ബർമിങ്ങാം∙ ആ സമയത്ത് കേദാർ ജാദവിനോടു പന്തെറിയാൻ പറഞ്ഞത് ആരാവും? ചാംപ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയ്ക്കു ബ്രേക്ക് ത്രൂ നൽകിയ കേദാർ ജാദവിനെ കണ്ടെത്തിയത് ആരാവും? ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെ അതിനുത്തരം പറഞ്ഞു: ‘‘ബംഗ്ല ബാറ്റ്സ്മാന്മാർ ഇന്ത്യൻ ബോളർമാരെ അനായാസം നേരിട്ടുകൊണ്ടിരിക്കുമ്പോൾ കേദാർ ജാദവിനു പന്തു നൽകാൻ നിർദേശിച്ചതു ധോണിയാണ്. ആ തീരുമാനം ശരിയായിരുന്നു. തമീം ഇക്ബാലിനെയും പിന്നാലെ മുഷ്ഫിഖുർ റഹ്മാനെയും വീഴ്ത്തി കേദാർ ജാദവ് ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. അതിനാൽ ക്രെഡിറ്റ് എനിക്കല്ല, ധോണിക്കാണ്.’’
ക്യാപ്റ്റനായിരിക്കെ, രവീന്ദ്ര ജഡേജയെ നിർണായക സമയങ്ങളിൽ പന്തേൽപിച്ച് അദ്ഭുതം കാട്ടിയ ധോണിയുടെ പുതിയ കണ്ടെത്തലാണു കേദാർ ജാദവ്. മൽസരശേഷം ജാദവും ഇതേക്കുറിച്ചു പറഞ്ഞു: ‘‘പരിശീലന സമയത്തും അല്ലാത്തപ്പോഴും ഞാൻ കൂടുതൽ സമയം ധോണിയുടെ ഒപ്പമാണു ചെലവഴിക്കുക. അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേൾക്കും. അതു വളരെയേറെ ഗുണം ചെയ്യുന്നു’’
ബാറ്റ്സ്മാനായി ടീമിലെത്തിയ ജാദവ് നെറ്റിൽ ബോളിങ് കാര്യമായി പ്രാക്ടീസ് ചെയ്യാറില്ലായിരുന്നു. ഇപ്പോൾ ദിവസവും പ്രാക്ടീസ് നിർബന്ധം. സർപ്രൈസ് ബോളർ എന്നനിലയിലാണു പലപ്പോഴും രംഗത്തു വരിക. ന്യൂസീലൻഡിനെതിരെ കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ഏകദിന പരമ്പരയിൽ ധോണി രഹസ്യായുധമായി ജാദവിനെ ഉപയോഗിച്ചു വിജയിച്ചിരുന്നു. ബംഗ്ലദേശിന്റെ രണ്ടു വിക്കറ്റുകളുൾപ്പെടെ ജാദവിന്റെ നേട്ടം ഇപ്പോൾ എട്ടു വിക്കറ്റ്. എട്ടുപേരും മുൻനിര ബാറ്റ്സ്മാന്മാരാണെന്നതു ജാദവിന്റെ മൂല്യം വർധിപ്പിക്കുന്നു.
ഈ കളി തുടരുക: ദ്രാവിഡ്
ന്യൂഡൽഹി ∙ ഇതുവരെ വിജയിച്ചത് എങ്ങനെയോ, അതുതന്നെ തുടരുക! – ചാംപ്യൻസ് ട്രോഫി ഫൈനലിനു മുൻപു ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കു മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ ഉപദേശം. ‘‘പാക്കിസ്ഥാനെ ഫൈനലിൽ നേരിടുമ്പോൾ പുതിയ മാറ്റങ്ങൾക്കു മുതിരാതിരിക്കുക. ഇന്ത്യ പിന്തുടർന്നു ജയിക്കുന്നതിൽ ത്രില്ലടിക്കുന്ന ടീമായി മാറിക്കഴിഞ്ഞിരിക്കുന്നു. ബംഗ്ലദേശിനെതിരെയും അതു കണ്ടു. കോഹ്‌ലിയും സംഘവും സമ്മർദത്തെ അതിജീവിക്കാൻ മിടുക്കുള്ളവരായിക്കഴിഞ്ഞു’’– ദ്രാവിഡ് വിലയിരുത്തി. രോഹിതും ശിഖർ ധവാനും ചേർന്ന് ആദ്യ 10 ഓവറിൽ കാര്യമായി സ്കോർ ചെയ്യാത്തതിനെ കുറ്റം പറയാൻ ആർക്കുമാവില്ല. കാരണം, പിന്നീട് ആ ഇന്നിങ്സ് എങ്ങനെയാണ് അവർ മാറ്റിയെടുത്തത് എന്ന് എല്ലാവരും കണ്ടു. ഹാർദിക് പാണ്ഡ്യ, യുവരാജ്, ധോണി, കേദാർ ജാദവ്, ജഡേജ തുടങ്ങിയവർ കൂടിയാകുന്നതോടെ ടീമിന്റെ കരുത്തു പറഞ്ഞറിയിക്കാൻ വയ്യ. – ദ്രാവിഡ് പറഞ്ഞു. 2007ലെ ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും ഒരു ഐസിസി ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്നത് ആദ്യമായാണ്.
മാറ്റങ്ങളില്ല: കോഹ്‌ലി
ബർമിങ്ങാം ∙ ഇതുവരെയുള്ള കളി തുടരുമെന്നും ഫൈനലിൽ പാക്കിസ്ഥാനെ നേരിടാൻവേണ്ടി മാത്രം ടീമിലോ കളിശൈലിയിലോ മാറ്റങ്ങൾ വരുത്താനില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ചാംപ്യൻസ് ട്രോഫിയിൽ തോൽവിയോടെ തുടങ്ങിയ പാക്കിസ്ഥാൻ പിന്നീടു നടത്തിയ തിരിച്ചുവരവു ഗംഭീരമാണ്. ഫൈനലിൽ അവരെ വീണ്ടും നേരിടേണ്ടി വരുമ്പോൾ അതുകൊണ്ട് ഇന്ത്യയുടെ ഭാഗത്ത് എന്തെങ്കിലുമൊക്കെ മാറ്റങ്ങളുണ്ടാവില്ലേ എന്നു ചിന്തിച്ചേക്കാം. അതുണ്ടാവില്ല, അങ്ങനെ പ്രതീക്ഷിക്കരുത് എന്നാണ് എന്റെ മറുപടി – കോഹ്‌ലി പറഞ്ഞു.