അയൽക്കാരായ ബംഗ്ലദേശിനെ അനായാസം വീഴ്ത്തി ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിൽ. ബംഗ്ലദേശ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 59 പന്തുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. 11–ാം ഏകദിന സെഞ്ചുറി കുറിച്ച ഓപ്പണർ രോഹിത് ശർമയുടെ (123*) പ്രകടനം നിറം ചാർത്തിയ ഇന്ത്യൻ ഇന്നിങ്സിൽ, ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും അർധസെഞ്ചുറി (96*) കുറിച്ചു. ഇരുവരും ചേർന്ന് പിരിയാത്ത രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 178 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. ചാംപ്യൻസ് ട്രോഫിയിലെ ‘അസാധാരണ’ ഫോം സെമിയിലും തുടർന്ന ഓപ്പണർ ശിഖർ ധവാൻ, അർധസെഞ്ചുറിക്ക് നാലു റൺസകലെ പുറത്തായി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബദ്ധവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.
സ്കോർ: ബംഗ്ലദേശ് – നിശ്ചിത 50 ഓവറിൽ ഏഴിന് 264. ഇന്ത്യ – 40.1 ഓവറിൽ രണ്ടിന് 265.
ആരും കണ്ണുവച്ചുപോകുന്ന പ്രകടനവുമായാണ് നിലവിലെ ചാംപ്യൻമാർ കൂടിയായ ഇന്ത്യയുടെ ഫൈനൽ പ്രവേശം. ടോസ് ജയിച്ചതുമുതൽ ഈ മൽസരത്തിൽ ഭാഗ്യം ഇന്ത്യയ്ക്കൊപ്പം നിന്നു. അതിനൊപ്പം നിൽക്കുന്ന പ്രകടനവുമായി ബോളർമാരും ഫീൽഡർമാരും ബാറ്റ്സ്മാൻമാരും അരങ്ങുതകർത്തതോടെ സെമി പോരാട്ടത്തിൽ ബംഗ്ലാ കടുവകൾ തീർത്തും നിഷ്പ്രഭരായിപ്പോയെന്നതാണ് സത്യം. മൽസരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ഇന്ത്യയ്ക്കു മേൽ മേധാവിത്തം പുലർത്താൻ ബംഗ്ലദേശിനായില്ല. ബംഗ്ലാ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ മൂന്നാം വിക്കറ്റിൽ, മുഷ്ഫിഖുർ റഹിം–തമിം ഇക്ബാൽ സഖ്യം കൂട്ടിച്ചേർത്ത സെഞ്ചുറി കൂട്ടുകെട്ട് മാത്രമുണ്ട് ഈ മൽസരത്തിൽ അവർക്കോർമിക്കാൻ. ഇതിനെയും വിസ്മൃതിയിലാക്കുന്ന പ്രകടനവുമായി കോഹ്‍ലി–രോഹിത് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീർത്തുവെന്നത് വേറെ കാര്യം! ഏതാണ്ട് ഇത്രതന്നെ അനായാസമായി ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയ പാക്കിസ്ഥാൻ കലാശപ്പോരിനായി കാത്തിരിക്കുമ്പോൾ, ഞായറാഴ്ചത്തെ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പ്.