ വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ക്രിക്കറ്റിലും 2007ലെ ട്വന്റി ട്വന്റി ലോകകപ്പിലും പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ കപ്പുയര്‍ത്തി. ഫൈനല്‍ പോരാട്ടങ്ങളുടെ ചരിത്രം തിരുത്തുകയാണ്
സുനില്‍ ഗാവസ്കര്‍ നയിച്ച ഇന്ത്യന്‍ ടീമും ജാവേദ് മിയാന്‍ ദാദിന്റെ പാക്കിസ്ഥാനും. അയല്‍ക്കാര്‍ ആദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആദ്യമായി ഏറ്റുമുട്ടിയത് ചരിത്രമായി. ഇമ്രാന്‍ ഖാനും റമീസ് രാജയും സലിം മാലിക്കും അടക്കം പാക് ക്രിക്കറ്റിലെ വമ്പന്‍മാര്‍ അണിനിരന്ന ടീം. മിയാന്‍ദാദിന്റെ 48 റണ്‍സും ഇമ്രാന്‍ ഖാന്റെ 35 റണ്‍സും പാക് സ്കോര്‍ 176 ല്‍ എത്തിച്ചു. കപില്‍ദേവും ശിവരാമകൃഷ്ണനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി
രവിശാസ്ത്രിയുടേയും കൃഷ്ണമാചാരി ശ്രീകാന്തിന്റേയും അര്‍ധസെഞ്ചുറികള്‍ ഇന്ത്യയ്ക്ക് അനായാസം എട്ടു വിക്കറ്റിന്റെ ഗംഭീരജയമൊരുക്കി. ഗാവസ്കര്‍ ഇന്ത്യയെ നയിച്ച അവസാന ടൂര്‍ണമെന്റ്. മാന്‍ ഓഫ് ദ് ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രിക്ക് സമ്മാനമായി കിട്ടിയ ഓഡി കാറില്‍ ടീമൊന്നാകെ ഗ്രൗണ്ടിനെ വലംവച്ചു. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലാണ് വീണ്ടും ഇന്ത്യ പാക് ഫൈനലിന് വേദിയൊരുങ്ങിയത്. മിസ്ബാ ഉള്‍ ഹഖ് ഉയര്‍ത്തി അടിച്ച പന്ത് ശ്രീശാന്തിന്റെ കൈകളിലൊതുങ്ങിയതും ഇന്ത്യന്‍ ആരാധകരൊന്നാകെ ആവേശത്തിലാറാടിയതും ക്രിക്കറ്റ് ലോകം മറന്നിട്ടില്ല.
ഗൗതം ഗംഭീറിന്റെ 75 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ അടിച്ചുകൂട്ടിയ 157 റണ്‍സിന് പാക്കിസ്ഥാന്റെ മറുപടി 152ല്‍ അവസാനിച്ചു. മഹേന്ദ്രസിങ് ധോണിയെന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്റെ ജൈത്രയാത്രയുടെ തുടക്കം അവിടെ നിന്നായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ രണ്ട് സുപ്രധാന ഏടുകളായിരുന്നു രണ്ട് ഫൈനലുകളും. ഒരു പതിറ്റാണ്ടിനിപ്പുറം വീണ്ടുമൊരു ലോകപോരാട്ടത്തില്‍ ഇന്ത്യ പാക് ഫൈനല്‍. ചരിത്രം ആവര്‍ത്തിക്കുമോ തിരുത്തിയെഴുതുമോയെന്നറിയാനാണ് കാത്തിരിപ്പ്