തിരിച്ചടികളിൽനിന്ന് പാഠമുൾക്കൊണ്ട് വിജയവഴി തിരിച്ചുപിടിക്കാൻ ഓരോ ക്യാപ്റ്റൻമാർക്കും ഓരോ ശൈലികളുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം, ആ വിജയമന്ത്രം വളരെ ലളിതമാണ്: ‘സത്യസന്ധരായിരിക്കുക, ചിലപ്പോഴെങ്കിലും വേദനിപ്പിക്കുന്ന സത്യങ്ങൾ സഹതാരങ്ങളോട് തുറന്നു പറയുക’. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക മൽസരത്തിൽ വിജയിച്ചശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് തന്റെ വിജയമന്ത്രത്തേക്കുറിച്ച് കോഹ്‍ലി മനസ്സു തുറന്നത്.
വിജയം സുനിശ്ചിതമെന്ന് കരുതിയ ശ്രീലങ്കയ്ക്കെതിരായ മൽസരത്തിൽ തോൽവി വഴങ്ങിയശേഷമാണ് ഇത്തരം ചിന്തകൾ തനിക്കുണ്ടായതെന്നും കോഹ്‍ലി വെളിപ്പെടുത്തി. ലങ്കയ്ക്കെതിരായ തോൽവിയോടെ അവസാന ഗ്രൂപ്പു മൽസരത്തിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമായിത്തീർന്നിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഈ മൽസരത്തിൽ മനസ്സറിഞ്ഞ് പൊരുതിയ ഇന്ത്യൻ തകർപ്പൻ വിജയവുമായി സെമി ബർത്ത് ഉറപ്പിക്കുകയും ചെയ്തു.
‘എപ്പോഴും സത്യസന്ധരായിരിക്കുക. അങ്ങനെ വരുമ്പോൾ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ സഹതാരങ്ങളോട് പറയേണ്ടിവരും. എന്റെ വിശ്വാസം അതാണ്. ഞാനുള്‍പ്പെടെയുള്ള താരങ്ങൾക്ക് ഈ മൽസരത്തിൽ സംഭവിച്ച പിഴവ് ഇതാണ് എന്ന് അവരുടെ മുന്നിൽ വ്യക്തമാക്കേണ്ടിവരും. ഇത്തരം തിരുത്തലുകൾ സ്വീകരിച്ച് അടുത്ത മൽസരത്തിൽ തിരുത്താൻ നമുക്കു സാധിക്കണം. കോടിക്കണക്കിന് ആളുകൾക്കിടയിൽനിന്ന് നാം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഇതിനുവേണ്ടിയാണ്’ – കോഹ്‍ലി പറഞ്ഞു.
രാജ്യത്തിനുവേണ്ടി തെറ്റുകൾ തിരുത്തി കളിക്കാൻ നമുക്കു സാധിക്കണം. തിരിച്ചടികളിൽനിന്ന് തിരിച്ചുവരണം. ഒരേ തെറ്റ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ശരിയല്ല. ഒന്നോ രണ്ടോ കളിക്കാരോട് മാത്രമല്ല നാം ഇതു പറയുന്നത്. മറിച്ച് ടീമിലെ എല്ലാവരോടുമായിട്ടാണ്. ഇത്തവണ എല്ലാവരും കൃത്യമായി പ്രതികരിച്ചതുകൊണ്ടാണ് ടീമെന്ന നിലയിൽ മികച്ച വിജയം സ്വന്തമാക്കാനായതെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി.
ഒരു കളിക്കാരന് തെറ്റിപ്പോയ കാര്യം ചൂണ്ടിക്കാട്ടുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കോഹ്‍ലി പറഞ്ഞു. ടീമിലുള്ള എല്ലാവരും തന്നെ പ്രഫഷനൽ താരങ്ങളാണ്. മിക്കവരും ഒട്ടേറെ മൽസരങ്ങളിൽ എനിക്കൊപ്പം കളിച്ചിട്ടുമുണ്ട്. അവരെ അനാവശ്യമായി വിമർശിക്കുന്നതിൽ കാര്യമില്ല. പറയേണ്ട കാര്യങ്ങൾ പറയേണ്ട രീതിയിൽ പറയാൻ നാം പഠിച്ചിരിക്കണം – കോഹ്‍ലി പറഞ്ഞു.
രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നതുകൊണ്ടാണ് ഇവരെല്ലാം ടീമിലെത്തിയത്. ചെറിയ തെറ്റുകൾ സംഭവിക്കുമ്പോൾ ടീമെന്ന നിലയിൽ അതിനെ ഒരുമിച്ചുനിന്ന് നേരിടുകയാണ് വേണ്ടത്. ഇത്തരം സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കുന്നതിനാണ് ഒരുമിച്ചുള്ള പരിശീലനങ്ങൾ. ഒരു ടീമെന്ന നിലയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ കണ്ടതെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.