ചില കാര്യങ്ങൾ ചിലരെ വേദനിപ്പിച്ചാലും തുറന്നു പറയണമെന്നു വിരാട് കോഹ്‍ലി. ‘‘നമ്മൾ സത്യസന്ധരായിരിക്കണം. തെറ്റുപറ്റിയാൽ അതു മറ്റുള്ളവരെ വേദനിപ്പിച്ചാലും തുറന്നു പറയണമെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. അതു ഞാനായാലും നിങ്ങളായാലും ഒരു പോലെയാണ്. അതു നമ്മൾ അംഗീകരിക്കണം. കോടിക്കണക്കിനാളുകളിൽനിന്നു നമ്മളെ കളിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത് അതുകൊണ്ടാണ്’’– ദക്ഷിണാഫ്രിക്കക്കെതിരെയുള്ള വിജയത്തിനുശേഷം കോഹ്‍ലി മാധ്യമങ്ങളോടു പറഞ്ഞു. ശ്രീലങ്കക്കെതിരെയുള്ള മൽസരത്തിലെ അപ്രതീക്ഷിത തോൽവിയുടെ ആത്മപരിശോധന ടീം ക്യാംപിൽ നടന്നുവെന്നതിന്റെ സൂചനയായാണു കോഹ്‍ലി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘നിങ്ങൾക്ക് ഒരേ തെറ്റ് എപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കാനാകില്ല. രാജ്യത്തിനുവേണ്ടി നല്ലതു ചെയ്യണം. ശക്തമായി തിരിച്ചുവരണം. ഒന്നോ രണ്ടോ കളിക്കാർ അതു ചെയ്താൽ പോര. എല്ലാവർക്കും അതു ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള വിജയം ടീം വിജയമാണ്.’’– കോഹ്‍ലിയുടെ മുഖത്ത് സംതൃപ്തിയുടെ ചിരി.
‘‘ഞാൻ കളിക്കാരോടു തുറന്നു പറഞ്ഞു. നമ്മൾ നമ്മുടെ പിഴവുകൾ ചർച്ച ചെയ്യണം. എന്നാൽ അതു വ്യക്തികളിൽ സമ്മർദമേൽപിക്കുന്ന വിധമാകരുത്. എല്ലാവരും പ്രഫഷണൽ കളിക്കാരാണ്. ഞാനും അവർക്കൊപ്പം കുറേക്കാലമായി കളിക്കുന്നതാണ്. അവരോട് എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ കാര്യങ്ങൾ കമ്യൂണിക്കേറ്റ് ചെയ്യണമെന്നും മനസ്സിലാക്കിയിരിക്കണം. ക്രിക്കറ്റിന്റെ ഏറ്റവും ഉയർന്ന തലത്തിൽ കളിക്കുമ്പോൾ എല്ലാവരെയും പ്രചോദിപ്പിക്കുന്ന ഘടകങ്ങളുണ്ട്. എങ്കിലും ചില ചെറിയ കാര്യങ്ങളുണ്ട്. അതു നമ്മൾ മുൻകൈ എടുത്തു ചെയ്യണം. കഠിനമായ പരിശീലനം നടത്തിയാൽ അതിന്റെ ഗുണം നിർണായക ഘട്ടങ്ങളിൽ ലഭിച്ചിരിക്കും’’–കോഹ്‍ലി ചൂണ്ടിക്കാട്ടി.
ക്യാപ്റ്റനെന്ന നിലയിൽ താൻ കളത്തിൽ തികച്ചും അക്ഷോഭ്യനാണെന്ന് അവകാശപ്പെടുന്നില്ലെന്നും തനിക്കും തന്റേതായ പ്രശ്നങ്ങളുണ്ടെന്നും കോഹ്‍ലി പറഞ്ഞു. ടീം മുന്നോട്ടു പോകുന്നതു ശരിയായ വഴിക്കാണ് എന്നതിൽ സന്തോഷമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ വിജയം ടീമെന്ന നിലയിൽ സമ്പൂർണ വിജയമാണ്.